കോഴിക്കോട്: പുതുപ്പാടി ഭൂസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. ഇന്നലെ ഗസ്റ്റ് ഹൗസില്‍ വെച്ച് നടന്ന ചര്‍ച്ചയില്‍ തീരുമാനമാവാത്തതിനെ തുടര്‍ന്ന് സമരം തുടരാനാണ് ഭൂസംരക്ഷണസമിതിയുടെ തീരുമാനം.
പുതുപ്പാടി വില്ലേജിലെ 1/1 റിസര്‍വേ നമ്പറിലെ കുടുംബങ്ങള്‍ക്ക് പട്ടയം നല്കാന് നടപടി എടുക്കുമെന്ന് മന്ത്രി ചന്ദ്രശേഖരന് സമ്മതിച്ചു. എന്നാല്‍ റീസര്‍വേ 100/1 ല്‍പെട്ട ഭൂമിയുടെ കാര്യത്തില്‍ ലാന്‍ഡ് ബോര്‍ഡില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ തീരുമാനമെടുക്കാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. പട്ടയം നല്‍കാനുള്ള തിയതി തീരുമാനിക്കണമെന്നും ലാന്‍ഡ് ബോര്‍ഡിലെ കേസിനെ സംബന്ധിച്ച് സര്‍ക്കാര്‍ ഉറപ്പു നല്‍കണമെന്നും സമര സമിതി ആവശ്യപ്പെട്ടു.
പുതുപ്പാടി വില്ലേജിലെ 100/1 ലെ ആധാരവും പട്ടയവുമുള്ള ആയിരത്തോളം കുടുംബങ്ങളുടെ ഭൂമിയാണ് ക്രയവിക്രയം തടഞ്ഞുകൊണ്ട് 2008 ല്‍ അന്നത്തെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നിവേദിത പി ഹരന് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതിനെ തുടര്‍ന്ന് ഭൂമിയുടെ ക്രയവിക്രയവും പൂര്‍ണ്ണമായി തടഞ്ഞു. 2010 ല്‍ അന്നത്തെ റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന് സ്ഥലം സന്ദര്‍ശിക്കുകയും ഒരേക്കര്‍ വരെ ഭൂമി കൈവശമുള്ളവര്‍ക്ക് ക്രയവിക്രയത്തിന് ആര്‍ഡിഒ എന്‍ഒസി നല്‍കുകയും ചെയ്തു. എന്നാല്‍ 2014 ല്‍ ഈ എന്‍ഒസി പിന്‍വലിച്ചുകൊണ്ട് ആര്‍ഡിഒ ഉത്തരവിറക്കുകയായിരുന്നു. ഇതിനെതുടര്‍ന്നാണ് ഭൂമി ഉടമകള്‍ ഭൂസംരക്ഷണ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്.
സമിതിക്ക് 897 ഭൂമി ഉടമകളാണ് പരാതി നല്‍കിയത്. ഇവരില്‍ 792 കുടുംബങ്ങളും 50 സെന്റില്‍ താഴെ മാത്രം ഭൂമി ഉള്ളവരാണ്. 61 കുടുംബങ്ങള്‍ക്ക് കൈവശ ഭൂമി സംബന്ധിച്ച് ഒരു രേഖയും ഇതുവരെ ലഭിച്ചിട്ടില്ല. 350 ഏക്കര്‍ ഭൂമിയാണ് ഇപ്പോള്‍ പ്രശ്നത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന അമാല്‍ഗമേറ്റ് കമ്പനി തൊഴിലാളികള്‍ക്ക് ഭൂമി പതിച്ചു നല്‍കുകയും സര്‍ക്കാരിന് മിച്ചഭൂമിയാണെന്ന് എഴുതി നല്‍കുകയും ചെയ്തുവെന്നാണ് ഭൂസമര സമിതി പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നത്.
എന്നാല്‍ റിസര്‍വേ നമ്പര്‍ 1/1 ല്‍ 60 വര്‍ഷത്തിലധികമായി സ്ഥിരതാമസമുള്ളവരില്‍ നിന്ന് 2007 മുതല്‍ നികുതി സ്വീകരിക്കാത്തതാണ് പ്രശ്നമായത്. 2013 ല്‍ പഞ്ചായത്ത് തല കമ്മിറ്റി രൂപീകരിച്ച് ഭൂമി തിട്ടപ്പെടുത്തി 22 വര്‍ഷത്തെ ഭൂനികുതി സ്വീകരിക്കാന്‍ തീരുമാനമായി. 2015 ഡിസംബര്‍ 15, 16 തിയ്യതികളില്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നികുതി സ്വീകരിച്ചത്.
പട്ടയം ലാന്‍ഡ് ട്രൈബ്യൂണല്‍ വഴി നല്‍കുമെന്നായിരുന്നു അന്നത്തെ ഉറപ്പ്. 2016 ഫെബ്രുവരി 20ന് പട്ടയത്തിന് അപേക്ഷ നല്‍കിയെങ്കിലും 16 മാസമായിട്ടും ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. 400 കുടുംബങ്ങളാണ് 161 ഏക്കര്‍ ഭൂമിയലായി ഇവിടെയുള്ളത്. കൈവശക്കാര്‍ക്ക് ലാന്‍ഡ് ട്രൈബ്യൂണല്‍ എസ്എംസി നമ്പര്‍ നല്‍കിയെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. എസ്എംസി നമ്പര്‍ ലഭിച്ചാല്‍ മൂന്നു മാസത്തിനകം പട്ടയം നല്‍കണമെന്നാണ് ചട്ടം.
ഒരാഴ്ചയായി നടന്നുവരുന്ന സത്യഗ്രഹ സമരം ഇക്കഴിഞ്ഞ രണ്ടു ദിവസങ്ങളായി അനിശ്ചിതകാല നിരാഹാര സത്യഗ്രഹത്തിലേക്ക് മാറിയിട്ടുണ്ട്. സമര സമിതി ചെയര്മാന് സി.എം. പൗലോസ്, ട്രഷറര്‍ കെ.എം. വര്‍ഗീസ്, വൈസ് ചെയര്മാന് ബിജു താന്നിക്കല്‍, അംഗം ജോര്‍ജ് മങ്ങാട്ടില്‍ എന്നിവരാണ് ഇപ്പോള്‍ അനിശ്ചിതകാല നിരാഹാരമനുഷഠിക്കുന്നത്. ഗിരീഷ് ജോണ്‍, പി. കെ. സുകുമാരന്‍, വി. കെ. ഹുസൈന്‍കുട്ടി, മേലേടത്ത് അബ്ദുറഹിമാന് എന്നിവര്‍ മന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: