കലിംഗ രാജ്യത്തിന്റെ പ്രൗഢി പേറുന്ന മണ്ണില്‍ ഇന്ത്യന്‍ അത്്ലറ്റിക്സിന് കിരീടധാരണം. ഇരുപത്തിരണ്ടാമത് ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 12 സ്വര്‍ണം, അഞ്ച് വെള്ളി, 12 വെങ്കലമടക്കം 29 മെഡലുകളുമായി ആദ്യ ഏഷ്യന്‍ കിരീടം ഇന്ത്യ സ്വന്തമാക്കുമ്പോള്‍ പരമ്പരാഗത ശക്തികളായ ചൈന, ജപ്പാന്, ദക്ഷിണ-ഉത്തര കൊറിയകള്‍ എല്ലാം അപ്പുറത്തുണ്ടായിരുന്നു. സാമ്പത്തിക രംഗത്ത് ഇന്ത്യ ചൈനയെ പിന്തള്ളുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്ന അന്നുതന്നെ ട്രാക്കില്‍ അതു സാധിച്ചത് ഇന്ത്യന്‍ അത്ലറ്റിക്സിന് ഉത്തേജനമാകും.
തുടരെ പതിനെട്ടാം ചാമ്പ്യന്‍പട്ടം ലക്ഷ്യമിട്ടെത്തിയ ചൈനയെ അവസാന ദിവസത്തെ കടുത്ത പോരാട്ടത്തിലാണ് ഇന്ത്യ മറികടന്നത്. ഏഷ്യന്‍ മണ്ണില്‍ ജപ്പാനിലെ ടോക്കിയോയില്‍ വിരുന്നെത്തുന്ന 2020ലെ ഒളിമ്പിക്സ് ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് വേഗം വര്‍ധിപ്പിക്കും ഭുവനേശ്വര്‍ കലിംഗ സ്റ്റേഡിയത്തിലെ ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടവീര്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ യോഗത്തിനു തലേന്നാണ് ഇന്ത്യ, ഏഷ്യയിലെ രാജാക്കന്മാരായതെന്നത് തികച്ചും യാദൃച്ഛികമെങ്കിലും കൗതുകകരമാണ്. കാരണം, ഈ യോഗത്തിന്റെ അജണ്ടയില്‍ ഒളിമ്പിക് മെഡല്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളും സ്ഥാനംപിടിച്ചിട്ടുണ്ട്.
1985ല്‍ ജക്കാര്‍ത്തയില്‍ 10 സ്വര്‍ണം, അഞ്ച് വെള്ളി, ഏഴു വെങ്കലമടക്കം നേടിയ 22 മെഡലുകളാണ് ഇതിനു മുന്‍പത്തെ മികച്ച പ്രകടനം. അതിനുശേഷം സ്വര്‍ണം രണ്ടക്കത്തിലെത്തുന്നത് ഭുവനേശ്വറില്‍. അടുത്ത മാസം ലണ്ടനില്‍ അരങ്ങേറുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടാനും ഈ പ്രകടനം നിരവധി ഇന്ത്യന്‍ താരങ്ങളെ തുണച്ചു. വ്യക്തിഗത ഇരട്ട സ്വര്‍ണവുമായി മാറ്റ് തെളിയിച്ച ജി. ലക്ഷ്മണാണ് മീറ്റിന്റെ താരം.
പുരുഷന്മാരുടെ 5,000, 10,000 മീറ്ററുകളിലാണ് ഈ തമിഴ്നാട് താരത്തിന്റെ നേട്ടം. മലയാളി താരം മുഹമ്മദ് അനസിനും രണ്ട് സ്വര്‍ണം – 400 മീറ്ററിലും 4ഃ400 മീറ്ററിലും. ജാവ്ലിന് ത്രോയില്‍ മീറ്റ് റെക്കോഡ് കുറിച്ച യുവതാരം നീരജ് ചോപ്രയും മീറ്റിലെ ശ്രദ്ധിക്കപ്പെട്ട താരമായി. ജൂനിയര്‍ വിഭാഗത്തിലെ ലോക റെക്കോഡിന് ഉടമയാണ് നീരജ്. വനിതകളുടെ ഷോട്ട്പുട്ടില്‍ മന്‍പ്രീത് കൗര്‍, 3,000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ സുധ സിങ് എന്നിവരുടെ തിരിച്ചുവരവിനും മീറ്റ് സാക്ഷിയായി.
ഇതിനിടെ ചില തിരിച്ചടികളുമുണ്ടായി. പുരുഷ ഡിസ്കസ് ത്രോയിലെ ചാമ്പ്യനായിരുന്ന വികാസ് ഗൗഡയ്ക്ക് വെങ്കലംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നപ്പോള്‍, വനിതകളുടെ 800 മീറ്ററിലെ ജേത്രിയായിരുന്ന മലയാളി ടിന്റു ലൂക്കയ്ക്ക് അസുഖം മൂലം ഓട്ടം പൂര്‍ത്തിയാക്കാനുമായില്ല. എന്നത്തേക്കാളും മലയാളികള്‍ നിറഞ്ഞു നിന്ന ഏഷ്യന്‍ മീറ്റാണ് ഇത്തവണത്തേത്.
അത്ലറ്റിക്സിലെ മലയാളി പ്രതാപത്തിന്റെ ഓര്മ പുതുക്കലുമായി ഇത്. പങ്കെടുത്ത 18 മലയാളി താരങ്ങളില്‍ 13 പേരും മെഡലുമായി മടങ്ങി. മുഹമ്മദ് അനസിനു പുറമെ വനിതകളുടെ 1,500 മീറ്ററില്‍ പി.യു. ചിത്രയ്ക്കും സ്വര്‍ണം ലഭിച്ചു. സ്കൂള്‍ മീറ്റുകളിലെ സുവര്‍ണ താരമായിരുന്ന ചിത്രയ്ക്കിത് സീനിയര്‍ മീറ്റിലെ ആദ്യ രാജ്യാന്തര സ്വര്‍ണമാണ്. പുരുഷന്മാരുടെ 4ഃ400 മീറ്ററില്‍ സ്വര്‍ണം നേടിയ ടീമില്‍ അനസിനു പുറമെ കുഞ്ഞുമുഹമ്മദും ദല്‍ഹി മലയാളി അമോജ് ജേക്കബ്ബുമുണ്ട്. വനിതകളില്‍ ജിസ്ന മാത്യുവും.
വനിതകളില്‍ 400 മീറ്ററില്‍ ആര്. അനു, ലോങ്ജംപില്‍ വി. നീന, പുരുഷന്മാരുടെ 10,000 മീറ്ററില്‍ ടി. ഗോപി എന്നിവര്‍ക്ക് വെള്ളിത്തിളക്കം. പുരുഷന്മാരുടെ 800 മീറ്ററില്‍ ജിന്സണ് ജോണ്സണ്, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എം.പി. ജാബിര്‍, വനിതകളുടെ ലോങ്ജമ്പില്‍ നയന ജയിംസ്, ട്രിപ്പിള്‍ ജമ്പില്‍ എന്‍.വി. ഷീന, 400 മീറ്ററില്‍ ജിസ്ന മാത്യു, 4ഃ100 മീറ്റര്‍ റിലേ ടീമിലെ മെര്ലിന് കെ. ജോസഫ് എന്നിവര്‍ക്ക് വെങ്കലം.
ഭുവനേശ്വറിലെ പ്രകടനം കൂടുതല്‍ ആവേശത്തോടെ മുന്നോട്ടുകൊണ്ടുപോയെങ്കില്‍ മാത്രമേ, ഇതിനേക്കാള്‍ വലിയ മീറ്റുകളില്‍ ഫലമുണ്ടാകൂ. വലിയ വേദികളില്‍ ഇടറുന്ന പതിവുകാഴ്ചയ്ക്ക് ഇനി അന്ത്യമുണ്ടാകണം. അതിനുള്ള മനക്കരുത്ത് സ്വന്തം പ്രയത്നത്തിലൂടെ നേടണം. ഇരുപത്തിരണ്ടാം ഏഷ്യന്‍ മീറ്റ് അതിന് തുടക്കമാകണം; വിദേശത്തടക്കം മികച്ച പരിശീലന സൗകര്യങ്ങളുമായി സര്‍ക്കാര്‍ പിന്തുണ നല്കുമ്പോള് പ്രത്യേകിച്ച്.
‘ടാര്‍ജറ്റ് ഒളിമ്പിക് പോഡിയം’ എന്ന പ്രത്യേക പദ്ധതിതന്നെ കേന്ദ്ര കായിക മന്ത്രാലയം ആവിഷ്ക്കരിച്ചിട്ടുണ്ട്. ഒളിമ്പിക്സില്‍ മെഡല്‍ ലക്ഷ്യമിട്ട് അതിനു സാധ്യതയുള്ള ഇനങ്ങളെയും താരങ്ങളെയുമാണ് ഇതില്‍ ഉള്‍പ്പെടുത്തുന്നത്. ചിത്രയെപ്പോലുള്ള യുവതാരങ്ങള്‍ക്ക് ഏറെ ഗുണകരമാകുമിത്. രാജ്യാന്തര മീറ്റുകളിലെ പ്രകടനങ്ങളും കണക്കിലെടുക്കും. അതേസമയം, ചില കുറവുകളും കാണാതിരുന്നുകൂടാ. രാജ്യാന്തര മത്സരത്തിന്റെ സമ്മര്‍ദം ഇപ്പോഴും ചിലരിലെങ്കിലും പ്രശ്നം സൃഷ്ടിക്കുന്നുവെന്ന് കലിംഗ സ്റ്റേഡിയത്തിലെ ട്രാക്കും തെളിയിച്ചു.
ചില പ്രമുഖരുടെ ഉറച്ച മെഡല്‍ നഷ്ടങ്ങള്‍ വിരല്‍ചൂണ്ടുന്നത് അതിലേക്കാണ്. ചൈനയടക്കമുള്ള രാജ്യങ്ങളില്‍നിന്ന് പല മുന്‍നിര അത്ലറ്റുകളും എത്തിയില്ലെന്നതും ശ്രദ്ധിക്കണം. എന്നിട്ടും വെല്ലുവിളിയുയര്‍ത്തി ചൈന അവസാന നിമിഷംവരെ പോരാടി. ലണ്ടന്‍ ലോക ചാമ്പ്യന്‍ഷിപ്പ് ലക്ഷ്യമിട്ട് അവരുടെ മുന്‍നിര താരങ്ങള്‍ പരിശീലനത്തിലാണ്. അതിനിടെ, ഇവിടെ വന്ന് മത്സരിച്ച് പരിക്കിന്റെ പിടിയിലകപ്പെടാന്‍ അവര്‍ താത്പര്യപ്പെട്ടില്ല. എങ്കിലും ജയം, ജയം തന്നെയാണ്. ഈ രാജ്യാന്തര വേദിയിലെ കിരീടധാരണം മുന്നോട്ടുള്ള യാത്രയ്ക്ക് ഊര്‍ജ്ജമാകണം. വരുന്ന ഏഷ്യാഡും ഒളിമ്പിക്സും മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇനി വേണ്ടത്. അതിനുള്ള തുടക്കമാകണം ഭുവനേശ്വര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: