ന്യൂദല്‍ഹി: വര്‍ഗീയ സംഘര്‍ഷം രൂക്ഷമായിട്ടും ആസാമിലെ കൊക്രജാറില്‍ സൈന്യത്തെ വിന്യസിക്കുന്നതില്‍ ഇന്ത്യന്‍ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടുവെന്ന് പുതിയ റിപ്പോര്‍ട്ട്. ഈ മാസം 19 നാണ് ആസാമില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്.നുഴഞ്ഞുകയറ്റക്കാരായ മുസ്ലീങ്ങള്‍ തദ്ദേശീയരായ ഹിന്ദുക്കള്‍ക്കെതിരെ നടത്തിയ കലാപത്തില്‍ രണ്ട് ലക്ഷത്തിലധികം പേരാണ് ഭവനരഹിതരായത്. കൊക്രജാറിലെ ഓരോ ഗ്രാമങ്ങളും അക്രമികള്‍ തീയിട്ട് നശിപ്പിച്ചു. എന്നാല്‍ രാജ്യത്തെ സംരക്ഷിക്കേണ്ട ഇന്ത്യന്‍ സൈന്യം കൃത്യസമയത്ത് സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നില്ല എന്നുമാത്രമല്ല, ആസാമിലെന്താണ് വാസ്തവത്തില്‍ സംഭവിക്കുന്നതെന്നതിന്റെ വ്യക്തതക്കുവേണ്ടി കാത്തുനില്‍ക്കുകയാണ് ചെയ്തതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കലാപം നിയന്ത്രിക്കുന്നതിന് വേണ്ടി 23 നാണ് ഇന്ത്യന്‍ സൈന്യവുമായി ആദ്യം സംസ്ഥാനസര്‍ക്കാര്‍ ബന്ധപ്പെടുന്നത്. കൊക്രജാര്‍ പ്രാദേശിക ഭരണകൂടമാണ് ആദ്യം സൈന്യത്തിന് വിവരങ്ങള്‍ കൈമാറിയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കലാപം ആരംഭിച്ച് രണ്ട് ദിവസം കഴിഞ്ഞാണ് ആദ്യ ബെറ്റാലിയന് സൈന്യം കൊക്രജാറില്‍ എത്തുന്നത്.
സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തരഘട്ടങ്ങളില്‍ സഹായിക്കേണ്ടത് ഇന്ത്യന്‍ സൈന്യത്തിന്റെ ചുമതലയാണ്. എന്നാല്‍ ആസാമില്‍ ഇന്ത്യന്‍ സൈന്യം എത്തിയത് വൈകിയെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന മറ്റൊരു വസ്തുത. സംസ്ഥാനത്തെ ക്രമസമാധാനനില നിയന്ത്രിക്കുന്നതിനും, സമരങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോഴും, പ്രകൃതി ദുരന്തങ്ങളിലും ഭൂചലനം, വെള്ളപ്പൊക്കം മുതലായവ ഉണ്ടാകുമ്പോഴും സംസ്ഥാനങ്ങള്‍ക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ സഹായം അഭ്യര്‍ത്ഥിക്കാം. ഇത്തരത്തിലുള്ള എല്ലാ സന്ദര്‍ഭങ്ങളിലും പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ സൈന്യത്തിന് സംസ്ഥാനങ്ങളെ സഹായിക്കാം. എന്നാല്‍ ആസാമിലെ സ്ഥിതി അതിരൂക്ഷമായിട്ടും സൈന്യം എന്തുകൊണ്ട് ഗൗരവമായി പ്രവര്‍ത്തിച്ചില്ലെന്നാണ് റിപ്പോര്‍ട്ടില്‍ ഉന്നയിക്കുന്ന മറ്റൊരു ചോദ്യം.
കലാപം അതിരൂക്ഷമായ തേജ്പൂര്‍,ചിരാങ്ങ്,കൊക്രജാര്‍ എന്നീ ജില്ലകളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ അടിയന്തരാവസ്ഥ പ്രാഖ്യാപിച്ചതിനുശേഷമാണ് സൈന്യത്തെ വിന്യസിച്ചതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.കേന്ദ്ര അര്‍ദ്ധസൈനികര്‍ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലെത്തിയത് റോഡ്,വ്യോമമാര്‍ഗമാണ്.
അതേസമയം, ആസാമിലെ സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിനും സൈന്യത്തെ വേണ്ടവിധത്തില്‍ വിന്യസിക്കുന്നതിനും പ്രതിരോധ മന്ത്രാലയവും ആഭ്യന്തരമന്ത്രാലയവും കാര്യമായി ഇടപെട്ടില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്കുന്ന വിവരം. ജൂലൈ 24 ന് സംസ്ഥാന ചീഫ് സെക്രട്ടറി രണ്ടാം വട്ടം അപേക്ഷനല്കിയതിന് ശേഷമാണ് സൈന്യം ആസാമിലേക്ക് നീങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെട്ട വിവരം അറിയിച്ചിട്ടും വൈകിയാണ് സൈന്യം എത്തിച്ചേര്‍ന്നതെന്ന് മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.കേന്ദ്രത്തിന്റെ യാതൊരുവിധ സഹായവും കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കലാപം പൊട്ടിപ്പുറപ്പെട്ട ആദ്യ ദിവസം തന്നെ കേന്ദ്രത്തിനെയും സൈന്യത്തെയും വിവരങ്ങള്‍ അറിയിച്ചതാണെന്നും എന്നാല്‍ കൃത്യസമയത്ത് സൈന്യം എത്തിച്ചേര്‍ന്നില്ലെന്നും ഗോഗോയ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: