സരയൂ നദീതീരത്ത് സ്ഥിതി ചെയ്തിരുന്നതും സമ്പത്തുകൊണ്ടും ധാന്യങ്ങള്‍ കൊണ്ടും സമൃദ്ധവും ജനങ്ങള്‍ക്ക് സന്തോഷമേകിയിരുന്നതുമായിരുന്ന രാജ്യമായിരുന്നു കോസലം. വിശ്വപ്രസിദ്ധമായിരുന്ന അയോദ്ധ്യ ഈ രാജ്യത്തിന്റെ രാജധാനി ആയിരുന്നു. ഈ നഗരത്തെ സ്ഥാപിച്ചത് വൈവസ്വതമനു ആയിരുന്നു.
നഗരത്തിന് പന്ത്രണ്ടുയോജന നീളവും മൂന്നുയോജന വീതിയും (ഉദ്ദേശ്യം തൊണ്ണൂറ്റാറു മൈല്‍ നീളവും ഇരുപത്തിനാലുമൈല്‍ വീതിയും) ഉണ്ടായിരുന്നു. ഇവിടെയുള്ള വിശാലമായ രാജവീഥിയെ എന്നും വെള്ളം തളിച്ചും പൂക്കള്‍ വിതറിയും സംരക്ഷിച്ചു പോന്നു. തന്റെ സദ്ഭരണത്താല്‍ ദശരഥമഹാരാജാവ് അയോദ്ധ്യയെ ജനബാഹുല്യമുള്ള നഗരമാക്കിത്തീര്ത്തിരുന്നു. കമാനങ്ങളുള്ള നഗരകവാടങ്ങളും വ്യാപാരസ്ഥലങ്ങളും എല്ലാത്തരം ശില്പികളും വിദഗ്ധരും അവിടെയുണ്ടായിരുന്നു. ഗായകരേയും സ്തുതിപാഠകരേയും കൊണ്ട് നിറഞ്ഞിരുന്ന നഗരം ചുറ്റുമതില്‍ കൊണ്ടും കിടങ്ങുകള്ക്കൊണ്ടും സംരക്ഷിക്കപ്പെട്ടിരുന്നു. അതിലേക്കുള്ള പ്രവേശനം എളുപ്പമായിരുന്നില്ല.
നൃത്താംഗനമാരുടെ സംഘങ്ങള്‍, അസംഖ്യം ആനകള്‍, കുതിരകള്‍, പശുക്കള്‍, കഴുതകള്‍, ഒട്ടകങ്ങള്‍ ഇവയെ നഗരത്തിലെല്ലായിടത്തും കാണാമായിരുന്നു. കപ്പം കൊടുക്കാന്‍ വന്നിരുന്നവരായ സാമന്തരാജാക്കന്മാരെക്കൊണ്ടും വിദേശികളായ വ്യാപാരികളേക്കൊണ്ടും നഗരം ആകര്‍ഷകമായിരുന്നു. നിരപ്പായ ഭൂമിയില്‍ നിര്‍മ്മിച്ചതും ഏഴുനിലമാളികകളെക്കൊണ്ട് നിറഞ്ഞിരുന്നതുമായ അയോദ്ധ്യ നഗരാസൂത്രണത്തിന്റെ ഉത്തമ മാതൃകയായിരുന്നു.
ശബ്ദമുഖരിതമായിരുന്നു നഗരം. അവിടുത്തെ ജലം കരിമ്പിന്നീരുപോലെ മധുരമുള്ളതായിരുന്നു. ഋഷികളാലും മഹാരഥികളാലും നിറഞ്ഞിരുന്ന അയോദ്ധ്യയിലെ ബ്രാഹ്മണര്‍ അഗ്നിയെ ആരാധിച്ചിരുന്നവരും വേദപണ്ഡിതന്മാരുമായിരുന്നു.
സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും നഗരമായിരുന്നു അയോദ്ധ്യ. അവിടെ എന്നും ശാന്തി കളിയാടിയിരുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: