കാസര്‍കോട് നഗരസഭയിലെ അണങ്കൂര്‍ തുരുത്തിയിലുള്ള തെരുവിന്റെ പേര് യാതൊരു നടപടി ക്രമവും പാലിക്കാതെ ഗാസാ തെരുവ് എന്ന് നാമകരണം ചെയ്ത് സ്ഥാപിച്ച ബോര്‍ഡ് ആരും അറിയാതെ മാറ്റിയതായി വാര്‍ത്ത കണ്ടു ( ജന്മഭൂമി, ജൂലൈ 3). റോഡിന്റെ പേര് മാറ്റാനായി സ്വീകരിക്കേണ്ട നടപടികള്‍ അവഗണിച്ച് നഗരസഭ ഫണ്ട് ചെലവ് ചെയ്ത് അനധികൃതമായി പേര് മാറ്റം നടത്തിയത് ഗൗരവതരമായ വീഴ്ചയാണ്.
കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ ശ്രദ്ധയില്‍പ്പെട്ടു എന്നറിഞ്ഞ ഉടനെ ബോര്‍ഡ് അപ്രത്യക്ഷമായി എന്നതിനര്‍ത്ഥം നഗരസഭയ്ക്ക് ഗാസ തെരുവ് എന്ന് പേരിട്ടതില്‍ എന്തൊ ഗൂഢലക്ഷ്യമുണ്ടായിരുന്നു എന്ന് വ്യക്തമാണ്. അതിനാല്‍, ബോര്‍ഡ് അപ്രത്യക്ഷമായി എന്നതുകൊണ്ടു മാത്രം അത് സ്ഥാപിച്ച നഗരസഭയുടെ ക്രമവിരുദ്ധമായ നടപടിയെക്കുറിച്ച് അന്വേഷിക്കാതിരിക്കരുത്.
അതുപോലെ, കേരളത്തില്‍ പല സ്ഥലങ്ങളുടേയും നിലവിലുള്ള നാമങ്ങള്‍ മാറ്റി ചിലതിന് തോന്നിയ പേരുകള്‍ വിളിച്ചുതുടങ്ങുകയും കുറേനാള്‍ക്കുശേഷം മാറ്റിയ പേരുകള്‍ സ്വീകരിക്കപ്പെടുകയും ചെയ്തു വരുന്നതായി കാണുന്നു. ചില മതവിഭാഗക്കാരുടെ താല്പര്യം മുന്‍നിര്‍ത്തി ചിരപുരാതനങ്ങളായ സ്ഥലപ്പേരുകള്‍ മാറ്റുന്നതായാണ് കാണപ്പെട്ടിട്ടുള്ളത്. ഇത്തരം സ്ഥലനാമ മാറ്റങ്ങള്‍ വേണ്ട നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണോ നടത്തിയിട്ടുള്ളത് എന്നും അന്വേഷിക്കേണ്ടതാണ്. എങ്ങനെയായാലും അത്തരം പ്രവൃത്തികള്‍ പ്രോത്സാഹിപ്പിക്കരുതാത്തതാണ്.
ആര്.ഗോപാലകൃഷ്ണന് നായര്‍
ഏറ്റുമാനൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: