കോഴിക്കോട്: നഗരത്തില്‍ നിന്നും കോര്പ്പറേഷന് അധികൃതര്‍ പിടികൂടിയ കാളകളെ കോര്പറേഷന് ലേലത്തില്‍ വിറ്റു. മൂന്ന് കാളകളെ 70,000 രൂപക്ക് ലേലം ചെയ്തു. തിരുവണ്ണൂരിലെ ടി.വി. ഹസനാണ് കാളകളെ ലേലത്തില്‍ പിടിച്ചത്. ഇതിനുപുറമെ രേഖകളുമായി എത്തിയ ഉടമകള്‍ക്ക് പിഴ ഈടാക്കി കന്നുകാലികളെ വിട്ടു നല്‍കുകയും ചെയ്തു.
ഒരു കാളയ്ക്ക് 8000 രൂപയും രണ്ട് ആടുകള്‍ക്ക് 5000 രൂപയും ഒരു പശുവിന് 6000 രൂപയും പിഴ ചുമത്തിയാണ് ഉടമകള്‍ക്ക് വിട്ടു കൊടുത്തത്. മേയര്‍ ഭവന് പരിസരത്ത് നടത്തിയ ലേലത്തില്‍ മൊത്തം 25 പേരാണ് പങ്കെടുത്തത്. ലേലം ചെയ്യാന്‍ വെച്ച കാളകളിലൊന്ന് തന്റെയാണെന്ന് അവകാശപ്പെട്ട് പയ്യാനക്കല്‍ സ്വദേശിയായ അബ്ദുള്‍ മനാഫ് എത്തിയിരുന്നു. എന്നാല്‍ തെളിവായി ഇയാള്‍ കാണിച്ച ഫോട്ടോ വിശ്വാസയോഗ്യമല്ലാത്തതിനാല്‍ അധികൃതര്‍ കാളയെ കൈമാറാന്‍ തയ്യാറായില്ല. ഇത് ചെറിയ തോതില്‍ വാക്കേറ്റത്തിനു കാരണമായി.
ഞായറാഴ്ച അഞ്ച് മൂരികളെയും രണ്ട് കാളകളേയും ഒരു പശുവിനേയും രണ്ട് ആടിനേയുമാണ് പിടികൂടിയിരുന്നത്. ഇതില്‍ പശുവിനേയും ആടുകളേയുമാണ് ഉടമസ്ഥര്‍ കൊണ്ടുപോയത്. ഒരു കാളയുടെ ഉടമസ്ഥന് കൂടി എത്തിയിട്ടുണ്ട്. ചെറിയ മൂരികളെ ലേലം ചെയ്യുന്നില്ലെന്ന് ഹെല്‍ത്ത് ഓഫീസര്‍ ഡോ.ഗോപകുമാര്‍ അറിയിച്ചു. കോര്പ്പറേഷന് വെറ്റിനറി സര്ജന് ഡോ.എന്‍. കെ.ലിനൂബ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.അബ്ദുള്‍ ഖാദര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ലേലം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: