ന്യൂദല്‍ഹി: കോണ്‍ഗ്രസിന് എന്‍സിപിയുടെ അന്ത്യശാസനം. പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ അട്ടിമറിക്കുമെന്നാണ് എന്‍സിപി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കേന്ദ്രത്തിലെ ‘രണ്ടാമന്’ പ്രശ്നത്തെച്ചൊല്ലി ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ രൂപംകൊണ്ട അഭിപ്രായഭിന്നതകളാണ് ഇപ്പോള്‍ ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്ക് എത്തിയിരിക്കുന്നത്. യുപിഎ സഖ്യത്തിനായി ഏകോപനസമിതി, സഖ്യകക്ഷികളോടുള്ള മനോഭാവത്തില്‍ മാറ്റം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഇന്ന് പരിഹാരമുണ്ടായില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരുമായുള്ള ബന്ധം ഉപേക്ഷിക്കുമെന്ന് എന്‍സിപി വൃത്തങ്ങള്‍ അറിയിച്ചു. ദല്‍ഹിയില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളുടെ പ്രതിഫലനം മഹാരാഷ്ട്രയില്‍ ഉണ്ടാകുമെന്നാണ് എന്‍സിപി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാരില്‍നിന്ന് പുറത്തുപോകുന്നതിനോട് സംസ്ഥാന എന്‍സിപി നേതാക്കള്‍ക്ക് അനുകൂല നിലപാടാണുള്ളതത്രേ. കഴിഞ്ഞ 13 വര്‍ഷമായി മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍സിപിയും സഖ്യത്തിലാണ്. തങ്ങളുടെ ആവശ്യങ്ങളെ യുപിഎയിലെ കോണ്‍ഗ്രസിതര ഘടകകക്ഷികള്‍ അനുകൂലിക്കുന്നതായും ഇത്തരം പാര്‍ട്ടികളുമായി എന്‍സിപി ബന്ധപ്പെട്ടുവരികയാണെന്നും പേര് വെളിപ്പെടുത്താന്‍ വിസമ്മതിച്ച ഒരു എന്‍സിപി നേതാവ് പറഞ്ഞു.
പ്രശ്നങ്ങള്‍ക്ക് എത്രയും വേഗം പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നേരത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും എന്‍സിപി പ്രസിഡന്റും കേന്ദ്രകൃഷിമന്ത്രിയുമായ ശരദ് പവാര്‍ കത്ത് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ തങ്ങളുമായി ഒരു ചര്‍ച്ചക്കും കോണ്‍ഗ്രസ് തയ്യാറായിട്ടില്ലെന്നും അന്ത്യശാസന സമയം ഇന്ന് അവസാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ചത്തെ മന്ത്രിസഭായോഗം പവാറും മറ്റൊരു എന്‍സിപി മന്ത്രിയായ പ്രഫുല്‍ പട്ടേലും ബഹിഷ്കരിച്ചിരുന്നു. ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം ‘രണ്ടാമന്’ പ്രശ്നമല്ലെന്ന് എന്‍സിപി ആവര്‍ത്തിച്ച് അവകാശപ്പെട്ടു. അതേസമയം, രണ്ട് വന്‍ അഴിമതികളും എന്‍സിപിയെ ചുറ്റിപ്പറ്റി കേള്‍ക്കുന്നുമുണ്ട്. കേന്ദ്രമന്ത്രിസഭയില്‍ മകള്‍ സുപ്രിയാ സുലെയെ തിരുകിക്കയറ്റാന്‍ പവാര്‍ നടത്തുന്ന കളികളുടെ ഭാഗമാണ് പുതിയ ‘പ്രതിസന്ധി’യെന്നും പറയപ്പെടുന്നു. ഈ ആരോപണവും എന്‍സിപി നേതൃത്വം നിഷേധിച്ചിട്ടുണ്ട്. ബാരാമതിയില്‍നിന്നുള്ള പാര്‍ലമെന്റംഗമാണ് സുലെ.
കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സഖ്യകക്ഷികള്‍ക്ക് യാതൊരു പങ്കുമില്ലെന്നും സ്വന്തം മന്ത്രാലയങ്ങളുടെ നാല് ചുവരുകള്‍ക്കുള്ളില്‍ ഇവരുടെ പങ്ക് ഒതുങ്ങിയിരിക്കുകയാണെന്നും എന്‍സിപി നേതാവ് പറഞ്ഞു. അധികാരത്തില്‍ ഇവരുടെ ന്യായമായ പങ്ക് നിഷേധിക്കപ്പെടുകയാണ്. ഗവര്‍ണര്‍മാരെ നിയമിക്കുന്ന കാര്യത്തില്‍പ്പോലും പാര്‍ട്ടിയുമായി കൂടിയാലോചന നടക്കുന്നില്ല. മഹാരാഷ്ട്ര ഗവര്‍ണറെ നിയമിച്ച കാര്യം മാധ്യമങ്ങളിലൂടെയാണ് പാര്‍ട്ടി അറിഞ്ഞതെന്നും എന്‍സിപി നേതൃത്വം ആരോപിക്കുന്നു. പൃഥ്വീരാജ് ചവാന് മുഖ്യമന്ത്രിയായശേഷം മഹാരാഷ്ട്രയില്‍ ഒരു തവണ പോലും കോണ്‍ഗ്രസ്-എന്‍സിപി ഏകോപനസമിതി ചേര്‍ന്നിട്ടില്ലത്രേ. സംസ്ഥാനത്ത് എഐസിസിയുടെ ചുമതലയുള്ളയാള്‍ എന്‍സിപിയെ തിരിഞ്ഞുനോക്കുന്നില്ലെന്നും ഇദ്ദേഹം പറയുന്നു. എന്‍സിപി മന്ത്രിമാരുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് സ്വന്തം മന്ത്രാലയങ്ങളില്‍ പോലും സെക്രട്ടറിമാരെ നിയമിക്കുന്നതെന്നും ആരോപിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: