വിക്രാമാദിത്യരാജാവിന്റെ സേവകനായിട്ടു താമസിച്ചിരുന്ന വരരുചി സകല ശാസ്ത്രപാരംഗതനായിരുന്നു. രാജാവിന് ശാസ്ത്രസംബന്ധമായും മറ്റുമുള്ള സംശയങ്ങള്‍ ദൂരീകരിക്കുക ഇദ്ദേഹത്തോടു ചോദിച്ചാണ്.
അങ്ങനെയിരിക്കെ ഒരുദിവസം രാജാവ് ‘രാമായണത്തിലെ പ്രധാനമായ വാക്യമേതാണ്? ‘എന്ന് ഈ ബ്രാഹ്മണനോടു ചോദിച്ചു. ഈ ചോദ്യത്തിനു തക്കതായ ഉത്തരം പറയാന്‍ സാധിക്കാത്തതിനാല്‍ വിഷണ്ണനായിത്തീര്‍ന്ന വരരുചിയോട് രാജാവ് ‘എന്നാല്‍ എവിടെയെങ്കിലും പോയി, ആരോടെങ്കിലും ചോദിച്ചറിഞ്ഞു നാല്പത്തൊന്നു ദിവസത്തിനകം ഇവിടെ വന്നു പറയണം. അങ്ങനെ അല്ലാത്ത പക്ഷം താനിവിടെ വരികയോ തന്നെ കാണുകയോ വേണ്ടാ’എന്നു പറഞ്ഞു. രാജാവിന്റെ ഈ കല്പന കേട്ടപ്പോള്‍ വരരുചിയുടെ ഹൃദയം വിഷാദവും വിചാരവുംകൊണ്ടു നിറഞ്ഞു .ഉടനെ അദ്ദേഹം അവിടെനിന്നു പുറപ്പെട്ടു പോയി.
അനന്തരം വരരുചി പല സ്ഥലങ്ങളിലും സഞ്ചരിച്ച്, പല പണ്ഡിതരെയും കണ്ടു ചോദിച്ചങ്കിലും രാമായണത്തിലെ എല്ലാ ശ്ലോകങ്ങളും പ്രധാന്യമര്ഹിക്കുന്നവതന്നെ എന്ന മറുപടി ലഭിക്കയും ‘നഹി ഗുള ഗുളികയാഃ ക്വാപി മാധുര്യ ഭേദഃ ‘ എന്നും മറ്റും പലരും പലവിധം പറഞ്ഞതല്ലാതെ ശരിയായ മറുപടി ആരില്‍നിന്നും കിട്ടിയില്ല. അങ്ങനെ നാല്പതു ദിവസം കഴിഞ്ഞു. ദുഃഖിതനായ സാധുബ്രാഹ്മണന് അവമാനഭാരവും വിശപ്പും എല്ലാമായി പകല്‍ മുഴുവന്‍ അലഞ്ഞുനടന്നു. രാത്രിയായപ്പോള്‍ ഒരു വനാന്തരത്തില്‍ ഒരാല്‍ത്തറയുടെ അടുക്കല്‍ ചെന്നു ചേര്‍ന്നു. ക്ഷിണം സഹിക്കവയ്യാതെ വനദേവതമാര്‍ എന്നെ രക്ഷിക്കട്ടെ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് ആ ആല്‍ത്തറയില്‍ കയറി കിടന്നു. പെട്ടന്ന് ക്ഷീണത്താല്‍ മയങ്ങുകയും ചെയ്തു.
പാതിരാവായപ്പേഴേക്കും ചില ദേവതമാര്‍ ആ ആലിന്മേല് വന്നു കൂടി. ആ ആലിന്മേല് സ്ഥിരവാസിനികളായ ദേവതമാരെ വിളിച്ച് ‘നിങ്ങള്‍ വരുന്നില്ലേ? ഇപ്പോള്‍ അടുത്തൊരു പ്രസവംനടക്കാന് പോകുന്നു. ഞങ്ങള്‍ അവിടെ പോകുകയാണ്. ചോരയും നീരും കുടിക്കണമെങ്കില്‍ വരുവിന്‍ ‘എന്നുപറഞ്ഞു. അപ്പോള്‍ ആലിന്മേലിരുന്ന ദേവതകള്‍ പറഞ്ഞു ‘ ഞങ്ങള്‍ക്കു വരാന്‍ നിവൃത്തിയില്ല ഇവിടൊരു വിശിഷ്ടബ്രാഹ്മണന്‍ വന്നുകിടക്കുന്നു. ഇദ്ദേഹം സ്വരക്ഷാര്‍ഥം ഞങ്ങളെ പ്രാത്ഥിച്ചുകൊണ്ടാണു കിടന്നത്. അതിനാല്‍ നിങ്ങള്‍ പോയി തിരിച്ചു വരുമ്പോള്‍ ഇതിലേവന്നു വിവരം പറഞ്ഞുവേണം പോകാന്‍. ‘എന്നാലങ്ങനെയാവട്ടെ എന്നു പറഞ്ഞ് ആ വനദേവതമാര്‍ പോവുകയും പെയ്തു.
അന്ത്യയാമമായപ്പോള്‍ വരരുചി ഉണര്‍ന്നുവെങ്കിലും വ്യസനത്തോടുകൂടി ഓരോന്നുമോര്‍ത്തു കണ്ണുമടച്ചുകിടന്നതല്ലാതെ എണീറ്റില്ല. അപ്പോള്‍ മുമ്പുപോയ ദേവതമാര്‍ അവിടെ വന്നു ചേര്‍ന്നു. അവരോട് ആലിന്മേലുണ്ടായിരുന്ന ദേവതമാര്‍ വിശേഷം അന്വേഷിച്ചതില്‍ ഒരുപറയന്റെ വീട്ടില്‍ ഒരു പെണ്‍കുട്ടിയാണു ജനിച്ചതെന്നും. അവളെ ആരുവിവാഹം കഴിക്കുമെന്ന ചോദ്യത്തിന് ഉത്തരമായി അത് ‘മാം വിദ്ധി ‘ എന്നറിഞ്ഞുകൂടാത്ത ഈ വരരുചിയാണ് ‘ എന്നുത്തരം നല്കി ദേവതകള്‍ യാത്രയായി.
ബുദ്ധിശാലിയായ വരരുചിക്കു ദേവതമാരുടെ ഈ വാക്കു കേട്ട് തന്റെ കാര്യം സാധിച്ചതിലുള്ള സന്തോഷവും ഭാവിയുടെ അധഃപതനത്തിലുള്ള വിഷാദവും ഒന്നുപോലെ ഹൃദയത്തില്‍ തിങ്ങിവശായി. അധഃപതനത്തിനൊരുപായവും കണ്ടുപിടിച്ചപ്പോഴേക്കു നേരംവെളുത്തു തുടങ്ങി. പെട്ടന്നെഴുന്നേറ്റ് സന്തോഷത്തോടുകൂടി കൊട്ടാരത്തിലേക്ക് യാത്രയായി. നാല്പത്തൊന്നാം ദിവസമായിട്ടും വരരുചിയെ കാണാഞ്ഞിട്ട് രാജാവിനു വിഷാദവും സഭാവാസികളായ വിദ്വാന്മാര്ക്കെല്ലാം വളരെ സന്തോഷവുമാണുണ്ടായത്. വരരുചി സദസിലുള്ളതിനാലാണ് രാജാവ് അവരെ വേണ്ടവണ്ണം ആദരിക്കാത്തതും അവരുടെ ഖ്യാതി പൊങ്ങാത്തതും എന്നു ധരിച്ച പണ്ഡിതന്മാര്ക്കെല്ലാം വരരുചിയുടെമേല് അത്യന്തം അസൂയ ഉടലെടുത്തിരുന്നു.
രാജ്യസഭ കൂടിയപ്പോള്‍ രാജാവ് വരരുചിയേഓര്ത്തു ദുഃഖിച്ചുസംസാരിക്കവേ സന്തോഷസമേതം
‘രാമം ദശരഥം വിദ്ധി മാം വിദ്ധി ജനകാത്മജാം
അയോദ്ധാമടവിം വിദ്ധി ഗച്ഛ താത യഥാസുഖം. ‘
എന്ന രാമായണത്തിലെ പ്രധാന ശ്ലോകമുദ്ധരിച്ചു കൊണ്ടാണു കടന്നുവന്നത്. പ്രധാന വാക്യം ഏതെന്ന രാജാവിന്റെ ചോദ്യത്തിന് ‘ മാം വിദ്ധി ജനകാത്മജാം ‘എന്നും പറഞ്ഞു. ഇതുകേട്ടപ്പോള്‍ സഭയിലുണ്ടായിരുന്നവര്‍ ശരി ശരി എന്ന് ഐകകണ്ഠേ്യന അംഗീകരിക്കുകയും രാജാവ് സന്തോഷസമന്വിതം എണീറ്റു വരരുചിയുടെ കരം പിടിച്ച് അര്‍ധാസനം കൊടുത്തിരുത്തി.
വിലമതിക്കാന്‍ പറ്റാത്ത തരത്തിലുള്ള സമ്മാനങ്ങള്‍ കൊടുത്തു സന്തോഷിപ്പിച്ചു. അനന്തരം വരരുചി മേല്‍പ്പറഞ്ഞ ശ്ലോകത്തിന്റെ അര്‍ഥം പത്തു വിധത്തില്‍ വ്യാഖ്യാനിച്ചു രാജാവിനെ കേള്‍പ്പിച്ചു. ഈ ശ്ലോകം ശ്രീരാമനും സീതയും ലക്ഷ്മണനുംകൂടി വനവാസത്തിനായി പുറപ്പെട്ടപ്പോള്‍ മാതൃപാദങ്ങളെ വന്ദിച്ചു യാത്ര പറഞ്ഞ ലക്ഷ്മണനോടു സുമിത്ര പറഞ്ഞതാണ്.
അല്ലയോ താത (വത്സ) രാമം ദശരഥം വിദ്ധി (രാമനെ ദശരഥനെന്ന് അറിഞ്ഞാലും). നിന്റെ ജ്യേഷ്ഠനായ രാമനെ അച്ഛനായ ദശരഥനെപ്പോലെ വിചാരിച്ചു കൊള്ളണം എന്നു താല്പര്യം. ജനകാത്മജാം മാം വിദ്ധി. ജനകാത്മജയെ (സീതയെ) എന്നെപ്പോലെ വിചാരിച്ചു കൊള്ളണം. അടവീം അയോദ്ധ്യാം വിദ്ധി. അടവിയെ (വനത്തെ) അയോദ്ധ്യയെപ്പോലെ വിചാരിച്ചുകൊള്ളണം. യഥാസുഖം ഗച്ഛ. സുഖമാകുംവണ്ണംആഗമിച്ചാലും എന്നൊരര്‍ത്ഥം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: