സി.കെ. ജാനുവിന് എങ്ങനെ കാര്‍ വാങ്ങാന്‍ കഴിഞ്ഞു? ഇതിനുള്ള പണം അവര്‍ക്ക് എവിടെനിന്നു കിട്ടി? ഈ കാര്‍ വാങ്ങിയത് അഴിമതിപ്പണം കൊണ്ടാണോ? ഈ ചോദ്യങ്ങള്‍ നവമാധ്യമങ്ങളിലൂടെയും നവമല്ലാത്ത മാധ്യമങ്ങളിലൂടെയും നമ്മുടെ പൊതുസമൂഹം ചോദിച്ചത് തീര്‍ച്ചയായും നല്ല കാര്യമാണ്. പ്രശംസനീയമായ പൗരബോധ ജാഗ്രതയെയാണ് ഈ സംഭവം ഉദാഹരിക്കുന്നത്. പൊതുപ്രവര്‍ത്തനത്തില്‍ വ്യാപൃതനായ ഒരാളുടെ സാമ്പത്തികനില ഉയരുമ്പോള്‍ അത് എങ്ങനെയാണ് സംഭവിച്ചതെന്ന് അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ട്. ആ ജനജാഗ്രതയുടെ ഉദാഹരണം തന്നെയായി ഈ സംഭവത്തെ പരിഗണിക്കുകയും വേണം.
സി.കെ. ജാനുവിന്റെ കാര്യത്തില്‍ കാണാന്‍ കഴിഞ്ഞ ഈ നവമാധ്യമ ജാഗ്രതയും ജനജാഗ്രതയും നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ നേതാക്കളുടെ കാര്യത്തില്‍ കാണാതെ പോകുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല. മുഖ്യധാരാ രാഷ്ട്രീയ നേതാക്കള്‍, അവര്‍ പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ച കാലത്ത് അവര്‍ക്കുണ്ടായിരുന്ന ആസ്തിബാധ്യതകളും പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന പൊതുപ്രവര്‍ത്തനത്തിനുശേഷം അവരില്‍ എത്തിച്ചേര്‍ന്ന സമ്പത്തും തമ്മിലുള്ള അന്തരം ഇവിടെ പരിശോധിക്കാറില്ല. അക്കാര്യത്തില്‍ ജനജാഗ്രതയും മാധ്യമജാഗ്രതയും ഉണ്ടായിട്ടുമില്ല. രാഷ്ട്രീയക്കാരെല്ലാം അഴിമതിക്കാരാണ് എന്ന ഒഴുക്കന്‍ പ്രസ്താവന നടത്തി എല്ലാ അഴിമതിക്കാരെയും സംരക്ഷിക്കും എന്നല്ലാതെ ആര്, എങ്ങനെ അഴിമതി നടത്തിയെന്ന് ഒരു നവമാധ്യമവും അന്വേഷിക്കാറില്ല. കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയക്കാരില്‍ അഴിമതി ആരോപണത്തിന്റെ പേരില്‍ ഒരു ആര്. ബാലകൃഷ്ണപിള്ള മാത്രമാണ് ശിക്ഷിക്കപ്പെട്ടത് എന്ന കാര്യം എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും ആശ്വാസകരം തന്നെ.
ബാലകൃഷ്ണപിള്ളയെ ആകട്ടെ, കേരളത്തിലെ രണ്ടു പ്രബല മുന്നണികളും പശ്ചാത്താപ വിവശരായി സ്ഥാനങ്ങള്‍ നല്കി സമാശ്വസിപ്പിക്കാന്‍ മത്സരിക്കുകയാണ്. ആര്. ബാലകൃഷ്ണ പിള്ള തയ്യാറാണെങ്കില്‍ അദ്ദേഹത്തെ ബിജെപിയും സഹര്‍ഷം സ്വാഗതം ചെയ്യുമെന്നു കരുതുന്നതില്‍ തെറ്റുണ്ട് എന്ന് തോന്നുന്നില്ല. ബാലകൃഷ്ണപിള്ളയാകട്ടെ, സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ച ധീരസേനാനിയെപ്പോലെയാണ് താനെന്ന ആത്മവിശ്വാസത്തിലാണ് പെരുമാറുന്നത്. അഴിമതിയെ നമ്മുടെ പൊതുസമൂഹം എങ്ങനെ സമീപിക്കുന്നു എന്നാണ് ഈ ആര്. ബാലകൃഷ്ണ എപ്പിസോഡ് ഉദാഹരിക്കുന്നത്.
പൊതുപ്രവര്‍ത്തകര്‍ അഴിമതിയുടെ പേരില്‍ ശിക്ഷിക്കപ്പെട്ടാല്‍ അക്കാര്യംകൊണ്ടുതന്നെ അവര്‍ ആദരണീയരാണ് എന്ന സന്ദേശമല്ലേ നമ്മുടെ സമൂഹത്തിന് ഈ സംഭവം നല്‍കുന്നത്. അതിദരിദ്രരായി രാഷ്ട്രീയത്തില്‍ ഇറങ്ങി വിസ്മയിപ്പിക്കുന്ന വേഗത്തില്‍ അതിസമ്പന്നരായി മാറിയവരുടെ കഥകള്‍ നിറഞ്ഞതാണ് നമ്മുടെ ജനാധിപത്യ വ്യവസ്ഥ. ഉടുതുണിക്ക് മറുതുണിയില്ലാതെ രാഷ്ട്രീയത്തിലെത്തിയതിനുശേഷം കുടുംബാംഗങ്ങള്‍ക്കെല്ലാം കോടാനുകോടി സ്വത്ത് സമ്പാദിച്ചുകൊടുത്ത രാഷ്ട്രീയ ഭീഷ്മാചാര്യന്മാരുടെ നാടാണ് കൊച്ചു കേരളം. ഈ പട്ടികയില്‍ കെ. കരുണാകരനും വി. എസ്. അച്യുതാനന്ദനും മാത്രമല്ല, എല്ലാ പാര്‍ട്ടിയില്‍നിന്നുമായി എത്രപേരെയെങ്കിലും നമുക്ക് കേരളത്തില്‍ കണ്ടെത്താന്‍ കഴിയും. മുന്‍പ് ഒരു തൂപ്പുകാരിയുടെ മകന് രാഷ്ട്രീയത്തിലിറങ്ങുകയും മന്ത്രിയാകുകയും അഴിമതിക്ക് പുതിയ മാനങ്ങള്‍ നല്‍കുകയും ചെയ്തപ്പോള്‍ നിസ്വാര്‍ത്ഥ പൊതുപ്രവര്‍ത്തനത്തിന്റെ മാതൃകകളിലൊന്നായ ആര്.സുഗതന് ഈ സമ്പ്രദായത്തെ ആലിബാബയുടെ അദ്ഭുത പ്രവൃത്തിയോടാണ് ഉപമിച്ചത് എന്നും ഓര്‍ക്കുന്നു.
കള്ളക്കടത്തിലൂടെ ഉണ്ടാക്കുന്നതിനേക്കാള്‍ വേഗത്തില്‍ കൂടുതല്‍ പണം ഉണ്ടാക്കാന്‍ കഴിയുന്ന അദ്ഭുത ശക്തിയുള്ള പ്രവര്‍ത്തനരംഗമാണ് രാഷ്ട്രീയം. എന്തിനെന്നറിയാതെ അഴിമതിയിലൂടെ സഹസ്രകോടികള്‍ നേടി അഴിമതിക്കാരി എന്ന ദുഷ്പേരോടെ കോടതി നടപടികള്‍ നേരിട്ടുകൊണ്ടിരിക്കെ ഈ സ്വത്തെല്ലാം എന്തു ചെയ്യണമെന്ന് തീരുമാനമെടുക്കാന്‍ കഴിയാതെ ചത്തുപോയ പാവം ജയലളിത തമിഴകത്ത് ഉണ്ടാക്കിയിരുന്നു. ഗോക്കളുടെ ഉറ്റതോഴനായി ബീഹാറില്‍ ഉദയം ചെയ്ത ജയപ്രകാശ് നാരായണന്റെ അരുമശിഷ്യനായ ലാലുപ്രസാദ് യാദവ് കന്നുകാലിത്തീറ്റ കുംഭകോണത്തില്‍ തന്നെ വിചാരണ നേരിട്ടുകൊണ്ടിരിക്കുന്നു.
ഏതു പാപവും കഴുകിക്കളയുന്ന സുരഗംഗ ഒഴുകുന്ന ഹിമാലയസാനുക്കളിലുള്ള ഹിമാചലിലെ മുഖ്യമന്ത്രി വീരഭദ്ര സിങ് അഴിമതി ഗംഗയിലാണ് ഇപ്പോള്‍ നിത്യനീരാട്ട്. ഓക്സ്ഫെഡ് ഇംഗ്ലീഷില്‍ തമിഴക രാഷ്ട്രീയ ശൈലിയെ ദല്‍ഹിയില്‍ എത്തിച്ച പി. ചിദംബരവും, തമിഴകദ്രാവിഡ രാഷ്ട്രീയത്തിന്റെ നേരവകാശികളായ മാരന്മാരും അഴിമതി സാഗരം ചാടിക്കടക്കാന്‍ പാടുപെടുന്നു.
ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെ മുഖ്യധാരാ രാഷ്ട്രീയ നേതാക്കളും അഴിമതിയാരോപണങ്ങളുടെ പേരില്‍, അറിയപ്പെടുന്ന സാമ്പത്തിക സ്രോതസ്സുകളിലൂടെ ലഭിക്കാനിടയുള്ളതിനേക്കാള്‍ കൂടുതല്‍ വരുമാനം ഉണ്ടാക്കിയതിന്റെ പേരില്‍ നിയമനടപടികള്‍ നേരിടുമ്പോള്‍, കേരളത്തില്‍ അങ്ങനെ സംഭവിക്കുന്നില്ല എന്നത് അദ്ഭുതം തന്നെ. അറിയപ്പെടുന്ന നേതാക്കള്‍ക്ക് എതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനെ ദൈവനിന്ദയായി കരുതുന്ന മാധ്യമലോകവും നമുക്കുണ്ട്. എന്നുമാത്രമല്ല, രാഷ്ട്രീയ നേതൃത്വം -പാര്‍ട്ടി വ്യത്യാസമില്ലാതെ നടത്തുന്ന അഴിമതികള്‍ മൂടിവയ്ക്കുന്നതില്‍ എല്ലാ പാര്‍ട്ടി നേതൃത്വവും ഒറ്റക്കെട്ടാണ്. തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ചില വെടിക്കെട്ടുകള്‍ ഒക്കെയുണ്ടാകും എന്നല്ലാതെ ആരുടെയും മേല്‍ നോവാതിരിക്കാന്‍ എല്ലാവരും അകമഴിഞ്ഞു സഹകരിക്കും. ദൈവത്തിന് സ്തുതി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്കി വികേന്ദ്രീകൃത ഭരണസമ്പ്രദായം കേരളത്തില്‍ നടപ്പിലാക്കി. അതോടെ അഴിമതിയും വികേന്ദ്രീകൃതമായി. ഓരോ വാര്‍ഡ്/ഡിവിഷന് അംഗത്തിനും മരാമത്ത് പണിയുടെ ബില്ല് പാസ്സാക്കാനുള്ള അധികാരം ലഭിച്ചു. അങ്ങനെ ബില്ല് ഒപ്പിടുന്നതിന് പത്തുമുതല്‍ ഇരുപത് ശതമാനം വരെ പകിടിപ്പണം ബഹു. അംഗത്തിന് നല്‍കണം എന്ന നടപടിക്രമവും അവര്‍ ഉണ്ടാക്കി. ഒരിക്കല്‍ ഒരു കോര്‍പ്പറേഷനില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ പരിണതപ്രജ്ഞനായ തലമുതിര്‍ന്ന അംഗത്തോട് തങ്ങളുടെ പത്തുശതമാനം എവിടെ നിന്നാണ് കിട്ടുക എന്ന ചോദിച്ചതായും ഒരു കഥയുണ്ട്. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അംഗത്വമുണ്ട്. ബഹുഭൂരിപക്ഷവും കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഒരമ്മ പെറ്റ മക്കളെപ്പോലെ ഒരുമിച്ചുനിന്ന് ഈ ശതമാനനേട്ടം സംരക്ഷിച്ചുപോരുന്നു.
ഇവരുടെ ആരുടെയും വരുമാന സ്രോതസ്സ് അന്വേഷിക്കാത്ത പൗരജനങ്ങളും നവമാധ്യമങ്ങളുമാണ് സി.കെ. ജാനു കാര്‍ വാങ്ങിച്ചപ്പോള്‍ അതിന്റെ വരുമാന സ്രോതസ്സ് എന്തെന്ന് അന്വേഷിക്കുന്നത്. ഇവര്‍ക്കാര്‍ക്കും ബാധകമല്ലാത്ത ഒരു തത്ത്വം എന്തുകൊണ്ടാണ് ജാനുവിന് മാത്രം ബാധകമാകുന്നത്? ജാനുവിന് സമുദായ ശക്തിയില്ല. സംഘബലമില്ല; സാമ്പത്തികശേഷിയില്ല; സാമൂഹികമായ പിന്തുണയില്ല. അതെല്ലാം അറിയാവുന്നവരുടെ കുതൂഹലമാര്‍ന്ന കുതിരകയറ്റം മാത്രമാണോ? അതുമല്ലെങ്കില്‍ ഒരു ആദിവാസിക്ക് ഇത്രമതി എന്ന മുന്‍ധാരണയാണോ?
(പിഎസ്സി മുന്‍ ചെയര്‍മാനും കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല മുന്‍ വിസിയുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: