ഡോക്ടര്‍ മാത്രമുണ്ടായാല്‍ രോഗിയെ ശുശ്രൂഷിക്കാന്‍ ആവില്ല. ഹോസ്പിറ്റല്‍ ഫാമിലി ഇന്ന് വിപുലമായിരിക്കുന്നു. പലവിധത്തിലുള്ള ടെക്നീഷ്യന്‍സ്, നഴ്സസ്, ഫാര്മസിക്കാര്, മറ്റ് സഹായികള്‍ എല്ലാം ഡോക്ടര്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഒരു രോഗിയെ സുഖപ്പെടുത്താനാവൂ. എല്ലാവരും അനിവാര്യഘടകങ്ങള്‍ തന്നെ. ഒരാളെയും വേണ്ടെന്ന് വയ്ക്കാനാവില്ല. ഇവരുടെ സ്വഭാവവും സേവനവും നന്നായിരുന്നാലേ ആശുപത്രി സുഗമമായി കൊണ്ടുപോകാന്‍ കഴിയൂ. അവരുടെ മനഃസംതൃപ്തിയും സല്പ്പെരുമാറ്റവും രോഗശുശ്രൂഷയില്‍ വളെര ഗുണം ചെയ്യും.
മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകള്‍ ഈ രംഗത്ത് അത്യാവശ്യമാണ്. കണ്ടമാനം വാരിക്കൊടുത്തില്ലെങ്കിലും അത്യാവശ്യം തൃപ്തി തോന്നുംവിധം ശമ്പളം പരിഷ്കരിച്ച് കൊടുക്കേണ്ടതാണ്. അവരുടെ ശാരീരികവും മാനസികവും ഗാര്‍ഹികവുമായ പ്രശ്നങ്ങളില്‍ മാനുഷികമായ ഇടപെടല്‍ ഉണ്ടാകണം. അവരുടെ സ്വകാര്യ ദുഃഖങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്.
രോഗികളോട് സ്നേഹത്തോടെയും കാരുണ്യത്തോടെയും പെരുമാറാനുള്ള ഉത്തരവാദിത്വബോധം തോന്നുംവിധം വേണം അവര്‍ക്കു കിട്ടുന്ന നീതിയും സ്നേഹവും. അതു നടപ്പിലാവട്ടെ.
കെ.കെ. ലതിക,
കടപ്ര, തിരുവല്ല
ഒരു ബാങ്കിലെ സ്ത്രീവിരുദ്ധ സ്ഥലംമാറ്റം
ദേശസാല്‍കൃത ബാങ്കുകളില്‍ സ്ത്രീസൗഹൃദ സ്ഥലംമാറ്റത്തിന് 2015 ആഗസ്റ്റ് 8 ന് കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി. അതനുസരിച്ച് സ്ത്രീകളായ ബാങ്കുദ്യോഗസ്ഥര്‍ക്ക് കഴിയുന്നതും അവരുടെ ഭര്ത്താക്കന്മാരുടെ ജോലിസ്ഥലത്തേക്കോ താമസസ്ഥലത്തേക്കോ അവിവാഹിതര്‍ക്ക് അച്ഛനമ്മമാരുടെ താമസസ്ഥലത്തേക്കോ സ്ഥലംമാറ്റം നല്‍കണമെന്നാണ് നിര്‍ദ്ദേശം. പക്ഷെ കര്‍ണാടകത്തിലെ മണിപ്പാല്‍ ആസ്ഥാനമായുള്ള സിന്‍ഡിക്കേറ്റ് ബാങ്ക് എന്ന ദേശസാല്‍കൃത ബാങ്കിന് ഇതൊന്നും ബാധകമല്ല. ആ ബാങ്കിലെ പ്രൊബേഷനറി ആഫീസര്‍മാരും മാനേജര്മാരുമായ മലയാൡ സ്ത്രീകള്‍ ഗര്‍ഭിണികളും കൈക്കുഞ്ഞുങ്ങളുടെ അമ്മമാരാണെങ്കിലും അവരെ കേരള മേഖലാ ആഫീസിന്റെ കീഴില്‍ തെക്കും വടക്കും യാതൊരു തത്വദീക്ഷയുമില്ലാതെ സ്ഥലംമാറ്റുക പതിവാണ്.
തെക്കന്‍ ജില്ലകളിലുള്ളവരെ മലബാര്‍ മേഖലയിലേക്കും മലബാര്‍ നിവാസികളെ തെക്കന്‍ ജില്ലകൡലേക്കും യാതൊരു മാനുഷിക പരിഗണനയും കൂടാതെ നിഷ്ഠുരം സ്ഥലംമാറ്റി നിയമിക്കുന്നു. ധനമന്ത്രാലയത്തിന്റെ സ്ത്രീസൗഹൃദ സ്ഥലംമാറ്റ ഉത്തരവ് കാറ്റില്പറത്തിയിട്ട് ബാങ്കിലെ സ്വയംകൃത മാനദണ്ഡമനുസരിച്ച് ഒരു സ്റ്റേഷനില്‍ മൂന്നുവര്‍ഷം തികഞ്ഞ മുറയ്ക്ക് വനിതാ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞവര്‍ഷം സ്വന്തം ജില്ലകളിലേക്ക് സ്ഥലംമാറ്റം നല്കി. പക്ഷെ ചുതലയേറ്റ് ഒരുവര്‍ഷം തികഞ്ഞ മുറയ്ക്ക് 2017 ജൂണ്‍ മാസത്തില്‍ ഇവരില്‍ പലരേയും അന്യസംസ്ഥാനങ്ങളിലേക്ക് സ്ഥലംമാറ്റിയിരിക്കുകയാണ്. ഇവിടെ ഒരു സ്റ്റേഷനില്‍ മൂന്നുവര്ഷമിരിക്കാമെന്ന ബാങ്ക് നിയമം ബാധകമാക്കിയില്ല. അതനുസരിച്ച് വടക്കന്‍ കേരളത്തിലുള്ള ഉദ്യോഗസ്ഥരെ കന്യാകുമാരി ജില്ല ഉള്‍പ്പെടുന്ന മധുരാ മേഖലയിലേക്കും തെക്കന്‍ കേരളത്തിലുള്ളവരെ കോയമ്പത്തൂര്‍ മേഖലയിലേക്കും യാതൊരു മാനദണ്ഡവുമവലംബിക്കാതെ ഇപ്പോള്‍ സ്ഥലംമാറ്റി നിയമിച്ചിരിക്കയാണ്.
ജൂണ്‍ അവസാനവാരമിറക്കിയ കൂട്ട സ്ഥലംമാറ്റ ഉത്തരവനുസരിച്ച് ജൂണ്‍ 30 നുതന്നെ വിവിധ മേഖലകളിലെ ബ്രാഞ്ചുകളില്‍ ജോലിക്കു പ്രവേശിക്കണമെന്ന അന്ത്യശാസനവും നല്കി. ജൂണ്‍ 29 ന് വൈകുന്നേരം ഇറക്കിയ ഉത്തരവിലൂടെ വിടുതല്‍ ചെയ്യപ്പെട്ടവരും ഇക്കൂട്ടത്തില്‍പ്പെടും. ശിക്ഷണ നടപടികള്‍ പേടിച്ച് എല്ലാവരും അതനുസരിച്ച് ജോലിയില്‍ പ്രവേശിച്ചു. അധ്യയനവര്‍ഷം ആരംഭിച്ച് ഒരുമാസം എത്തിയ സാഹചര്യത്തില്‍ അവരുടെ മക്കളുടെ സ്കൂള്‍ വിദ്യാഭ്യാസംതന്നെ താറുമാറായിരിക്കയാണ്. സേവനാരംഭത്തിനിടയില്ത്തന്നെ അന്യസംസ്ഥാനങ്ങളില്‍ ജോലിചെയ്യണമെന്ന സ്വയം ചമച്ച ബാങ്കുനിയമമാണ് സിന്‍ഡിക്കേറ്റ് ബാങ്കിലെ മേലാളന്മാരായ ഭരണകര്‍ത്താക്കള്‍ അവലംബിച്ചത് എന്നാണ് അറിയുന്നത്.
ഈ ബാങ്ക് നിയമനത്തിന് ഭരണഘടനാപരമായ പരിരക്ഷയുണ്ടോ? സ്വന്തം സംസ്ഥാനങ്ങൡ ഒഴിവുള്ളപ്പോള്‍ അവിടെ നിയമിക്കാതെ ഗര്‍ഭിണികളും കൈക്കുഞ്ഞുങ്ങളുടെ അമ്മമാരുമായ വനിതാ ആഫീസര്‍മാരോട് സിന്‍ഡിക്കേറ്റ് ബാങ്ക് മേലാളന്മാര് കാണിക്കുന്ന ക്രൂരവിനോദം നീതിക്കു നിരക്കാത്തതാണ്. കേന്ദ്ര ധനകാര്യമന്ത്രാലയം ഇക്കാര്യത്തില്‍ ഇടപെടേണ്ടത് അത്യാവശ്യമാണ്.
അഡ്വ. പി.കെ. ശങ്കരന്‍കുട്ടി,
തിരുവനന്തപുരം
മറുവാക്കുരക്കാനാരുണ്ടിവിടെ
നടി ആക്രമണക്കേസില്‍, ആരംഭത്തില്‍തന്നെ സംസ്ഥാന മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പ് കൈയ്യാളുന്ന മന്ത്രിയുമായ പിണറായി വിജയന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു കേസില്‍ ഗൂഡാലോചനയൊന്നും നടന്നിട്ടില്ലെന്ന്.
സംസ്ഥാന പോലീസ് അന്വേഷണം ആരംഭിക്കുന്നതിന് മുമ്പുതന്നെ ആഭ്യന്തര വകുപ്പിന്റെ മന്ത്രി അങ്ങനെയൊരു സുപ്രധാന നിഗമനം വെളിപ്പെടുത്തുന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗ്ഗദര്‍ശനമോ കര്‍ശന നിര്‍ദ്ദേശമോ, അതൊന്നുമല്ലെങ്കില്‍ ബന്ധപ്പെട്ട മന്ത്രിക്ക് ഇക്കാര്യത്തിലുള്ള പ്രതീക്ഷയോ ആണെന്ന വസ്തുത അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസ്സിലാവുന്നതേയുള്ളൂ.
പെന്ഷന് പറ്റി പിരിഞ്ഞ ഡിജിപി സെന്‍കുമാറിനെ പുകഴ്ത്തിയും പിണറായിയെ ഇകഴ്ത്തിയും അഭിപ്രായം രേഖപ്പെടുത്തിയ പോലീസ് ഡ്രൈവര്‍ സസ്പന്‍ഷനിലായി. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടനാദത്തമെന്ന് വിവരമുള്ളവര്‍! അങ്ങനെയെങ്കില്‍ തന്റെ വിധി മാനിക്കാതെ ഗൂഢാലോചനയുണ്ടെന്ന് തെളിയിക്കാന്‍ ഏതെങ്കിലും ഉദ്യോഗസ്ഥനായാല്‍ ആയാള്‍ക്ക് ലഭിക്കാന്‍ പോകുന്ന ഉപഹാരമെന്താണെന്ന് മുന്‍കൂട്ടി അറിയാനാണ് പോലീസ് ഡ്രൈവറെപ്പോലുള്ള ചില്ലറകളെ വിരട്ടുന്നത്.
വി.കെ.കൃഷ്ണമേനോന് പണ്ട് ഒരുപാട് മണിക്കൂര്‍ ഒരേസമയം ഐക്യരാഷ്ട്ര സഭയില്‍ കശ്മീരിനുവേണ്ടി പ്രസംഗിച്ചുവത്രേ! ഒപ്പം ഒരുപാട് ചായയും അകത്താക്കി. അതുപോലെ പോലീസ് ഓഫീസര്‍ സന്ധ്യ പതിമൂന്നിലേറെ മണക്കൂറുകള്‍ നടി അക്രമക്കേസുമായി ബന്ധപ്പെട്ട് ദിലീപ്, നാദിര്‍ഷാ തുടങ്ങിയ സിനിമാനടന്മാാരെ തുടര്‍ച്ചയായി ചോദ്യംചെയ്തത്രേ. നന്നായി! കുറ്റം തെളിയിക്കാനും തെളിയിക്കാതിരിക്കാനും അന്വേഷണം നടത്തിയല്ലേ പറ്റൂ! എന്തായാലും ജനങ്ങള്‍ക്ക് ഇപ്പോഴേ വ്യക്തമായി അറിയാം ‘കേസില്‍ ഗൂഢാലോചന നടന്നിട്ടില്ല’എന്ന മുഖ്യമന്ത്രിയുടെ ആഴ്ചകള്‍ക്ക് മുമ്പുള്ള പ്രസ്താവനയാണ് ശരി. അതുമാത്രമാണ് ശരി.
സി.പി.ഭാസ്കരന്,
നിര്‍മ്മലഗിരി, കണ്ണൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: