ഞാന്‍ കാര്‍ വാങ്ങിയതുമായി ബന്ധപ്പെട്ടുനടക്കുന്ന വിവാദങ്ങള്‍ അടിസ്ഥാനരഹിതമാണ്. ആദിവാസികള്‍ കാറ് വാങ്ങിയാല്‍ സഹിക്കാവുന്ന സമൂഹമല്ല പലപ്പോഴും ഞങ്ങളുടെ മുന്നിലുള്ളത്. സ്വന്തം പറമ്പിലെ കുരുമുളക് വിറ്റുകിട്ടിയ പൈസ ഉപയോഗിച്ചാണ് കാര്‍ വാങ്ങിയത്. ബാക്കി തുക വായ്പ എടുത്തു. അത് മാസഗഡുക്കളായി തിരിച്ചടയ്ക്കണം.
1995ല്‍ ആണ് ഞങ്ങള്‍ പനവല്ലിയില്‍ കുടില്‍ കെട്ടി സമരം ആരംഭിച്ചത്. വെള്ളമുണ്ടയിലെ സമരത്തിനുശേഷമായിരുന്നു ഇത്. പനവല്ലിയിലെ കൂമുള്ളിന്കാട് വെട്ടിത്തെളിച്ചാണ് സമരം നടത്തിയത്. അന്ന് നാട്ടുകാര്‍ പറഞ്ഞത്, ആദിവാസികള്‍ കാടൊന്നും വെട്ടിത്തെളിക്കില്ലെന്നായിരുന്നു. നാല് മുള്ളുകൊള്ളുമ്പോള്‍ അവര്‍ ഇട്ടിട്ട് പോകുമെന്ന് പറഞ്ഞവരുമുണ്ട്. ഞങ്ങള്‍ പുറത്തിറങ്ങിയാല്‍ പലരും കൂവി കളിയാക്കുമായിരുന്നു. ഇതെല്ലാം അവഗണിച്ചാണ് സമരം നടത്തിയത്.
ഓരോ കുടുംബവും അവര്‍ക്ക് പറ്റാവുന്ന ഭൂമി വെട്ടിത്തെളിച്ച് എടുക്കാനാണ് പറഞ്ഞത്. അങ്ങനെ ഓരോരുത്തരും കാട് വെട്ടിത്തെളിച്ച് അവരവര്‍ക്കുവേണ്ട ഭൂമി സ്വന്തമാക്കി. ഞാനും അമ്മയും അനിയത്തിയും എല്ലാവരുംചേര്‍ന്ന് വെട്ടിത്തെളിച്ചെടുത്തതാണ് ഇന്ന് താമസിക്കുന്ന ഒന്നേകാലേക്കര്‍ ഭൂമി. ഈ ഭൂമിയില്‍ കാപ്പിയും കുരുമുളകും സമൃദ്ധമായി വിളയുന്നു. ഞങ്ങള്‍ എല്ലുമുറിയെ പണിയെടുത്താണ് മണ്ണിനെ പൊന്നാക്കിയത്. 52 കുടുംബങ്ങളും അങ്ങനെതന്നെ. കുരുമുളക് നന്നായി തിരിയിട്ടാല്‍ ഒരുകൊല്ലം പത്ത് ലക്ഷം രൂപയുടെ കുരുമുളക് ഞങ്ങള്‍ക്ക് മാത്രമായി കിട്ടും. സമരഭൂമിയിലെ ഓരോ കുടുംബവും മണ്ണില്‍ പൊന്നുവിളയിക്കുന്നു.
സംശയമുള്ള ആര്‍ക്കും ഇവിടെവന്ന് ഇത് കാണാവുന്നതാണ്. ആദിവാസിക്ക് ഭൂമി നല്കിയാല് അവര്‍ പണിയെടുക്കില്ലെന്ന് പറയുന്നവരോടുള്ള ഒരു മറുപടി കൂടിയാണിത്.
ഇന്ന് പലരും എന്റെ വരുമാന സ്രോതസ്സ് ചോദിക്കുന്നു. മുന്‍പ് എനിക്ക് ഒരു ജീപ്പ് ഉണ്ടായിരുന്നു. സമര പരിപാടികള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഈ ജീപ്പാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് ജീപ്പ് വിറ്റു. കഴിഞ്ഞവര്‍ഷം ഞാന്‍ മൂന്ന് ഏക്കര്‍ വയല്‍ പാട്ടത്തിനെടുത്ത് വാഴകൃഷി ചെയ്തിരുന്നു. നേരാംവണ്ണം വില ലഭിച്ചാല്‍ അതിന് പത്ത് ലക്ഷത്തിലധികം കിട്ടുമെന്ന് ആര്‍ക്കാണ് അറിയാത്തത്. കിട്ടിയ പണത്തിന്റെ കണക്കൊന്നും ഞാന്‍ പറയുന്നില്ല. സ്വന്തമായി ഉപയോഗിക്കുന്നതിന് ഒരേക്കര്‍ സ്ഥലത്ത് നെല്‍കൃഷിയും നടത്തിയിരുന്നു.
ഞാന്‍ കൃഷി ചെയ്യുന്നതിനോടൊപ്പം സമരഭൂമിയിലെ മറ്റുള്ളവരെയും കൃഷി ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. സത്യസന്ധമായി കൃഷി ചെയ്തു ജീവിച്ചുവരുന്ന ധാരാളം ആദിവാസികള്‍ വയനാട്ടിലുണ്ട്. അവരാരും നന്നാകരുതെന്നാണ് ചിലരുടെ ആഗ്രഹം. ഒരുകാലത്ത് ആദിവാസി കുട്ടികളെ സ്കൂളില്‍ അയയ്ക്കില്ലായിരുന്നു. കാരണം, ഉടയോരുടെ വീടുകളില്‍ കുഞ്ഞിനെ നോക്കാനൂം അടുക്കളപ്പണിക്കും ഇവരെ വേണം. ഇന്നും തിരുനെല്ലി പഞ്ചായത്തിന്റെ പല ഭാഗത്തുനിന്നും കുട്ടികളെ പണിക്ക് കൊണ്ടുപോകുന്നു.
പലപ്പോഴും പലതും പുറംലോകമറിയുന്നില്ല. ഞങ്ങടെ സമുദായത്തിനെ നന്നാക്കുക, അതോടൊപ്പം മുഴുവന്‍ ആദിവാസികളെയും സ്വയം പര്യാപ്തരാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് എന്റെ മുന്നിലുള്ള കര്‍ത്തവ്യം. അതിന് വേണ്ടതെല്ലാം ഞാന്‍ ചെയ്യും. ചിലര്‍ക്ക് രസിക്കാത്തത് ഞാന്‍ എന്‍ഡിഎയുടെ ഭാഗമായതാണ്. ഇത്രയുംകാലം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാത്രം ഭരിച്ച, ഭരിച്ചുകൊണ്ടിരിക്കുന്ന ഒരു പഞ്ചായത്തിലാണ് ഞാന്‍ താമസിക്കുന്നത്. ഇവിടുത്തെ ആദിവാസികളുടെ അവസ്ഥ, വിമര്‍ശിക്കുന്നവര്‍ ഒന്ന് പഠിക്കുന്നത് നന്നായിരിക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആദിവാസി അവിവാഹിത അമ്മമാരുള്ള പഞ്ചായത്താണല്ലോ തിരുനെല്ലി. ആദിവാസി ക്ഷേമത്തിന്റെ കാര്യം പറയുമ്പോള്‍ ഇടതു-വലത് മുന്നണികള്‍ ഒറ്റക്കെട്ടാണ്. അവര്‍ക്ക് ദേഷ്യം ജാനുവിനോടല്ല, ആദിവാസികളോടാണ് എന്നുള്ള യാഥാര്‍ത്ഥ്യം അവര്‍ മനസ്സിലാക്കിക്കഴിഞ്ഞു. ജാഥയുടെ നീളം കൂട്ടാന്‍ ഇനി ഇവരെ കിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: