ദേവര്‍ഷി നാരദനെ യാത്രയാക്കിയ ശേഷം വാല്മീകി സ്നാനത്തിനായി തമസാനദിയിലേക്കു പോയി. അദ്ദേഹത്തോടൊപ്പം മുഖ്യശിഷ്യനായ ഭരദ്വാജനും ഉണ്ടായിരുന്നു. നദീതീരത്തുള്ള വനത്തില്‍ പിരിയാതെ ജീവിക്കുന്ന ഇണകളായ രണ്ട് ക്രൗഞ്ച പക്ഷികളെ അദ്ദേഹം കണ്ടിരുന്നു. അവ ആകര്‍ഷകമായി ശബ്ദമുണ്ടാക്കുമായിരുന്നു.
മഹര്‍ഷി നോക്കിനില്ക്കവേ ഒരു വേടന് ആണ്‍പക്ഷിയെ അമ്പെയ്തുവീഴ്ത്തി. പ്രാണവേദനകൊണ്ട് പുളയുമ്പോള്‍ അതിന്റെ ഇണപ്പക്ഷി വളരെ ദയനീയമായി ശബ്ദിക്കുന്നുണ്ടായിരുന്നു. ഇണചേര്‍ന്നുകൊണ്ടിരുന്ന പക്ഷികളില്‍ ഒന്ന് അമ്പെയ്തു വീഴ്ത്തപ്പെട്ടപ്പോള്‍ പക്ഷിയോട് ദയയും വേടനോട് ക്രോധവും ഉണ്ടായ മഹര്‍ഷി വേടനെ ഇപ്രകാരം ശപിച്ചു കാമമോഹിതകളായിരുന്ന ഇണ ക്രൗഞ്ചപ്പക്ഷികളില്‍ ഒന്നിനെ കൊന്ന നിഷാദാ നിനക്ക് ഒരിക്കലും മനഃശാന്തിയുണ്ടാകാതെ പോകട്ടെ.
താനെന്താണു ചെയ്തതെന്നോര്‍ത്ത് മഹര്‍ഷി ചിന്താധീനനായി. അതിനുശേഷം അദ്ദേഹം ഭരദ്വാജനോടു പറഞ്ഞു ഞാനിപ്പോള്‍ ദുഃഖത്താല്‍ പറഞ്ഞതിനെ നാലായി വിഭജിച്ച് തുല്യമാത്രകളുള്ള നാല് ചരണങ്ങളാക്കൂ, അതിന് താളമുണ്ട്, അത് വാദ്യത്തോടൊപ്പം ഗാനം ചെയ്യാവുന്നതാണ്, അത് ശ്ലോകമാണ്.
തന്റെ ആശ്രമത്തില്‍ മടങ്ങിയെത്തിയ മുനിയുടെ മനസ്സില്‍ വേടനെ ശപിച്ച വാക്യം വീണ്ടും വീണ്ടും തികട്ടിവന്നു. അദ്ദേഹം ദുഃഖിതനായിരുന്നു. അപ്പോഴാണവിടെ സര്വസൃഷ്ടാവായ ബ്രഹ്മാവ് പ്രത്യക്ഷനായത്. അദ്ദേഹത്തെ പരമാദരപൂര്വം സ്വീകരിച്ച് ഇരിപ്പിടം നല്‍കിയശേഷം വാല്മീകി അദ്ദേഹത്തിന്റെ മുമ്പില്‍ നിന്നു.
മഹാതേജസ്വിയായ ബ്രഹ്മാവ് വാല്മീകിയോട് ഇരിക്കുവാന് കല്പിച്ചു. ബ്രഹ്മാവിന്റെ മുമ്പില്‍ ഇരിക്കുമ്പോഴും വാത്മീകിയുടെ ഹൃദയത്തില്‍ ദുഃഖമായിരുന്നു. അദ്ദേഹം അവിടെയിരുന്നും ആ ശാപവാക്യം ആവര്‍ത്തിച്ചു.
ബ്രഹ്മാവ് മുനിയോടു പറഞ്ഞു – ബ്രഹ്മര്‍ഷേ, ഇങ്ങനെ ചിന്താധീനനാകേണ്ടതില്ല, അങ്ങയുടെ ചുണ്ടുകളില്‍ വന്ന വാക്യം എന്റെ ഇച്ഛമൂലം ഉണ്ടായതാണ്. അത് അങ്ങയുടെ യശസ്സിനു കാരണമാകും. ധര്‍മ്മത്തിലും ജ്ഞാനത്തിലും പൂര്‍ണ്ണനായ രാമന്റെ കഥ-നാരദന് പറഞ്ഞുതന്ന കഥ-വിവരണം ചെയ്യൂ.
ഇതേരീതിയില്‍ ശ്ലോകങ്ങളായി ഹൃദയഹാരിയായ രാമകഥ പറയൂ. കഥ പറയുമ്പോള്‍ അറിയാത്തതായി എന്തെങ്കിലും ഉണ്ടായാല്‍ അതിന്റെ ഉത്തരം അങ്ങയുടെ മനസ്സില്‍ താനേ തോന്നിക്കൊള്ളും. ഭൂമിയില്‍ പര്‍വ്വതങ്ങളും നദികളും ഉള്ള കാലത്തോളം രാമകഥ നിലനില്ക്കും. ഇങ്ങനെ അരുളിച്ചെയ്തശേഷം ബ്രഹ്മാവ് മറഞ്ഞു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: