ദേവികുളം സബ്കലക്റ്റര്‍ ഡോ.ശ്രീറാം വെങ്കിട്ടരാമന് പദവിയില്‍നിന്നും പടിയിറങ്ങുമ്പോള്‍ വീണ്ടും തോല്‍ക്കുന്നത് അഴിമതിക്കു കുടപിടിക്കുന്ന കേരളത്തിലെ നെറികെട്ട എല്‍ഡിഎഫ് സര്‍ക്കാരാണ്. വീണ്ടും ജയിക്കുന്നതാകട്ടെ അഴിമതിക്കെതിരെ പോരാടി സ്വന്തംപദവിപോലും കുരുതികൊടുക്കേണ്ടിവന്ന് ജനപ്രിയ ഉദ്യോഗസ്ഥനായിത്തീര്‍ന്ന ശ്രീറാം തന്നെ.
കേരളം ഭരിക്കുന്ന മന്ത്രിമാരെക്കാളും സിനിമാക്കാരെക്കാളും പെട്ടെന്നു മലയാളികളുടെ ആരാധന പിടിച്ചു പറ്റിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ശ്രീറാം വെങ്കിട്ടരാമന് ഐഎഎസ്.ഇരിക്കുന്ന കസേരയുടെ വിലയും നിലയുമറിഞ്ഞ് ആത്മാര്‍ഥതയുടേയും സത്യസന്ധതയുടെയും മികവുമായി ജനകീയനാവുകയായിരുന്നു ഇന്നലെവരെ ദേവികുളം സബ്കലക്റ്ററായിരുന്ന ശ്രീറാം. ജനങ്ങള്‍ക്ക് മിക്കവാറും മതിപ്പില്ലാത്തവരാണ് നമ്മുടെനാട്ടിലെ ഐഎഎസുകാരുള്പ്പെടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിരിക്കെ ശ്രീറാം കേരളത്തിന്റെ മുഴുവന്‍ നായകന് ആകണമെങ്കില്‍ നീതിമാനായ ജനസേവകന് എന്നതിനൊപ്പം എന്തെല്ലാം അതിജീവിച്ചുകാണണം എന്ന് കേരളം മുഴുവന്‍ കണ്ടിരുന്നതാണ്. ശ്രീറാമിനെ കേരളത്തിലെ സര്‍ക്കാര്‍ നടപടിക്രമം പറഞ്ഞു പടിയിറക്കുമ്പോള്‍ രണ്ടുകാര്യമാണ് ഒരുമിച്ചു നടന്നത്. അഴിമതിക്കായി ഏതറ്റംവരെ സിപിഎം പോകുമെന്ന പാപ്പരത്തം. രണ്ടാമത് അതിനെതിരെ കേരള മനസാക്ഷിയുടെ പ്രതീകമായി ഉയര്‍ന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ മിന്നുന്ന ഔന്നത്യം.
ഓരോ വര്‍ഷവും നൂറുകണക്കിനു ഐഎഎസുകാര്‍ നമ്മുടെ നാട്ടില്‍ ഉണ്ടാകാറുണ്ട്. റാങ്കു കിട്ടുന്നവരുടെ ഫോട്ടോകളും അവരുടടെ ലക്ഷ്യങ്ങളും ചില പൊങ്ങച്ചങ്ങളും വായിച്ചു കഴിഞ്ഞാല്‍പ്പിന്നെ മറ്റൊന്നും അവരെക്കുറിച്ചു കേള്‍ക്കാറില്ല. ഏറ്റവും നല്ല അധികാരമികവിന്റയും ആഡംബരസുഖത്തിന്റെയും സിംബലായി അവര്‍ മാറിപ്പോകുന്നതുകൊണ്ടാവാം അത്തരം കേള്‍വിക്കുറവ്. എന്നാല്‍ ഈയിടെയായി മൂരാച്ചി രാഷ്ട്രീയ ഇരിക്കപ്പിണ്ഡങ്ങളേയും ഉദ്യോഗസ്ഥ നെറികെട്ടവരേയും ക്ഷ വരപ്പിച്ചുകൊണ്ട് ചില ഐഎഎസ് സിംഹങ്ങളുടേയും പുലികളുടേയും പേരുകേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ജനത്തിനും ഉശിരായി.
ഇങ്ങനെ ഉശിരേറ്റുന്ന ഐഎഎസുകാര്‍ വിരലിലെണ്ണാവുന്നവരാണെങ്കിലും നമുക്കുണ്ടെന്നുള്ളത് അഴിമതി ആര്ത്തിപ്പണ്ടാരങ്ങള്ക്കിടയില് ആശ്വാസം മാത്രമല്ല പ്രചോദനവും കൂടിയാണ്. ശ്രീറാമിനെ കൂടാതെ അങ്ങനെ കേള്‍ക്കുന്നതാണ് ഡോ.പ്രശാന്ത് നായര്‍, ഡോ.അഥീന തുടങ്ങിയ പേരുകള്‍. അഴിമതിക്കാരായ രാഷ്ട്രീയക്കാരുടേയും മാഫിയാസംഘങ്ങളുടേയും വരുതിക്കു നില്‍ക്കാതെ പടപൊരുതി സമൂഹത്തിനുതന്നെ മാതൃകയായിട്ടുണ്ട് ഈ ചെറുപ്പങ്ങള്‍.ഇവരുടെ കാതലായ ഇടപെടലുകള്‍കൊണ്ട് നിരവധിമാറ്റങ്ങള്‍ സമൂഹത്തിനുണ്ടായി്. സ്വന്തം ജീവനുപോലും ഭീഷണി ഉണ്ടായിട്ടും അവര്‍ സ്വന്തം കടമകളില്‍ നിന്നും തരിമ്പും പിന്മാറിയില്ല.
ശ്രീറാമിനെ മാറ്റിയത് നടപടി ക്രമത്തിന്റെ ഭാഗമാണെന്നാണ് റവന്യു മന്ത്രി പറയുന്നത്. നടപടിക്രമം എന്താണെന്നു ജനത്തിനറിയാം. അധികാരത്തിലെത്തുന്നവര്‍ എന്തും ചെയ്യുമെന്നും ജനത്തിനു മനസിലാകും.പക്ഷവും പ്രതിപക്ഷവും കയ്യേറ്റങ്ങള്‍കൊണ്ട് മൂന്നാറില്‍ കാത്തുസൂക്ഷിച്ച കൊട്ടക്കൊത്തളങ്ങളാണ് ശ്രീറാം ഇടിച്ചു നിരത്തിയതും പിടിച്ചെടുത്തതും. ചുമ്മാ സിനിമാതാരങ്ങളെ ആരാധിച്ചുപോന്ന നമ്മള് ഇപ്പോള്‍ കാമ്പുള്ള ഇത്തരം ഉശിരന്മാരുടെ പേരുകള്‍ പറഞ്ഞാണ് കീ ജയ് വിളിക്കുന്നത്. അതിനു മുന്നില്‍ പിണറായിമാര്ക്കും മണിമാര്‍ക്കും രാജേന്ദ്രന്മാര്ക്കും എന്തു പ്രസക്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: