‘എമ്മനും തൊമ്മനും കമ്മ്യൂണിസ്റ്റല്ല, ചേലാട്ടച്ചു പണ്ടേ അല്ല’
സിപിഐ നേതാക്കള്‍ക്കെതിരെ സിപിഎമ്മുകാരുടെ മുദ്രാവാക്യമായിരുന്നു മേല്പറഞ്ഞത്. ഇ.എം.ശങ്കരന് നമ്പൂതിരിപ്പാടിന്റെ രണ്ടാം മന്ത്രിസഭ അകാലത്തില്‍ പൊലിഞ്ഞശേഷം കോണ്‍ഗ്രസ് പിന്തുണയോടെ സിപിഐ നേതാവ് സി.അച്യുതമേനോന് മുഖ്യമന്ത്രിയായപ്പോള്‍ പതഞ്ഞുപൊങ്ങിയ അമര്‍ഷമാണ് മുദ്രാവാക്യമായി മുഴങ്ങിയത്. സിപിഎമ്മുകാര്‍ക്ക് അച്യുതമേനോന് ചെറ്റയായിരുന്നു. അവര്‍ വിളിച്ചുപറഞ്ഞു: ‘ചേലാട്ടച്ചു ചെറ്റചെറ്റ, വെയ്ക്കടാ ചെറ്റേ ചെങ്കൊടി താഴെ, പിടിയെട ചെറ്റേ മൂവര്‍ണക്കൊടി.’ ഇന്ന് മൂവര്ണക്കൊടിയുടെ തണല്‍തേടി അലയുന്നവരായി സിപിഎം മാറിയെങ്കിലും അന്നവര്‍ക്ക് മൂവര്‍ണക്കൊടി നാറിയ പീറത്തുണിയായിരുന്നു.
കമ്മ്യൂണിസ്റ്റുപാര്‍ട്ടി പിളര്‍ന്ന് ഇടതുംവലതുമായപ്പോള് സിപിഐയെ കമ്മ്യൂണിസ്റ്റുപാര്ട്ടിയെന്ന് എഴുതാന്‍ പോലും നമ്പൂതിരിപ്പാടിന് അറപ്പായിരുന്നു; വെറുപ്പായിരുന്നു. വലതന്മാരെന്നേ നമ്പൂതിരിപ്പാടെഴുതിയിരുന്നുള്ളൂ. വലതന്മാര്ക്ക് തലവലുപ്പമുള്ള നേതാക്കളേറെയുണ്ടായിരുന്നു. എമ്മനും (എം.എന്‍.ഗോവിന്ദന് നായര്‍) തൊമ്മനും (ടി.വി.തോമസ്) ചേലാട്ടച്ചു (സി.അച്ചുതമേനോന്) ഉള്‍പ്പെടെ ഒട്ടേറെ പേര്. പക്ഷേ ആള്‍ബലം നന്നേ കുറവായിരുന്നു. കമ്മ്യൂണിസ്റ്റ്പാര്‍ട്ടി പിളര്‍ന്ന ഉടന്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് വ്യക്തവുമായി. മൂന്നു സീറ്റില്‍ ജയിക്കാന്‍ കഴിഞ്ഞെങ്കിലും ബഹുഭൂരിപക്ഷം സീറ്റിലും കെട്ടിവച്ച കാശ് ഖജനാവില്‍ വന്നുചേര്‍ന്നു.
1965 ലെ തെരഞ്ഞെടുപ്പ് അസാധുവായതിനാല്‍ അതേറെ ചര്‍ച്ച ചെയ്യപ്പെട്ടില്ല. രണ്ടുവര്‍ഷം തികയും മുന്‍പ് തന്നെ, നായാട്ടുനായ തമ്മിലിടഞ്ഞാല്‍ പന്നി കുന്നുകയറുമെന്ന് ബോധ്യമായി. ഒരുമിച്ചുമത്സരിക്കാല് തീരുമാനമായി. സപ്തകക്ഷിമുന്നണിയായി 1967 ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ കാക്കയുടെ വിശപ്പും പോത്തിന്റെ കടിയും മാറി എന്നപോലെ സിപിഎമ്മിനും സിപിഐയ്ക്കും ഭരണത്തിലെത്താന്‍ കഴിഞ്ഞുവല്ലോ.
ഭരണം രണ്ടുവര്‍ഷം തികയ്ക്കും മുന്‍പുതന്നെ അസ്വാരസ്യം തുടങ്ങി, തമ്മിലടിയായി. അഴിമതി ആരോപണങ്ങളുമുയര്‍ന്നു. രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐയ്ക്കെതിരെ മുഖ്യമന്ത്രിതന്നെ യുദ്ധം നയിച്ചു. ടി.വി.തോമസിനും എം.എന്‍.ഗോവിന്ദന് നായര്‍ക്കുമെതിരെ ആരോപണമുന്നയിച്ചപ്പോള്‍, രാജിക്ക് സമ്മര്‍ദ്ദമുയര്‍ന്നപ്പോള്‍ മന്ത്രിസഭ തന്നെ ഒരു പതനത്തിലേക്കാണ് നീങ്ങിയത്. ആരോപണത്തെ തുടര്‍ന്ന് രാജിവയ്ക്കും മുന്‍പ് ടി.വി.തോമസ് പ്രഖ്യാപിച്ചു ”ഇനി നമുക്ക് കുരുക്ഷേത്രത്തില്‍ കാണാമെന്ന്” കുരുക്ഷേത്രയുദ്ധം പോലുള്ള പോരിനുശേഷം വീണ്ടും സിപിഎമ്മിന് അധികാരത്തിലെത്താന്‍ ഒരു ദശാബ്ദത്തിലധികം കാത്തിരിക്കേണ്ടിവന്നു. സിപിഐയുടെ ബോധോദയത്തിനുശേഷം.
1969 ല്‍ സിപിഐ നേതാക്കള്‍ക്കൊപ്പം ഘടകകക്ഷി മന്ത്രിമാരായിരുന്ന പി.കെ.കുഞ്ഞും പി.ആര്.കുറുപ്പും ഉണ്ടായിരുന്നു. സമാനമായ സാഹചര്യമാണ് പിണറായി മന്ത്രിസഭയില്‍ ഇന്ന് സിപിഐ അനുഭവിക്കുന്നത്. സിപിഐക്ക് അനുഭാവം പ്രകടിപ്പിക്കാന്‍ ഇന്ന് ഘടക കക്ഷികളാരും മുന്നോട്ടുവന്നിട്ടില്ല. സഹമന്ത്രിമാരും അനുഭാവം പ്രകടിപ്പിക്കാന്‍ രംഗത്തില്ല. വിലയും നിലയും വിട്ട് സിപിഐനേതാക്കള് വീമ്പടിച്ചെങ്കിലും ഒന്നും നടക്കുന്നില്ല. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലിന്റെ പേരില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും വലിയവായില്‍ വിളിച്ചുപറഞ്ഞതെല്ലാം അന്തരീക്ഷവായുവില്‍ ദുര്‍ഗന്ധം സൃഷ്ടിച്ചതല്ലാതെ മറ്റൊന്നും ഉണ്ടാക്കിയില്ല.
ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടറാമിന് പൂര്ണസ്വാതന്ത്ര്യമെന്നും കയ്യേറ്റം ഒഴിപ്പിക്കുംവരെ വിശ്രമമില്ലെന്നും തട്ടിവിട്ട മന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഇപ്പോള്‍ ജീവനോടെയുണ്ടോ എന്നാണ് കേരളീയരുടെ സംശയം. ഔട്ട് ഓഫ് അജണ്ടയായി ശ്രീറാമിന്റെ സ്ഥാനചലനം മന്ത്രിസഭയിലെത്തിയപ്പോള്‍ റവന്യൂമന്ത്രിയുടെ വായ തുറന്നില്ല. പറ്റില്ലെന്നു പറഞ്ഞില്ലെന്നുമാത്രമല്ല, സ്ഥലംമാറ്റത്തെ ന്യായീകരിക്കുകയും ചെയ്തു. അതൊക്കെ പതിവ് ഭരണനടപടിയെന്ന് റവന്യൂമന്ത്രിയുടെ വിശദീകരണം. ഉദ്യോഗസ്ഥന് മാറിയാലും ഒഴിപ്പിക്കല്‍ തുടരുമെന്ന് ആശ്വാസം. കോടതി ഉത്തരവുപ്രകാരം ഒഴിപ്പിക്കാനിറങ്ങിച്ചെന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കയ്യേറ്റക്കാരന്റെ ഗുണ്ടകളും കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന് പുലഭ്യവര്‍ഷം. മന്ത്രിയോ മന്ത്രിസഭയോ പ്രതികരിച്ചില്ല. മന്ത്രിയുടെ പാര്‍ട്ടി പത്രത്തില്‍ അതിന്റെ വാര്‍ത്ത പോലുമില്ല. പാര്‍ട്ടി സെക്രട്ടറി ഈ ഭൂമിമലയാളത്തിലുണ്ടോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു.
ഭീഷണിനേരിടേണ്ടിവന്ന ഉദ്യോഗസ്ഥരെ സമാശ്വസിപ്പിക്കാന്‍ മടിച്ച മന്ത്രി, റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സാരോപദേശം നല്‍കിയിരുന്നു. ഒന്നും പേടിക്കാനില്ല, സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് പറയുമ്പോള്‍ തന്നെ ധാര്‍ഷ്ട്യവും ധിക്കാരവും ഉപേക്ഷിക്കണമെന്നാണ് കല്പിച്ചിരിക്കുന്നത്. മന്ത്രിയുടെ പാര്ട്ടിക്കാര് റവന്യൂവകുപ്പില്‍ തുലോം ദുര്‍ലഭമാണ്. ഉള്ളതാകട്ടെ വല്യേട്ടന്റെ താല്പര്യസംരക്ഷകരാണ്. സിപിഎം ആണ് ശരി എന്ന് വിശ്വസിക്കുന്നവര്‍ സിപിഐ മന്ത്രിയുടെ വാക്കിന് പുല്ലുവിലയെങ്കിലും കല്‍പ്പിക്കുമോ? വില്ലേജ് ഓഫീസിലുള്ളവര്‍ ജനങ്ങളെ സുഹൃത്തുക്കളായി കാണണമത്രേ.
”മാറ്റത്തിന് തയ്യാറാകാത്തവര്‍ക്ക് ഇനി നിലനില്‍പ്പ് ദുഷ്കരമാകും. നിയമത്തിന്റെയും അധികാരത്തിന്റെയും ഭാഷയ്ക്ക് കാര്‍ക്കശ്യം കൂടും. പിന്നെ വിലാപങ്ങള്‍ക്കും സ്വാധീനശ്രമങ്ങള്ക്കും പ്രസക്തി ഉണ്ടാകില്ലെ”ന്നുമാത്രമാണ് മന്ത്രിക്ക് പറയാനുള്ളത്. മന്ത്രി അത് നേരത്തെ തിരിച്ചറിഞ്ഞു. പാര്‍ട്ടി സെക്രട്ടറിക്ക് അതിന് മുന്നേ മനസ്സിലായി. അതുകൊണ്ടാണല്ലോ ശ്രീറാം വെങ്കിട്ടറാമിനെ സിപിഎം തൂക്കിയെറിഞ്ഞപ്പോള്‍ ‘ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ’ എന്ന ഭാവത്തില്‍ മേല്‍മുണ്ടെടുത്ത് കക്ഷത്തുവച്ച് ഇടതുകൈ താങ്ങോടെ വലത് കൈകൊണ്ട് വായും പൊത്തി തലതാഴ്ത്തി മുഖ്യമന്ത്രിക്ക് മുന്നില്‍ ഓച്ഛാനിച്ചുനിന്നത്. ടി.വി.തോമസിനെ പോലെ പൊക്കമുള്ള നേതാവ് ഇന്ന് സിപിഐയില്‍ ഇല്ലാതെ പോയത് ആ പാര്‍ട്ടിയുടെ മാത്രമല്ല, കേരളത്തിന്റെ തന്നെ ഗതികേട് എന്നുപറഞ്ഞാല്‍ മതിയല്ലോ.
കയ്യേറ്റങ്ങളെല്ലാം ഒഴിപ്പിച്ചുതീര്ന്നു. ഇനി അഴിമതിയെക്കുറിച്ചാണ് മന്ത്രിയുടെ ചിന്ത. മന്ത്രിയുടെ കത്ത് ലഭിക്കുന്നതോടെ റവന്യൂവകുപ്പിലെ അഴിമതി ‘ടിക് ടൊന്റി’ ശ്വസിച്ച മൂട്ടകളെപ്പോലെയാകും. ”അഴിമതി സംസ്കാര രാഹിത്യമാണ്. സാംസ്കാരിക ശൂന്യമായി ഇനി മുന്നോട്ടുപോകാനില്ല. ഓരോരുത്തരും മാറാതെ ഇനി മുന്നോട്ടുപോകാനാകില്ല. ഓരോരുത്തരും മാറാതെ മാറ്റം അസാധ്യമാണ്. ഭൂരിപക്ഷം ജീവനക്കാരും കാര്യക്ഷമമായി ജോലിചെയ്യുന്നവരാണ്. പക്ഷേ ഒരു ന്യൂനപക്ഷം അഴിമതിയില്‍ അഭിരമിക്കുന്നു. ഇത് അനുവദിക്കാനാവില്ല. അഴിമതി നടത്തുന്നവരെ തടയുന്നതില്‍ ഗവണ്മെന്റിനൊപ്പം സഹപ്രവര്‍ത്തകര്‍ക്കും ഉത്തരവാദിത്തമുണ്ട്. വഴിവിട്ട പ്രവര്‍ത്തനശൈലി ശ്രദ്ധയില്‍പ്പെട്ടാല്‍ മൗനം പാലിക്കുന്നതാണ് നമ്മുടെ ശീലം. ഈ അവസ്ഥ മാറണം. കുറച്ചുപേരുടെ ദുഷ്ചെയ്തികള്മൂലം അപമാനിതരാകുന്നത് നിങ്ങളും കൂടിയാണെന്ന് തിരിച്ചറിയണം. പ്രതിബദ്ധതയുള്ള ഉദ്യോഗസ്ഥര്‍ വിസില്‍ ബ്ലോവേഴ്സായി മാറുമ്പോള്‍ കാതലായ മാറ്റം സാധ്യമാകും”- അങ്ങനെപോകുന്നു റവന്യൂമന്ത്രിയുടെ സാരോപദേശം.
ഭഗവത്ഗീതയും യേശുക്രിസ്തുവും മുഹമ്മദ് നബിയും മാര്‍ക്സും ശ്രീനാരായണ ഗുരുദേവനും മഹാത്മാഗാന്ധിയും സ്വാമി വിവേകാനന്ദനുമെല്ലാം നിര്‍ലോഭം നല്കിയ ഉപദേശങ്ങളെല്ലാം വായിച്ച് തള്ളിയവര്‍ക്ക് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്റെ കത്തിലെ വാക്കുകളെ ശിരസാവഹിച്ചെങ്കില് എന്നാശിക്കാം. ശ്രീറാം വെങ്കിട്ടറാമിന്റെ കാര്യത്തില്‍ മൗനം ശീലമാക്കിയവരുടെ വാചാലതയെ അറവുകാരന്റെ അഹിംസാസിദ്ധാന്തമായേ കാണാനൊക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: