കഴിഞ്ഞ തിങ്കളാഴ്ച അമര്‍നാഥ് തീര്‍ത്ഥാടകരുടെ നേരെയുണ്ടായ ഭീകരവാദിയാക്രമണം ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല. പ്രസിദ്ധമായ ഈ തീര്‍ത്ഥയാത്രയ്ക്കു നേരെയുണ്ടാകുന്ന ആദ്യത്തെ ആക്രമണമല്ലിത്. ആക്രമണം നടന്നുകഴിഞ്ഞപ്പോള്‍ സ്ഥിരം പല്ലവിയിലുള്ള പ്രതികരണങ്ങളും വന്നു. എല്ലാവരും ഈ ആക്രമണത്തെ അപലപിച്ചു. ആരുടെ നയങ്ങളും പ്രസ്താവനകളും പ്രവര്‍ത്തനങ്ങളുമാണോ ഭീകരവാദത്തിന് വെള്ളവും വളവും നല്‍കുന്നത് അവരും അപലപിക്കാന്‍ മുന്നില്‍ ഉണ്ടായിരുന്നു!
കഴിഞ്ഞ ഒന്‍പത് ദശാബ്ദങ്ങളായി ഇസ്ലാമിനാല്‍ നയിക്കപ്പെടുന്ന വിഘടനവാദമാണ് കശ്മീരില്‍ പുലരുന്നത്. വെറുപ്പു വമിക്കുന്ന മുഖങ്ങളും അക്രമത്തിനു പ്രേരണനല്‍കുന്ന മുദ്രാവാക്യങ്ങളും ഒരുപക്ഷേ മാറി മാറി വരുന്നുണ്ടാകാം. പക്ഷേ താഴ്വരയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിനു പിന്നിലെ തത്വസംഹിതക്കു അന്നും ഇന്നും ഒരു മാറ്റവുമില്ല.
താഴ്വരയിലെ അസ്വസ്ഥതകളുടെ മൂലകാരണം അന്വേഷിച്ചാല്‍ നാമെത്തുന്നത് 1930 കളിലേക്കാണ്. അക്കാലത്താണ് അലിഗഢ് മുസ്ലിംസര്‍വകലാശാലയില്‍ നിന്നും പഠനം കഴിഞ്ഞ് യുവാവായ ഷെയ്ക് അബ്ദുള്ള തന്റെ ജന്മനാട്ടില് തിരിച്ചെത്തുന്നത്.
സര്‍വകലാശാല പഠനകാലത്തുതന്നെ മുസ്ലിം വര്‍ഗീയതയുടേയും വിഘടനവാദത്തിന്റേയും വൈറസ് ആ യുവാവിനെ ബാധിച്ചു കഴിഞ്ഞിരുന്നു. പാക്കിസ്ഥാന് രൂപീകരണത്തിലേക്കു നയിക്കുന്നതിനാവശ്യമായ ബൗദ്ധിക അടിത്തറ പണിയുന്നതില്‍ ഇസ്ലാമിക വര്‍ഗീയതയുടെ ഈറ്റില്ലമായ ഈ സര്‍വകലാശാലക്ക് വലിയ പങ്കുണ്ട്.
അലിഗഢ് മുസ്ലിം സര്‍വകലാശാലയില്‍നിന്ന് ലഭിച്ച വര്‍ഗീയ ചിന്താഗതി മുറുകെ പിടിച്ച ഷെയ്ക് അബ്ദുള്ള ‘കാഫിര്‍’ ആയ മഹാരാജാവിനെതിരെ മുസ്ലിങ്ങളെ സംഘടിപ്പിക്കാന്‍ തുടങ്ങി. നിസ്സാരപ്രശ്നങ്ങളെപ്പോലും ഊതിപ്പെരുപ്പിച്ചു. മുസ്ലിം ജനസാമാന്യത്തെ രാജാവിനെതിരാക്കുന്ന തരത്തില്‍ ഓരോ സംഗതിയേയും വഴിതിരിച്ചുവിട്ടു. ”മതപരമായ മുന്‍വിധികളൊന്നുമില്ലാത്തയാള്‍” എന്നു താന്‍തന്നെ വിശേഷിപ്പിച്ച രാജാവിനെതിരായി ഓരോ സംഭവത്തെയും മാറ്റാന്‍ ഷെയ്ഖ് അബ്ദുള്ള ശ്രമിച്ചു.
‘ഫ്ളെയിംസ് ഓഫ് ചിനാര്‍’ എന്ന പേരിലുള്ള ആത്മകഥയില്‍ 1931 ലോ മറ്റോ നടന്ന ഒരു സംഭവത്തെ ഷെയ്ഖ് പരാമര്‍ശിക്കുന്നുണ്ട്. ”ലാബോ റാം എന്ന ഹെഡ് കോണ്‍സ്റ്റബിള്‍ തന്റെ സഹപ്രവര്‍ത്തകന്റെ ബാഗില്‍നിന്ന് ഖുറാന് എടുത്തു കീറി. ജമ്മുവിലെ മുസ്ലിം യുവാക്കള്‍ ഇതില്‍ പ്രതിഷേധിച്ച് പോസ്റ്ററുകളിറക്കി. ഓരോ മൊഹല്ലയിലും ഈ പോസ്റ്ററുകള്‍ പതിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
ഇതിനായി നിയോഗിക്കപ്പെട്ട യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. പക്ഷേ പൊതുജന പ്രതിഷേധത്തെ തുടര്‍ന്ന് അയാള്‍ വിട്ടയക്കപ്പെട്ടു. ഈ വിജയം ആഘോഷിക്കാന്‍ ജമാ മസ്ജിദില്‍ യോഗം ചേര്‍ന്നു. ഖുറാനെ അപമാനിച്ച ആളെ ശിക്ഷിക്കുന്നതുവരെയും ഓരോ മുസ്ലിമിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതുവരെയും നമുക്ക് വിശ്രമമില്ലെന്നു ഞാന്‍ ആ യോഗത്തില്‍ പ്രസംഗിച്ചു.
വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനകള്‍ക്കുശേഷം ഖുറാന് വായിക്കുകയും പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തു. എന്റെ ഖുറാന് ചൊല്ലല്‍ ആളുകള്‍ക്കു വളരെ പ്രിയമായിരുന്നു. അല്ലാമാ ഇഖ്ബാലിന്റെ ഹൃദയാവര്‍ജ്ജകമായ ഈരടികളും ഞാന്‍ ചൊല്ലി.”
ആ കാലഘട്ടമായപ്പോഴേക്കും ഇഖ്ബാല്‍ തന്റെ ദേശീയ ചിന്താഗതികളുടെ മൂടുപടം ഉപേക്ഷിക്കുകയും പാക്കിസ്ഥാന് രൂപീകരിക്കുവാന്‍ അത്യന്തം ശ്രമിക്കുന്നവരുടെ ഗണത്തില്‍ ചേരുകയും ചെയ്തിരുന്നു.
ഷെയ്ഖ് ആവര്‍ത്തിക്കുന്നതുപോലെ ഇസ്ലാം തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ മുന്നോട്ടുനയിച്ചിരുന്ന അടിസ്ഥാന ആശയം. അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനത്തിന്റെ കേന്ദ്രബിന്ദുവായത് പള്ളികളായിരുന്നു.
രാജവാഴ്ചയ്ക്കെതിരായ സമരം എന്ന മുഖംമൂടിയണിഞ്ഞാണ് അദ്ദേഹം തന്റെ വര്‍ഗീയ അജണ്ട നടപ്പാക്കാന്‍ തുനിഞ്ഞിറങ്ങിയത്. താഴ്വരയില് പിന്നീട് ഇതേ ലക്ഷ്യവുമായി ഇറങ്ങിയവരെല്ലാം വ്യത്യസ്തമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചുവെന്നേയുള്ളൂ.
ഷെയ്ഖിന്റെ ഫ്യൂഡല്‍ വിരുദ്ധ നാട്യങ്ങളില്‍ അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്റു വീണുപോയി. മുംബൈയില്‍ പ്രവേശിക്കുന്നവരില്‍നിന്നും മഹാരാജാ ഹരിസിംഗിനെ നെഹ്റു വിലക്കി. തന്റെ ഉറ്റസുഹൃത്തായ ഷെയ്ഖിന്റെ നേതൃത്വത്തില്‍ കശ്മീര്‍ താഴ്വരയ്ക്കും മാറുന്ന ഇന്ത്യയിലെ മറ്റേതൊരു സ്ഥലത്തേയുംപോലെ ആധുനികവും മതേതരവുമായ ഒരു മുഖം നല്കാനാകുമെന്നു പണ്ഡിറ്റ് നെഹ്റു സ്വപ്നം കണ്ടു.
പക്ഷേ കേവലം ആറുവര്‍ഷങ്ങള്‍ക്കുള്ളില്‍ നെഹ്റുവിന് തന്റെ അബദ്ധം ബോധ്യപ്പെട്ടു. ഷെയ്ഖിന്റെ നേതൃത്വത്തില്‍ താഴ്വര മറ്റൊരുതരം രാജവാഴ്ചയിലേക്കു നീങ്ങുകയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി.
നെഹ്റു ഷെയ്ഖിനെ സ്ഥാനഭ്രഷ്ടനാക്കുകയും തടവറക്കുള്ളിലാക്കുകയും ചെയ്തു. വ്യത്യസ്ത മുദ്രാവാക്യങ്ങളും മുഖങ്ങളുമുള്ള പുത്തന്‍ കഥാപാത്രങ്ങളെ അണിനിരത്തി നെഹ്റു തന്റെ പരീക്ഷണങ്ങള്‍ തുടരുകയും ചെയ്തു.
അന്നുതൊട്ടിന്നുവരെ ഇന്ത്യ അതിന്റെ വേദനാഭരിതമായ യാത്രയിലാണ്. അത് എവിടെയുമെത്തുന്നില്ല. ഒരു വൃത്തത്തില്‍ കിടന്നു കറങ്ങുക മാത്രം ചെയ്യുന്നു. അതുകൊണ്ടുതന്നെ അമര്‍നാഥ് സംഭവം പുതുതായി ഒരദ്ഭുതവും ഉളവാക്കുന്നില്ല.
‘ഫ്യൂഡലിസ’ത്തിനെതിരായ ‘സമരം’ പിന്നീട് ‘ഏകാധിപത്യ’ത്തിനെതിരായ ‘യുദ്ധ’മായി മാറി.
പിന്നീട് അത് ‘പുരോഗമന’ത്തിനുവേണ്ടി എന്നായി. ഒടുവില്‍ ഇപ്പോള്‍ സൈന്യത്തിന്റെയും പോലീസിന്റെയും അതിക്രമങ്ങള്‍ക്കെതിരായാണ് തങ്ങള്‍ പോരാടുന്നതെന്നാണ് ഭാഷ്യം. മുഖംമൂടികള്‍ അഴിഞ്ഞുവീണിരിക്കുന്നു. അവരുടെ വിഘടനവാദ അജണ്ട വെളിവായിരിക്കുന്നു.
ഇന്ന് യുദ്ധം ‘ആസാദി’ക്കു വേണ്ടിയാണത്രെ. നേതാക്കന്മാര്, അവരുടെ മേല്‍വിലാസങ്ങള്‍, മുദ്രാവാക്യങ്ങള്‍, പ്രഖ്യാപിത ലക്ഷ്യങ്ങള്‍ എല്ലാം സമയാസമയം മാറ്റിക്കൊണ്ടിരിക്കുന്നു. പക്ഷേ ഇതിനെല്ലാം പ്രേരകമായ ആശയസംഹിത ഇന്നും ഒന്നുതന്നെ-ഇസ്ലാം.
കശ്മീര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചിട്ട് എഴുപത് വര്ഷത്തിലധികമാകുന്നു.
താഴ്വരയിലെ തനതു സംസ്കാരത്തിന്റെ പതാകാവാഹകരായ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ട പലായനത്തിനാണ് ഇക്കഴിഞ്ഞ ഏഴുദശകങ്ങള് സാക്ഷ്യം വഹിച്ചത്. ഇക്കാലയളവ് മുസ്ലിം മതമൗലികവാദികള്‍ എത്രയോ ഹിന്ദുക്ഷേത്രങ്ങള്‍ തകര്‍ത്തു. സിനിമ തീയറ്ററുകള്‍ ബലംപ്രയോഗിച്ച് അടപ്പിച്ചിരിക്കുന്നു. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലുള്ളവര്‍ക്കു കശ്മീര്‍ എന്നതൊരു ബാലികേറാമലയായിരിക്കുന്നു. അവിടുത്തെ ജനങ്ങള്‍ ഇന്ത്യക്കാരെ ‘വിദേശി’ എന്ന തരത്തില്‍ കാണാനും തുടങ്ങിയിരിക്കുന്നു.
പാക് അനുകൂല മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്നതും ഐഎസ് പതാക ഉയര്‍ത്തുന്നതും സാധാരണമായിരിക്കുന്നു. താഴ്വരയില് ‘ആസാദി’ എന്നത് അമുസ്ലിങ്ങള്‍ക്ക് സ്ഥാനമില്ലാത്ത, ഐപിസിക്കു പകരം ശരിയാ പിന്തുടരുന്ന, സ്ത്രീകളെ രണ്ടാംതരക്കാരായി പരിഗണിക്കുന്ന, പാക്കിസ്ഥാന്/ഐഎസ് അനുകൂല സംസ്കാരത്തെ നിലവില്‍കൊണ്ടുവരുന്ന ഒന്നായി അവതരിപ്പിക്കപ്പെട്ടരിക്കുന്നു.
ഒരുപാടു മനുഷ്യവിഭവശേഷിയും സമ്പത്തും നഷ്ടപ്പെടുത്തിയിട്ടും നമ്മള് എത്തിച്ചേര്‍ന്നത് വലിയൊരു ദുരിതക്കയത്തിലാണ്. മഹാരാജാവിന്റെ കീഴിലെ കശ്മീര്‍ ഇന്നുള്ളതിനേക്കാള്‍ മതേതരമായിരുന്നു എന്നുറപ്പ്. കശ്മീരിന്റെ ഇന്നത്തെ അവസ്ഥക്കു ഉത്തരവാദി ആരാണ്? ഐഎസ് എന്ന ദുര്‍ഭൂതം നമ്മുടെ വാതില്‍പ്പടിയില്‍ എത്തിയിട്ടും നാം എന്തിനാണ് ഒരേ നിലപാടുമായി മുന്നോട്ടുപോകുന്നത്.
അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കുവാന്‍ നമുക്ക് സാധിക്കില്ലേ? യാഥാര്‍ത്ഥ്യത്തെ കാണാന്‍ തയ്യാറാകാതെ അര്‍ത്ഥമില്ലാത്ത വാചാടോപങ്ങളില്‍ ഭ്രമിച്ചു നില്‍ക്കുന്നതെന്തിനാണ്? യഥാര്‍ത്ഥത്തില്‍ നിലവിലുള്ള പ്രശ്നങ്ങളും നമ്മള് മുന്നോട്ടുവയ്ക്കുന്ന പരിഹാരങ്ങളും തമ്മില്‍ ഒരു പുലബന്ധവുമില്ലെന്നതാണ്. അതുകൊണ്ടുതന്നെ ഫലങ്ങളും ഉണ്ടാവുന്നില്ല.
ഇതിനോടൊപ്പം ചേര്‍ത്തുവായിക്കേണ്ട ഒന്നാണ് ‘ലവ് ജിഹാദ്’. മതേതരന്മാര് ലവ്ജിഹാദുണ്ടെന്നു സമ്മതിച്ചുതരില്ല. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലെ സന്ദീപ് ശര്‍മ്മ വിദഗ്ദ്ധ തൊഴിലാളിയായിരുന്നു. വല്ലപ്പോഴും ചില കുറ്റകൃത്യങ്ങളിലും അയാള്‍ ഏര്‍പ്പെട്ടിരുന്നു.
സ്ഥിരം ജോലി എന്ന വാഗ്ദാനത്തില്‍ ഭ്രമിച്ച അയാള്‍ താഴ്വരയിലെത്തി. അവിടെവച്ച് ഒരു പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുകയും മതം മാറി വിവാഹിതനാകുകയും ചെയ്തു. ആദില്‍ എന്നായിരുന്നു അയാളുടെ പുതിയ പേര്. ഇതിനെല്ലാം കാര്‍മികത്വം വഹിച്ചത് ലഷ്ക്കറെ തൊയ്ബയുടെ ഒരു ഭീകരനായിരുന്നു.
ആദിന് ലഷ്ക്കറെ തൊയ്ബയില്‍ ചേര്‍ന്നു. ആയുധപരിശീലനത്തിനായി അതിര്‍ത്തിയിലേക്ക് അയാള്‍ അയക്കപ്പെട്ടു. നാല്‍പ്പത്തിയഞ്ചുദിവസത്തെ മതപഠനത്തിനുശേഷം ഇസ്ലാമിനുവേണ്ടി പൊരുതാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നതായുള്ള പ്രവര്‍ത്തനങ്ങളിലയാള്‍ ഏര്‍പ്പെട്ടു.
കേരളത്തിലെ പ്രാണേഷിന്റെ കഥയോട് സാമ്യതയുണ്ടിതിന്.
പ്രാണേഷ് പൂനെയിലെത്തുകയും സാജിദ എന്ന മുസ്ലിം പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുകയും ചെയ്തു. പ്രണയത്തിലായ പ്രാണേഷിനോട് മതംമാറാന്‍ സാജിദ ആവശ്യപ്പെട്ടു. അങ്ങനെ പ്രാണേഷ് ജാവേദ് ഗുലാം ഷെയ്ഖ് ആയി മാറി. 2004 ജൂണില്‍ ജാവേദ്, ഇസ്രത്ത് ജഹാനോടും മറ്റു രണ്ടുപേരോടുമൊപ്പം ഗുജറാത്ത് പോലീസിന്റെ തോക്കിനിരയായി.
സ്വാമി വിവേകാനന്ദന് ദീര്‍ഘദര്‍ശിയായിരുന്നു. 1899 ഏപ്രിലില്‍ ‘പ്രബുദ്ധ ഭാരത’ത്തിന് നല്കിയ അഭിമുഖത്തില്‍ സ്വാമിജി ഇപ്രകാരം പറഞ്ഞു: ”ഹൈന്ദധര്‍മ്മത്തില്‍നിന്നും ഒരാള്‍ പുറത്തുപോകുമ്പോള്‍ ഒരാള്‍ കുറയുക മാത്രമല്ല, ഒരു ശത്രു കൂടുകയും ചെയ്യുന്നു” എന്ന്.
സ്വാമിജിയുടെ വാക്കുകള്‍ ശ്രദ്ധിക്കാന്‍ സമയമായിരിക്കുന്നു; കശ്മീരിലെ വിഷമവൃത്തങ്ങളിലെ പാച്ചില്‍ അവസാനിപ്പിക്കാനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: