രാമായണമാസത്തിന്റെ ആദ്യ ദിനത്തില്‍ ഇരിങ്ങാലക്കുടയില്‍ നിന്നുള്ള വാര്‍ത്ത ഏറെ ഹൃദ്യവും മനസ്സിന് കുളിര്മയുണ്ടാക്കുന്നതുമാണ്. രാമായണത്തിന്റെ ജീവന് തന്നെ സഹജീവി സ്നേഹവും പ്രകൃത്യുപാസനയുമാണ്. ശ്രീരാമഹൃദയത്തിലൂടെയുള്ള യാത്രയാണല്ലോ വാസ്തവത്തില്‍ രാമായണ മാസത്തില്‍ നടക്കുന്നത്. മനസ്സിലെ ഇരുട്ട് മായ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അതിനൊപ്പം അറിയാതെ സംഭവിക്കുന്നു. അങ്ങനെ രാമന്റെ അയനമായും ഇരുട്ട് മായുന്ന പ്രതിഭാസമായും രാമായണം മാറുന്നു. അത്തരം ഇരുട്ട് മാഞ്ഞ് പ്രകാശം പരക്കുന്ന വാര്‍ത്തയാണ് ഇരിങ്ങാലക്കുടയെ ധന്യമാക്കുന്നത്.
സുന്ദരന്‍, വനജ എന്നീ സാധാരണക്കാരുടെ അത്യപൂര്‍വമായ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും കൈകള്‍ 24 കുടുംബങ്ങളുടെ കണ്ണീരാണ് ഒപ്പിയത്. ജീവിതത്തിന്റെ നടുപ്പാതയില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് കൈത്താങ്ങ് നല്‍കാനാണ് ഇരുവരും മുന്നിട്ടിറങ്ങിയത്. സ്വന്തം അദ്ധ്വാനത്തിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് വാങ്ങിയ 50 സെന്റ് സ്ഥലമാണ് സുന്ദരന്‍ വീടുവെക്കാന്‍ ഭൂമിയില്ലാത്തവര്‍ക്ക് നല്‍കിയത് എന്നറിയുമ്പോഴാണ് എന്താണ് കാരുണ്യവും ഭൂതദയയുമെന്ന് സമൂഹത്തിന് മനസ്സിലാവുക. ലക്ഷങ്ങള്‍ വിലവരുന്ന ഭൂമിയാണിങ്ങനെ കൈമാറിയതെന്ന് ഓര്‍ക്കണം.
പതിനൊന്നാം വയസ്സില്‍ പിതാവിനെ നഷ്ടപ്പെട്ട സുന്ദരന്‍ ജീവിതത്തിന്റെ വിവിധ മുഖങ്ങള്‍ നന്നായി കണ്ടറിഞ്ഞയാളാണ്. ഇപ്പോള്‍ മാങ്ങ പറിച്ചാണ് ജീവിക്കുന്നത്. ഇങ്ങനെ ദുരിതത്തിന്റെ കണ്ണീര്ത്തുരുത്തില്പ്പെട്ടുപോയവര്ക്കായി ഒരു തുള്ളി കണ്ണീര് പൊഴിക്കാനല്ല അവരുടെ കണ്ണീരൊപ്പാന്‍ ഒരു കൈത്തലം നീട്ടുകയായിരുന്നു അദ്ദേഹം. തന്റെ 50 സെന്റ് സ്ഥലം ഇങ്ങനെ അര്‍ഹതപ്പെട്ടവര്‍ക്കായി നല്കാന് സേവാഭാരതിയെ ഏല്‍പ്പിക്കുകയാണുണ്ടായത്. മാനവ സേവയാണ് മാധവ സേവയെന്ന ദര്‍ശനം മുറുകെപ്പിടിച്ച് പ്രവര്‍ത്തിക്കുന്ന സേവാ ഭാരതി സന്തോഷപൂര്‍വം അതേറ്റെടുത്തു.
പരേതനായ ആണ്ടവന്റെ ഭാര്യ വനജയും സുന്ദരന്റെ അതേ വഴിയിലൂടെ തന്നെയാണ് പാവങ്ങള്‍ക്ക് കൈത്താങ്ങ് നല്കാന് സന്നദ്ധയായത്. ഭര്‍ത്താവ് തനിക്കുവേണ്ടി വാങ്ങിച്ച 45 സെന്റ് ഭൂമി ഇങ്ങനെ ദാനം ചെയ്യുമ്പോള്‍ ഭര്‍ത്താവിന്റെ സ്നേഹം സമൂഹത്തിലേക്ക് വ്യാപിക്കുകയാണെന്നാണ് വനജയുടെ പക്ഷം. ഒരു തുണ്ട് ഭൂമിയുടെ പേരില്‍ കൊല്ലും കൊലയും നടക്കുന്ന നാട്ടില്‍ നിന്നാണ് ആരെയും കോരിത്തരിപ്പിക്കുന്ന വാര്‍ത്ത വരുന്നത്. ദൈവത്തെ ബഹുഭൂരിപക്ഷം പേരും കണ്ടിട്ടില്ലെങ്കിലും ദൈവത്തെപ്പോലെ എന്ന് പൊതുവെ പറയാറുണ്ട്. നന്മയൂറുന്ന മനസ്സുള്ള സുന്ദരനും വനജയും വാസ്തവത്തില്‍ ആ വിശേഷണത്തിന് തികച്ചും അര്‍ഹരായിരിക്കുകയാണ്. സ്വന്തം നേട്ടവും സ്വന്തം കുടുംബവും മാത്രം മതിയെന്നു വിശ്വസിച്ച് നടക്കുന്ന മഹാഭൂരിപക്ഷത്തിന്റെ കണ്ണു തുറപ്പിക്കുന്ന സംഭവഗതികളാണ് ഇരിങ്ങാലക്കുടയില്‍ നടന്നത്.
കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ വാഴുന്ന ഭരതന് അങ്ങേയറ്റം പ്രീതിദായകമായിട്ടുണ്ടാവും സുന്ദരന്‍-വനജമാരുടെ പുണ്യ പ്രവൃത്തിയെന്നതില്‍ തര്‍ക്കമില്ല. ശ്രീരാമന് കുടുംബത്തേക്കാളുപരി സമൂഹത്തിന്റെ ഉയര്ച്ചയായിരുന്നല്ലോ കാംക്ഷിച്ചത്. രാമായണമാസവേളയില് അതിനെ അനുസ്മരിപ്പിക്കുന്നതായില്ലേ ഇതെന്ന് ഭരതന് ഓര്‍ത്തുകാണും.
ഇരുപത്തിനാല് കുടുംബങ്ങള്‍ക്ക് തല ചായ്ക്കാനുള്ള ഇടം നല്കുന്ന ചടങ്ങും അതേപോലെ ഏറെ ഹൃദ്യമായി എന്നതും എടുത്തുപറയേണ്ടതുണ്ട്. ‘സേവാഭാരതി’യുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തത് ഹൃദയത്തില്‍ നന്മയുടെ പൂക്കാലം സൂക്ഷിക്കുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട നടന് സുരേഷ്ഗോപിയാണ്. സമൂഹത്തിന് കാരുണ്യത്തിന്റെ കൈത്താങ്ങായി അദ്ദേഹം എവിടെയും എപ്പോഴും എത്താറുണ്ട് എന്നത് മറക്കാനാവില്ല. ഇവിടെ പങ്കെടുത്തപ്പോഴും ‘സേവാഭാരതി’യുമായി തനിക്കുള്ള അടുപ്പവും മറ്റും അദ്ദേഹം വിശദീകരിക്കുകയുണ്ടായി. സമര്‍പ്പണത്തിന്റെ ഉദാത്ത മാതൃകയായ ‘സേവാഭാരതി’യുടെ പ്രവര്‍ത്തനങ്ങളാണ് ആദിവാസികളുടെ ക്ഷേമത്തിനായി മുന്നിട്ടിറങ്ങാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
സമൂഹത്തെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യാന്‍ ഇറങ്ങിത്തിരിച്ച തല്പര രാഷ്ട്രീയ കക്ഷികളും മറ്റും മാതൃകയാക്കേണ്ടതാണ് ഇരിങ്ങാലക്കുടയിലെ സാധാരണക്കാരായ രണ്ടുപേരുടെ പ്രവര്‍ത്തനങ്ങള്‍. സ്വന്തം നേട്ടം മാത്രം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് സമൂഹത്തെ ഒന്നടങ്കം ദുര്‍ബലപ്പെടുത്തുന്നത്. വറ്റാത്ത നന്മയും അത് കണ്ടെത്തി തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ഇച്ഛാശക്തിയും ഉണ്ടെങ്കില്‍ അസാധ്യമായി ഒന്നുമുണ്ടാവില്ല എന്നതിന് ഇതില്പരം മറ്റെന്താണ് ചൂണ്ടിക്കാട്ടാനുള്ളത്. സമൂഹത്തിനു മുമ്പില്‍ പ്രകാശം പരത്തുന്ന ആ സാധാരണക്കാര്‍ക്ക് കൂടുതല്‍കൂടുതല്‍ തുടര്‍ച്ചകളുണ്ടാവട്ടെ എന്നാണ് ഞങ്ങളുടെ പ്രാര്‍ത്ഥന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: