സംസ്ഥാനത്ത് ആറായിരത്തോളം പോലീസുകാര്‍ മേലാളന്മാരുടെ ദാസ്യപ്പണി ചെയ്യാന്‍ നിയമിക്കപ്പെടുന്നതായുള്ള എഡിജിപി ടോമിന് തച്ചങ്കരിയുടെ വെളിപ്പെടുത്തല്‍ വളരെ ഗൗരവമായി കാണേണ്ടതാണ്.
ജനപ്രതിനിധികളും വിരമിച്ച ന്യായാധിപന്മാരും ഇവരുടെ സേവനം ദാസ്യപ്പണിക്കായി ഉപയോഗപ്പെടുത്തുന്നതായും അദ്ദേഹം പറയുന്നു. സബ് ഇന്‍സ്പെക്ടര്‍ മുതല്‍ ഉയര്‍ന്ന ഐപിഎസ് ആഫീസര്മാര്വരെ വീട്ടുകാര്യങ്ങള്‍ക്കും, തങ്ങളുടെ മക്കളെ സ്കൂളുകളിലും കോളജുകളിലും കൊണ്ടുചെന്നാക്കാനും, തിരികെ വിളിച്ചുകൊണ്ടുവരാനും ഇവരുടെ സേവനം ഉപയോഗപ്പെടുത്തുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുന്നില്‍നിന്നാല്‍ കുട്ടികളുമായി പോലീസ് വാഹനങ്ങള്‍ വരുന്നതും പോകുന്നതും നിത്യസംഭവങ്ങളായി കാണാവുന്നതാണ്.
1978 വരെ സംസ്ഥാന പോലീസിലേക്കുള്ള കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയായിരുന്നു. അന്നത്തെ വിദ്യാഭ്യാസയോഗ്യത ഏഴാം ക്ലാസ് പാസ്സായിരുന്നു. കെ.എം.മാണി ആഭ്യന്തര മന്ത്രിയായിരിക്കെ 1978ലാണ് കോണ്‍സ്റ്റബിള്‍ നിയമനം പിഎസ്സിക്ക് വിട്ടതും വിദ്യാഭ്യാസ യോഗ്യത 10-ാം ക്ലാസ് പാസ്സ് ആക്കിയതും. മത്സരപരീക്ഷ വന്നതോടെ ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യത ഉള്ളവര്‍ ജോലി നേടിത്തുടങ്ങി. ഇന്ന് പോലീസ് സേനയിലുള്ള ബഹുഭൂരിപക്ഷം പേരും അത്തരക്കാരാണ്. ഈ ചെറുപ്പക്കാരെക്കൊണ്ടാണ് ഉന്നതര്‍ വിടുപണി ചെയ്യിക്കുന്നത്.
നിയമപരിരരക്ഷണത്തിനും ട്രാഫിക് ഡ്യൂട്ടി ചെയ്യാനും പോലീസുകാരുടെ രൂക്ഷമായ ക്ഷാമമുള്ളപ്പോഴാണ് പോലീസുകാര്‍ ഇത്തരം അനധികൃത ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നത്. ഡ്യൂട്ടിയുടെ സുഖം കാരണം എതിര്‍പ്പൊന്നും കൂടാതെ ഇത്തരം ഡ്യൂട്ടികള്‍ പോലീസുകാര്‍ ഇഷ്ടപ്പെടുന്നുവെന്നത് പരമാര്‍ത്ഥം. നമ്മുടെ പോലീസിലും സൈന്യത്തിലും ഇപ്പോഴും അനുവര്‍ത്തിച്ചുപോരുന്നത് ബ്രിട്ടീഷ് നിയമസംവിധാനമാണ്.
അന്നത്തെ ബ്രിട്ടീഷ് ആഫീസര്‍മാര്‍ താഴെ തട്ടില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെക്കൊണ്ട് ദാസ്യവേലയും വിടുപണിയും ചെയ്യിച്ചിരുന്നു. അതിപ്പോഴും നിര്‍ബാധം തുടരുന്നു. സ്വാതന്ത്ര്യം കിട്ടി ഏഴ് പതിറ്റാണ്ടായിട്ടും സേനകളിലെ നിയമനങ്ങള്‍ക്ക് കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. സേനകളില്‍ കീഴ്ജീവനക്കാരെക്കൊണ്ട് ദാസ്യപ്പണി ചെയ്യിക്കുന്നതിനെതിരെ ശക്തമായ നിയമനിര്‍മാണം അനിവാര്യമായിരിക്കുന്നു.
അഡ്വ. പി.കെ. ശങ്കരന്‍കുട്ടി,
തിരുവനന്തപുരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: