1962ലെ ഭാരതമല്ല 2017 ലേതെന്ന് ചൈനയോട് പ്രതിരോധ മന്ത്രി പറയുമ്പോള്‍ അതില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. ഭാരതത്തിന്റെ ആത്മാവ് കണ്ടെത്തുന്ന ഭരണം കാംക്ഷിച്ചിരുന്നവരെ നിരാശപ്പെടുത്തുന്നതായിരുന്നു കോണ്‍ഗ്രസിന്റെ അട്ടിപ്പേറായുള്ള ഭരണം. ലോകത്തിനുമുമ്പില്‍ ഭാരതത്തെ തലയെടുപ്പോടെ ഉയര്‍ത്തിക്കാണിക്കുന്നതില്‍ പരാജയപ്പെട്ട ഒരു സംവിധാനത്തിന്റെ പേരായി മാത്രം കേന്ദ്രസര്‍ക്കാറിനെ കണ്ട കാലമുണ്ടായിരുന്നു.
ഭാരതത്തിന്റെ ശക്തിയും ഓജസ്സും കണ്ടറിയുന്നതിലും അനുഭവിച്ചു മനസ്സിലാക്കുന്നതിലും പരാജയപ്പെട്ട രാഷ്ട്രീയ പിത്തലാട്ടത്തിന്റെ കഥകളായിരുന്നു ഭാരതീയര്‍ക്ക് ഓര്‍ക്കാനുണ്ടായിരുന്നത്. എന്നാല്‍ അതൊക്കെ ഇപ്പോള്‍ പഴങ്കഥകളായിരിക്കുന്നു. ലോകത്തിനുമുമ്പില്‍ അഭിമാനത്തോടെ നില്ക്കാന് പ്രാപ്തമായ ഒരന്തരീക്ഷം സംജാതമായിരിക്കുന്നു.
അതുകൊണ്ടാണ് കേന്ദ്രമന്ത്രി ചീനയുടെ ദുരാഗ്രഹത്തിന്റെ കൊമ്പൊടിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയത്. ഭാരതത്തിന്റെ അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടാക്കുകയും, അതുവഴി തങ്ങളുടെ രാഷ്ട്രീയാധിപത്യം സ്ഥാപിക്കാനുള്ള വഴികള്‍ തേടുകയും ചെയ്യുന്ന സമീപനത്തിനാണ് കര്‍ക്കശമായ മറുപടിയിലൂടെ താക്കീത് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ കാലത്തെ കോണ്‍ഗ്രസ് ഭരണത്തിന്റെ ആലസ്യം എത്രമാത്രം ശക്തിയും പിന്തുണയുമാണ് തങ്ങള്‍ക്ക് നല്‍കിയിരുന്നതെന്ന് ചീനയ്ക്ക് വ്യക്തമായറിയാം. അതിന്റെ മാധുര്യം അവര്‍ക്ക് അടക്കാനാവാത്ത ആവേശമാണ് നല്‍കിയിരുന്നത്. അതിര്‍ത്തിയില്‍ എന്തു നടന്നാലും അതൊക്കെ മറച്ചുവെച്ച് ദല്‍ഹിയുടെ ഇരുമ്പുമറയില്‍ ഒളിച്ചിരുന്ന് വീരസ്യം പറയുന്ന സ്വഭാവമായിരുന്നല്ലോ കോണ്‍ഗ്രസ് ഭരണകൂടത്തിനുണ്ടായിരുന്നത്.
തങ്ങളുടെ അധീനതയില്‍ വന്നിട്ടും ഒരു ചാഞ്ചല്യവും കൂടാതെ നമ്മുടെ പ്രദേശങ്ങള്‍ ശത്രുപക്ഷത്തിന് അടിയറവെച്ച പാരമ്പര്യമാണല്ലോ അവര്‍ക്കുള്ളത്. അതുകൊണ്ടുതന്നെയാണ് ശത്രുക്കള്‍ക്ക് കൂടുതല്‍ കരുത്ത് കൈവന്നതും.
ആജന്മശത്രുതയുടെ വിഷവിത്തെറിഞ്ഞ് ഒരു ഭാഗത്ത് പാകിസ്ഥാന് വിളവെടുക്കുമ്പോള്‍, അവര്‍ക്ക് പ്രോത്സാഹജനകമായ നിലപാട് സ്വീകരിച്ച് തങ്ങളുടെ തനിസ്വഭാവം കോണ്‍ഗ്രസും അവരുടെ ഒത്താശക്കാരും കാണിക്കുന്നു. കശ്മീരിലെ ഭീകരര്‍ക്ക് ആളും അര്‍ത്ഥവും നല്കുന്ന മ്ലേച്ഛമായ രാഷ്ട്രീയ സമീപനം പാക്കിസ്ഥാന് പുലര്‍ത്തുന്നു. ഇത്തരമൊരു സ്ഫോടനാത്മകമായ സ്ഥിതിവിശേഷത്തിന്റെ പശ്ചാത്തലത്തിലാണ് മഞ്ഞപ്പട ചുരമാന്തുന്നത്.
ഭാരത-ഭൂട്ടാന് അതിര്‍ത്തിയിലെ ദോക്ലയില്‍ മനപ്പൂര്‍വം ചീനപ്പട സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു. അവര്‍ ധിക്കാരപൂര്‍വം അവിടെ റോഡുനിര്‍മ്മാണമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നു. സ്ഥിതിഗതികള്‍ വഷളായതോടെ കൈലാസത്തിലേക്ക് നാഥുല ചുരം വഴിയുള്ള തീര്‍ത്ഥയാത്രയ്ക്ക് ചൈന നിരോധനം ഏര്‍പ്പെടുത്തി. ഇതോടെയാണ് 1962നു ശേഷം ഏറ്റവും ഗുരുതരമായ സംഘര്‍ഷാന്തരീക്ഷം രൂപപ്പെടുന്നത്. ഇതില്‍ നിന്ന് കഴിയാവുന്നത്ര മുതലെടുപ്പ് നടത്തുകയെന്ന രാഷ്ട്രീയ തന്ത്രമാണ് ചൈനയ്ക്കുള്ളത്.
ഭാരതത്തിന്റെ ഭൂമി കയ്യേറാന്‍ ഭീകരവാദികളെയും നാട്ടുകാരെയും സൈന്യത്തെയും പല രീതിയില്‍ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാന് ആവേശം നല്‍കുന്നതാണ് ചീനയുടെ നടപടിയെന്നതാണ് ഇതിലെ അപകടകരമായ വശം. തങ്ങള്‍ തുടക്കമിട്ടാല്‍ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ പാക്കിസ്ഥാന് നോക്കിക്കോളുമെന്ന വിശ്വാസം ചീനയ്ക്കുണ്ട്. മാത്രവുമല്ല, ഭാരതത്തോടുള്ള അമേരിക്കയുടെ നിലപാടും താല്‍പ്പര്യവും ചീനയെ
അസ്വസ്ഥപ്പെടുത്തുന്നുമുണ്ട്. അവരുടെ വിദ്വേഷം ഏതെങ്കിലും തരത്തില്‍ പ്രകടിപ്പിക്കാനുള്ള ഒരവസരമാക്കി മാറ്റുകയാണ് ദോക്ലയിലെ സ്ഥിതിഗതികള്‍. എന്നാല്‍ അന്നത്തെ ശിഖണ്ഡിപ്പരുവത്തിലുള്ള സര്‍ക്കാറല്ല ഇന്നത്തേതെന്ന് വ്യക്തമാക്കിക്കൊടുക്കുന്ന പ്രസ്താവന കേന്ദ്രമന്ത്രി തന്നെ നടത്തിക്കഴിഞ്ഞു. സംഘര്‍ഷങ്ങള്‍ അപകടത്തില്‍ ചെന്നെത്താതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഭാരതത്തിന്റെ അടുത്തിടെയുള്ള ബഹിരാകാശപര്യവേക്ഷണങ്ങളും മറ്റും ചീനയെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയതിന്റെ ബാക്കിപത്രമായി വേണം അതിര്‍ത്തിയിലെ നീക്കങ്ങളെ കാണാന്‍.
ലോകത്തിന്റെ നിറുകയില്‍ അഭിമാനത്തോടെ ഉയര്‍ന്നുനില്‍ക്കാന്‍ പര്യാപ്തമായ അന്തരീക്ഷം ഭാരതത്തില്‍ രൂപംകൊള്ളുകയും അത് നിലനിര്‍ത്താന്‍ മോദി സര്‍ക്കാര്‍ കൈമെയ് മറന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ ആശങ്ക അസ്ഥാനത്താവുന്നു. പാക്കിസ്ഥാനെപ്പോലെ വിവേകരാഹിത്യം ചൈന കാണിക്കില്ലെന്ന് വിശ്വസിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതേസമയം ജാഗ്രതയില്‍ ഒരു പിഴവും വരുത്തില്ല.
സമാധാനസന്ദേശം വാക്കിലും പ്രവൃത്തിയിലും നിലനിര്‍ത്തുന്ന ഭാരതം ഒരിക്കലും സംഘര്‍ഷം പടര്‍ത്തില്ലെന്ന് വ്യക്തമാണ്. കഴിവും കരുത്തും കൂടുന്തോറും ക്ഷമാശക്തി വര്‍ദ്ധിക്കുകയാണ്. അതിന്റെ അംഗീകാരമെന്ന നിലയിലാണ് അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഭാരതത്തെ പ്രിയപ്പെട്ട സുഹൃത്താക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റിന്റെ നരേന്ദ്ര മോദിയുമായുള്ള ഇടപെടലും ഇഴുകിച്ചേരലും അത് വ്യക്തമാക്കുന്നു.
ആത്മാഭിമാനത്തിന്റെ പത്തര മാറ്റായി പലരും വിശേഷിപ്പിക്കുന്ന ഇസ്രായേലും ഭാരതത്തിനോട് ഏറ്റവും കൂടുതല്‍ അടുപ്പം കാണിക്കുന്നു. ഇതുമൂലം രൂപപ്പെടുന്ന ലോകക്രമത്തില്‍ ഭാരതത്തിന് കൈവരുന്ന സ്ഥാനം ചൈനയെ അസൂയപ്പെടുത്തുന്നുണ്ട്. അതിന്റെ പ്രതികരണം എന്ന നിലയ്ക്ക് വേണം ദോക്ലയിലെ ചീനാനീക്കങ്ങള്‍ വിലയിരുത്താന്‍.
ക്ഷമാപൂര്‍ണമായ നിലപാടുകള്‍ ആരും ഭീരുത്വമായി കാണേണ്ട എന്ന ശക്തമായ സന്ദേശമാണ് പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്ലി നല്‍കിയിരിക്കുന്നത്. അതിന്റെ ആത്മാര്‍ത്ഥതയില്‍ ഇന്ത്യയിലെ ജനകോടികള്‍ ആശ്വാസം കൊള്ളുകയാണ്. അപക്വമായ നീക്കങ്ങള്‍ നടത്തുന്ന ചൈനയും അത് ഉള്‍ക്കൊള്ളുമെന്ന് ഇന്ത്യന്‍ ജനത വിശ്വസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: