കട്ടപ്പന: സ്വകാര്യ വ്യക്തികള്‍ വനത്തിനുള്ളില്‍ പണിതുയര്‍ത്തുന്ന വന്‍കിട റിസോര്‍ട്ട് അനധികൃതമെന്ന് കാട്ടി റവന്യു ഉദ്യോഗസ്ഥര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടും കളക്ടര്‍ നടപടി വൈകിക്കുന്നതായി ആക്ഷേപം. പീരുമേടിന് സമീപം ദേശീയ പാതയോരത്ത് മരിയഗിരി സ്കൂളിന് ഏതിര്‍വശത്ത് വനമേഖലയിലാണ് റിസോര്‍ട്ട് നിര്‍മ്മാണം പുരോഗമിക്കുന്നത്. വരും നാളുകളില്‍ ഇത് വിവാദത്തിന് വഴിതെളിക്കുമെന്ന് കരുതുന്നു.
ഇതേക്കുറിച്ച് അന്വേഷണം നടത്തി പീരുമേട് അഡീഷണല്‍ തഹസില്‍ദാര്‍ ജൂലൈ 16ന് നല്കിയ ബി-4 8853 ഫയല്‍ നമ്പര്‍ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് നല്‍കിയിരുന്നു. വനഭൂമിക്കുള്ളിലാണ് റിസോര്‍ട്ട് നിര്‍മിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത്രയും ഗൗരവമേറിയ വിഷയമായിട്ടും ഇതിനെതിരെ നടപടി സ്വീകരിക്കാതിരിക്കുന്നത് റിസോര്‍ട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ ഉടമകള്‍ക്ക് അവസരമൊരുക്കുവാനും തുടര്‍ന്ന് ഇവര്‍ക്ക് നിയമനടപടികളുമായി മുന്പോട്ടുപോകുന്നതിനുള്ള അവസരം ഒരുക്കുന്നതിനുമാണ് എന്ന് പറയപ്പെടുന്നു.
യുഡിഎഫിലേയും മറ്റ് ചില ഉന്നതരുടെയും പിന്തുണ ഈ നീക്കത്തിന് പിന്നിലുള്ളതായും ആരോപണമുണ്ട്. വ്യാജപട്ടയത്തിന്റെ മറവിലാണ് വര്‍ഷങ്ങളായുള്ള നിര്‍മ്മാണ പ്രവര്‍ത്തനം ഇവിടെ നടത്തിവരുന്നത്.
പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇടക്കാലത്ത് കുറച്ചുകാലം നിര്‍ത്തിവച്ചിരുന്ന നിര്‍മാണ പ്രവര്‍ത്തനമാണ് ഇപ്പോള്‍ തകൃതിയായി നടന്നുവരുന്നത്. പീരുമേട്ടില്‍ ദേശീയ പാതക്കരുകില്‍ വനം വകുപ്പ് സാമൂഹിക വനവല്ക്കരണത്തിന്റെ ഭാഗമായി നട്ടുപിടിപ്പിച്ച ബാറ്റില്‍ മരങ്ങള്‍ വെട്ടിമാറ്റിയ സ്ഥലത്താണ് റിസോര്‍ട്ട് നിര്‍മാണം.
റീസര്‍വ്വേ നടപടി ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ലാത്ത പീരുമേട് വില്ലേജില്‍ റീസര്‍വേ നമ്പര്‍ ഇട്ടുനല്‍കിയ പട്ടയത്തില്‍ 6907-ാം നമ്പര്‍ തണ്ടപ്പേരില്‍ ഇപ്പോഴും കരം ഒടുക്കി വരികയാണ്.
കോട്ടയം ശാസ്ത്രീ റോഡ് സ്വദേശിയായ ഒരാളുടെ പേരിലാണ് കരം അടച്ചുവരുന്നത്. പീരുമേട്ടില്‍ മരിയഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ അതിര്‍ത്തിയിലൂടെ കൊച്ചി-മധുര ദേശീയ പാത മുറിച്ചുകടന്നുപോകുന്ന വനം വകുപ്പിന്റെ ഭൂമിയിലാണ് വ്യാജരേഖ ചമച്ച് റീ സര്‍വ്വേ നമ്പരില്‍ പട്ടയം ഉടമ സമ്പാദിച്ചിട്ടുള്ളത്. വനഭൂമി പട്ടയഭൂമി ആക്കിനല്കുന്നതിന് മുന്‍പുള്ള ചില റവന്യു, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വന്‍ തുക വാങ്ങി ഈ അനധികൃത ഇടപാടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നതായി ഇത് തെളിയിക്കുന്നു.
സര്‍വ്വേ നടപടികള്‍ പീരുമേട് വില്ലേജില്‍ ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല. ഈ സ്ഥിതിക്ക് യാതൊരുകാരണവശാലും റീസര്‍വ്വേ നമ്പര്‍ ഇട്ട് പട്ടയം നല്കുവാനിടയില്ലാത്ത സ്ഥലമാണിത്. പീരുമേട് രജിസ്ട്രാര്‍ ആഫീസിലെ 132/2004 നമ്പര്‍ ആധാരപ്രകാരം ഉള്ള ആളുടെ പേരിലാണ് പീരുമേട് വില്ലേജില്‍ കരം അടയ്ക്കുന്നത്. എന്‍ എ/10/93-ാം നമ്പര്‍ പതിവ് പ്രകാരം രണ്ടേക്കര്‍ 70 സെന്റ് സ്ഥലത്തിനാണ് റീസര്‍വ്വേ നമ്പര്‍ ഇട്ട് പട്ടയം നല്‍കിയിട്ടുള്ളത്. സര്‍വ്വേ നമ്പര്‍ 1130ല്‍ പെട്ടത് വനം വകുപ്പിന്റെ സ്ഥലം എന്ന് ഉത്തമ ബോധ്യമുള്ളപ്പോഴാണ് റവന്യു വകുപ്പ് നിയമവിരുദ്ധമായി റീസര്‍വ്വേ നമ്പര്‍ ഇട്ട് പട്ടയം നല്‍കിയിരിക്കുന്നത്.
പൂര്‍ണമായും വനഭൂമിയില്‍ നടക്കുന്ന ഈ അനധികൃത റിസോര്‍ട്ട് നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്നത് കോട്ടയം സ്വദേശിയായ ഒരു റിട്ടയേര്‍ഡ് ഡെപ്യൂട്ടി കളക്ടറാണ്. വനമേഖലയുടെ അതിര്‍ത്തി തിരിക്കുന്ന ജനങ്ങളിലാണ് റിസോര്‍ട്ട് കാവല്‍ക്കാരന്റെ മുറി പണിതിരിക്കുന്നത്. വനം വകുപ്പ് സ്ഥാപിച്ചിരിക്കുന്ന ജണ്ടയില്‍ നിന്നും 15 മീറ്റര്‍ ഉള്ളിലേക്ക് നീക്കി മാത്രമേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ പാടുള്ളൂ എന്നിരിക്കെയാണ് വനം വകുപ്പ് സ്ഥാപിച്ച ജണ്ടയോടുചേര്ന്ന് ഇവിടെ അനധികൃത നിര്‍മ്മാണം പൊടിപൊടിക്കുന്നത്.
വനഭൂമിയിലല്ല റിസോര്‍ട്ട് നിര്‍മ്മാണം നടക്കുന്നതെന്ന് അറിയിക്കുവാന്‍ യഥാര്‍ത്ഥ വനഭൂമിയുടെ അതിര്‍ത്തിയില്‍ നിന്നും 60 മീറ്ററോളം റിസോര്ട്ടിനടുത്തേക്ക് ജണ്ടമാറ്റി സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. റവന്യു അധികൃതര്‍ വനഭൂമിക്കുള്ളിലാണ് റിസോര്‍ട്ട് നിര്‍മിക്കുന്നതെന്ന് കാട്ടി ഇടുക്കി ജില്ലാ കളക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് അധികൃതരടക്കമുള്ളവര്ക്ക് നിര്‍ദ്ദേശം നല്‍കുന്നതിനുള്ള കാലതാമസമാണ് ഇപ്പോള്‍ റിസോര്‍ട്ടിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നതിന് ഇടയാക്കിയിരിക്കുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: