കലാപകലുഷിതമായ കേരളത്തിന്റെ സാമൂഹ്യസാഹചര്യത്തെ മാറ്റിയെടുക്കാനുള്ള പരിശ്രമങ്ങള്‍ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. കക്ഷിരാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കപ്പുറത്ത് കേരളത്തിന്റെ ഭാവിയെക്കരുതി ഇത്തരം നീക്കങ്ങള്‍ക്ക് സമൂഹത്തിന്റെ എല്ലാ കോണുകളില്‍നിന്നും പിന്തുണയുണ്ടാകണം. സംഘര്‍ഷവും അക്രമങ്ങളും കേരളത്തിന്റെ വികസനത്തിന് തടയിടുകയാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ എന്തുകൊണ്ട് സമാധാനശ്രമങ്ങള്‍ സാഫല്യത്തിലെത്തുന്നില്ല എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ദേശീയമാധ്യമരംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ‘ഓര്‍ഗനൈസര്‍’ വാരിക നടത്തിയ ശ്രമം ഈ സാഹചര്യത്തിലാണ് ശ്ലാഘിക്കപ്പെടേണ്ടത്.
മാധ്യമപവര്‍ത്തകര്‍, മാധ്യമനിരീക്ഷകര്‍, സാംസ്കാരിക നായകന്മാര്, രാഷ്ട്രീയനേതാക്കള്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ച് ജൂലൈ ഒന്നിന് ‘ഓര്‍ഗനൈസര്‍’ കോഴിക്കോട്ട് ‘ശാന്തിതേടി’ എന്ന പേരില്‍ സമാധാന സംവാദം സംഘടിപ്പിക്കുകയുണ്ടായി. വാരികയുടെ പത്രാധിപര്‍ തന്നെ ദല്‍ഹിയില്‍ നിന്നെത്തി കേരളത്തിലെ പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളുടെ സംസ്ഥാനതല നേതാക്കളെ നേരില്‍ കണ്ട് ഈ ഉദ്യമത്തിന്റെ പ്രസക്തിയും പ്രാധാന്യവും ഉദ്ദേശ്യശുദ്ധിയും പങ്കുവച്ചു. നിലയ്ക്കാത്ത അക്രമപ്രവര്‍ത്തനങ്ങള്‍ നേരില്‍കണ്ട് മടുത്തതുകൊണ്ടായിരിക്കാം എല്ലാ നേതാക്കളും ഈ ശ്രമത്തിന് പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഔദ്യോഗിക പരിവേഷങ്ങളില്ലാതെ പരസ്പരം ചര്‍ച്ച ചെയ്ത് സംഘര്‍ഷത്തിന്റെ മൂലകാരണത്തിലേക്കും ശാശ്വത പരിഹാരത്തിലേക്കും എത്തുന്ന പരിശ്രമമായി അത് മാറുമെന്ന പ്രതീക്ഷയുണര്‍ത്തി.
എന്നാല്‍ സംവാദത്തിന്റെ തലേദിവസം പ്രശ്നങ്ങള്‍ ഉരുണ്ടുകൂടി. ആദ്യം മുസ്ലിംലീഗും പിന്നീട് സിപിഎമ്മും അതിനുശേഷം കോണ്‍ഗ്രസും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കേരളത്തിലെ അറിയപ്പെടുന്ന സാംസ്കാരിക പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും പങ്കെടുക്കുന്ന, സ്വതന്ത്രവും നിഷ്പക്ഷവും സുതാര്യവുമായ ആശയസംവാദത്തിനെതിരെ ആരോപണങ്ങള്‍ ചൊരിഞ്ഞാണ് ഇവര്‍ പിന്മാറിയത്. സംസ്ഥാനത്തെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളുടെ ആശയപരമായ പാപ്പരത്തമാണ് ഈ പിന്മാറ്റത്തിലൂടെ കേരളം ഒരിക്കല്‍ക്കൂടി ദര്‍ശിച്ചത്. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് സംവാദങ്ങളെന്ന മഹത്പാരമ്പര്യത്തിന്റെ തുടര്‍ച്ചയിലാണ് വിദ്വേഷ രാഷ്ട്രീയത്തിന്റെ വിഷബീജങ്ങളെറിഞ്ഞ് ഇത്തരക്കാര്‍ കലുഷിതമാക്കിയത്. സ്വയം പിന്മാറുക മാത്രമല്ല, മറ്റുള്ളവരെ പിന്തിരിപ്പിക്കാനുമുള്ള ശ്രമവും നടന്നു.
എന്നാല്‍ ദയനീയമായ പരാജയമാണ് പിന്തിരിപ്പന്മാര്ക്ക് ലഭിച്ചത്. സമാധാനദൗത്യത്തിനും ശ്രമങ്ങള്‍ക്കും കേരളത്തിന്റെ സമൂഹമനസ്സ് സന്നദ്ധമാണെന്ന ശുഭപ്രതീക്ഷയാണ് പിറ്റേദിവസം നടന്ന സംവാദം സൃഷ്ടിച്ചത്. മുസ്ലിംലീഗിന്റെ പിന്മാറ്റം കേരളത്തിന്റെയും ഭാരതത്തിന്റെയും രാഷ്ട്രീയചരിത്രം അറിയാവുന്നവരില് അത്ഭുതമുളവാക്കിയില്ല. എന്നാല്‍ നേരിട്ട് കണ്ടപ്പോള്‍ പ്രകടിപ്പിച്ച അനുഭാവ മനോഭാവം പിന്നീട് അട്ടിമറിക്കപ്പെട്ടതെങ്ങനെയെന്ന് മറ്റു രാഷ്ട്രീയ നേതാക്കള്‍ കേരളത്തിന്റെ പൊതുസമൂഹത്തോട് വ്യക്തമാക്കേണ്ടതാണ്. അക്രമങ്ങളുടെ ഇടവേളകളില്‍ സമാധാനത്തെക്കുറിച്ച് ഗിരിപ്രഭാഷണം നടത്തുകയും, കലാപകാലഘട്ടങ്ങളില്‍ അന്യോന്യം കുറ്റമാരോപിച്ച് രാഷ്ട്രീയലാഭം കൊയ്യാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്ന ഈ പിന്മാറ്റരാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് അതിനുള്ള ആര്‍ജവമുണ്ടാവില്ല.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും കോണ്‍ഗ്രസിന്റെയും രാഷ്ട്രീയ ചരിത്രത്തില്‍ അസഹിഷ്ണുത കൂടെപ്പിറപ്പാണ്. എന്നാല്‍ നിലപാടുകള്‍ കൈമാറുന്നതിലും പങ്കുവയ്ക്കുന്നതിലും ആശയപരമായ സംവാദത്തിന് ഇടമുണ്ടായിരുന്നു. ഇഎംഎസും പി. ഗോവിന്ദപ്പിള്ളയും സി. അച്ചുതമേനോനും അടക്കുമുള്ളവര്‍ വ്യത്യസ്ത പാര്‍ട്ടികളുടെ വേദികളില്‍ പങ്കെടുക്കുന്നതില്‍ മടികാണിച്ചില്ല. എന്നാല്‍ പുതിയ കാലത്തെ പാര്‍ട്ടി നേതൃത്വങ്ങള്‍ക്ക് ഇത്തരം സംവാദങ്ങളെപ്പോലും ഭയമാണ്. തങ്ങളുടെ പൊള്ളത്തരം പുറത്താകുമെന്ന ആശങ്കയിലുളവാകുന്ന ആത്മവിശ്വാസക്കുറവുമാണ് ഇതിനുപിന്നില്‍. മുന്നോട്ടുവക്കാന്‍ യുക്തിഭദ്രമായ വാദമില്ലെന്ന തിരിച്ചറിവും ഇതിന് കാരണമാവാം.
എന്നാല്‍ ചര്‍ച്ചകളില്‍നിന്ന് ഭയന്ന് പിന്മാറുന്നവര് അക്രമങ്ങള്‍ക്ക് മുന്പന്തിയിലാണെന്ന വസ്തുത അപമാനകരമാണ്. ആയുധസംഘട്ടനങ്ങള്‍ക്കും അക്രമപരമ്പരകള്‍ക്കുമപ്പുറം ആശയസംവാദത്തിന്റെ തലം രൂപപ്പെടേണ്ടതുണ്ട്. കണ്ണിന് കണ്ണെന്ന കാട്ടുനീതിയുടെ കാലഘട്ടം കഴിഞ്ഞുപോയെന്ന് രാഷ്ട്രീയ നേതൃത്വങ്ങള്‍ തിരിച്ചറിയണം. സംഘടനാസ്വാതന്ത്ര്യവും മൗലികാവകാശങ്ങളും രാഷ്ട്രീയഭേദമെന്യേ എല്ലാവര്ക്കും തുല്യമായി ലഭിക്കേണ്ടതാണെന്നും അത് ആരുടെയും ഔദാര്യമല്ലെന്നും തിരിച്ചറിവുണ്ടാവണം. ചോരപ്പുഴയൊഴുകുമ്പോള്‍ വികസനം മുരടിച്ചുപോകുന്നുവെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയണം.
അധികാരത്തിലുള്ള മുന്നണിയുടെ മുഖ്യ പങ്കാളിയില്‍നിന്ന് കേരളം പ്രതീക്ഷിക്കുന്ന മനോഭാവം സമാധാനത്തിന്റെതാണ്; സമാധാന ലംഘനത്തിന്റേതല്ല. മുഖ്യമന്ത്രിയുടെ ഉറപ്പുകള്‍ ലംഘിക്കപ്പെടുമ്പോള്‍ പാര്‍ട്ടി സെക്രട്ടറിയില്‍ നിന്ന് ഉറപ്പുകള്‍ പോലും ഉണ്ടാവുന്നില്ലെന്ന സാഹചര്യത്തിന് മാറ്റം വരണം. ‘ഓര്‍ഗനൈസറി’ന്റേത് മഹത്തായ തുടക്കമാണ്. അത് തുടരാന്‍ കേരളത്തിന്റെ സാംസ്കാരിക നേതൃത്വത്തിന് സന്മനസ്സുണ്ടാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: