പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രായേൽ സന്ദർശനം ആധുനിക ഇന്ത്യ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. വെറും 25 വർഷത്തെ ഉഭയകക്ഷി ബന്ധം മാത്രമല്ല ഇന്ത്യയ്ക്ക് യഹൂദരുടെ പുണ്യഭൂമിയുമായിട്ടുള്ളത് മറിച്ച് നൂറ്റാണ്ടുകളുടെ ചരിത്രം തന്നെ ഈ ബന്ധത്തിന്റെ ഊഷ്മളത വർധിപ്പിക്കുന്നു.
ഇന്ത്യയിൽ നിന്നും ആദ്യമായിട്ടാണ് ഒരു പ്രധാനമന്ത്രി ഇസ്രായേലിൽ എത്തുന്നത് അതിനാൽ ഈ സന്ദർശനം ഇതിനോടകം ഏറെ ലോകശ്രദ്ധ നേടിയിരിക്കുന്നതിൽ സംശയമില്ല. ഇവിടെ പ്രധാനമായും ചർച്ചാ വിഷയമാകുന്നത് ഈ സന്ദർശനത്തെ പാക്കിസ്ഥാൻ ഏറെ കരുതലോടെയാണ് വീക്ഷിക്കുന്നുവെന്നതാണ്. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സൗഹൃദം പാക്കിസ്ഥാനെ ഭീതിയിലാഴ്ത്തി എന്ന് പറയാനാകും. ഇതിന് പ്രധാന കാരണം ഇരു രാജ്യങ്ങളും തമ്മിൽ രൂപപ്പെടുത്തിയ ആയുധ ഇടപാടുകളാണ്.
മോദിയുടെ ഇസ്രായേൽ സന്ദർശനത്തെക്കുറിച്ച് ഔദ്യോഗികമായി പാക്കിസ്ഥാൻ പ്രസ്താവനകൾ നടത്തിയിട്ടില്ല. എങ്കിലും മോദിയുടെ സന്ദർശനത്തെയും ഇരു രാജ്യങ്ങളും തമ്മിലുള്ള വിവിധ കരാർ നടപടികളേയും വളരെ സൂക്ഷമതയോടെയാണ് പാക്കിസ്ഥാൻ വീക്ഷിക്കുന്നതെന്ന് പാക്ക് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. സൈനിക മേഖലയിൽ ഇസ്രായേൽ ഇന്ത്യയുടെ പ്രധാന പങ്കാളിയാണ്. ഇത്രയും നാൾ ഇരു രാജ്യങ്ങളും തങ്ങളുടെ സൈനിക നീക്കങ്ങൾ രഹസ്യമായിട്ടാണ് നടത്തിയത്. എന്നാൽ ഇപ്പോൾ പത്ര സമ്മേളനങ്ങളിൽ പോലും ഇന്ത്യയും ഇസ്രായേലും സൈനിക മേഖലയിൽ പരസ്പര സഹകരണം വർധിപ്പിക്കനമെന്ന തരത്തിലുള്ള ചർച്ചകളിലേക്ക് തങ്ങളുടെ ബന്ധം നീട്ടിയിരിക്കുന്നു. ഇത് പാക്കിസ്ഥാനെ ഏറെ ആശങ്കാകുലരാക്കിരിക്കുകയാണ്.
പാക്കിസ്ഥാന്റെ ഈ ആശങ്കകൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. അമേരിക്കയുടെ ചില ആധുനിക സൈനിക രംഗത്തെ ചില നൂതന സാങ്കേതിക വിദ്യ ഇസ്രായേൽ മുഖാന്തരം ഇന്ത്യയ്ക്ക് ലഭിച്ചിരുന്നു. ഇതിനെതിരെ പാക്കിസ്ഥാന്റെ റിട്ടയേർഡ് ലഫ്റ്റനന്റ് ജനറൽ അംജദ് ഷൊബൈബ് രംഗത്തെത്തിയിരുന്നു. ഇസ്രായേലിൽ നിന്നും ഇന്ത്യയ്ക്ക് വൻ തോതിൽ ആയുധം ലഭിക്കുന്നുണ്ടെന്ന് അംജദ് ഷൊബൈബ് ആരോപിച്ചിരുന്നു.
ഇസ്രായേലും ഇന്ത്യയും നടത്തുന്ന ആയുധ ഇടപാടുകൾ കിഴക്കനേഷ്യൻ മേഖലകളിൽ അശാന്തി പടർത്തുമെന്ന് പാക്കിസ്ഥാന്റെ അന്താരാഷ്ട്ര നിരീക്ഷകൻ ഡോക്ടർ സഫർ നവാസ് ജസ്പാൽ പ്രസ്താവന നടത്തിയിരുന്നു. എന്നാൽ ഏഷ്യൻ മേഖലകളിൽ പ്രധാനമായും ഭീകരവാദവും അശാന്തിയും സൃഷ്ടിക്കുന്നത് പാക്കിസ്ഥാനാണെന്ന സത്യാവസ്ഥ മറച്ചുവച്ച് കൊണ്ടാണ് ജസ്പാൽ ഇത്തരത്തിലുള്ള പൊള്ളത്തരങ്ങൾ പറയുന്നത്.
ഇന്ത്യയിൽ നടക്കുന്നത് പാക് പ്രേരിത ഭീകരവാദമാണെന്നത് എല്ലാവർക്കുമറിയാവുന്ന സംഗതിയാണ്. പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് എതിരെ നടത്തുന്ന ഭീകരവാദ പ്രവർത്തനങ്ങളെക്കുറിച്ചും, കശ്മീരിൽ ഇവർ സൃഷ്ടിക്കുന്ന ആഭ്യന്തര അരക്ഷിതാവസ്ഥയെക്കുറിച്ചും ഇസ്രായേലിന് വ്യക്തമായ അവബോധമുണ്ട്. അതിനാലാണ് മോദിയുടെ സന്ദർശനവേളയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഭീകരതയ്ക്കെതിരെ പോരാടാൻ ഇന്ത്യക്കൊപ്പമുണ്ടെന്ന് അറിയിച്ചത്. മോദിയുടെ ഈ സന്ദർശനം പാക്കിസ്ഥാനെ കടുത്ത സമ്മർദ്ദത്തിലാക്കുമെന്നതിൽ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: