യോഗം എന്നാല്‍ എന്താണ് അര്‍ഥമെന്ന് ഇപ്പോള്‍ ഒരുപിടിയുമില്ല. ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദ താരാവലിയില്‍ പറയുന്നതൊന്നുമല്ല യോഗത്തിനു ഇന്നുള്ള അര്‍ഥമെന്നു തോന്നുന്നു. ഇടതുസര്‍ക്കാരാണ് യോഗത്തിനു പുത്തന്‍ അര്‍ഥങ്ങളും വ്യാഖ്യാനങ്ങളൊക്കെയുമായി രംഗത്തുള്ളത്. മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ടാണ് യോഗം എന്ന പദത്തിനു പുതിയയോഗം വന്നിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന് യോഗം വിളിക്കുക. അല്ലെങ്കില്‍ സിപിഐ യോഗം വിളിക്കുക എന്നൊക്കെയാണ് ഇന്ന് യോഗത്തിനുള്ള അര്‍ഥമെന്നാണ് പൊതുജനം മനസിലാക്കുന്നത്. എന്തിനാണ് യോഗം. എന്താണ് യോഗം എന്നൊക്കെ സിപിഐ മന്ത്രി ഇ.ചന്ദ്രശേഖരന് ചോദിക്കുക. യോഗത്തിന്റെ ആവശ്യം ഇല്ല എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറയുക എന്നിവ കൂടി കൂട്ടിവായിക്കുമ്പോഴാണ് യോഗം എന്നവാക്കിന്റെ നാനാര്‍ഥങ്ങള്‍ ശരിക്കും പിടികിട്ടുക.
തലസ്ഥാനത്ത് മൂന്നാര്‍ പ്രശ്നത്തില്‍ മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ യോഗത്തില്‍ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന് പങ്കെടുത്തില്ല. ചന്ദ്രശേഖരന്റെ അഭാവത്തില്‍ മുഖ്യമന്ത്രിക്കു സിപിഐയെ കണക്കറ്റു വിമര്‍ശിച്ചു കശക്കി എറിയാനുള്ള യോഗമുണ്ടായി. അത് മുഖ്യമന്ത്രി കൃത്യമായി നിര്‍വഹിക്കുകയും ചെയ്തു. പോരാത്തതിനു മൂന്നാര്‍ കുടിയേറ്റത്തിന്റെ അപ്പോസ്തലനും പിണറായി ശിഷ്യനുമായ എസ്.രാജേന്ദ്രന് എംഎല്‍എയും കൂടി മുഖ്യനൊപ്പം കൂടിയപ്പോള്‍ സംഗതി ഗംഭീരം.
സിപിഐയെ മൂന്നാറില്‍നിന്നും കുടിയിറക്കാന്‍ ആണെന്ന് തോന്നും പോലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രകടനം. രണ്ടും മൂന്നും സെന്റുവീതം കയ്യേറിയവരെ ഇറക്കിവിടരുതെന്നും അവര്‍ സിപിഐക്കാരാണെന്നും കൂടി വ്യക്തമാക്കപ്പെടുമ്പോഴാണ് യോഗത്തിനുള്ളിലെ യഥാര്‍ഥ യോഗം പിടികിട്ടുക. ഇത്തരം പലവിധ യോഗങ്ങളിലൂടെയാണ് പിണറായി സര്‍ക്കാര്‍ കടന്നുപോകുന്നത്. ഇങ്ങനെ യോഗം നടത്തി തമ്മില്‍ തല്ലി ഭരിക്കാനാണ് പിണറായി സര്‍ക്കാരിന്റെ യോഗമെങ്കില്‍ ആര്‍ക്കാണ് അതു തടുക്കാന്‍ യോഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: