രാമന് മനുഷ്യനായി അവതരിച്ച ഈശ്വരന്. എല്ലാവരിലും ഈശ്വരനുണ്ടെന്ന് പഠിച്ച നമ്മുടെ ഉള്ളിലും ഈശ്വരനുണ്ട്. അപ്പോള്‍ നമ്മളൊക്കെ ഈശ്വരാവതാരങ്ങള് തന്നെ. എങ്കില്‍ പിന്നെ ദുഃഖാനുഭവങ്ങളും ദുരിതങ്ങളും എന്തുകൊണ്ടുണ്ടാകുന്നു? മനുഷ്യനായി മന്നില്‍ പിറന്നാല്‍ പൂര്‍വ്വജന്മാര്‍ജ്ജിത കര്‍മ്മഫലങ്ങളില്‍ നിന്നുണ്ടാകുന്ന സുഖദുഃഖങ്ങള്‍ അനുഭവിക്കണം. അതു രാമനും ബാധകമാണെന്നു തെളിയിക്കുകയാണ് രാമായണം.
സന്തതികളില്ലാതിരുന്ന നേമിയെന്ന ദശരഥന് പുത്രകാമേഷ്ടിയിലൂടെ ലഭിച്ച നാലുമക്കളില്‍ മൂത്തയാള്‍ രാമന്. ബാല്യകാലം സാധാരണ മനുഷ്യബാലനായിട്ടുതന്നെ കഴിഞ്ഞു. കുലഗുരുവായ വസിഷ്ഠന്റെ അടുത്തുപോയി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പതിനഞ്ചാം വയസ്സിനകം സര്‍വ്വവേദശാസ്ത്രങ്ങളും ധനുര്‍വ്വേദവും ആയുര്‍വേദവും എല്ലാം അഭ്യസിച്ചുകഴിഞ്ഞപ്പോള് വിശ്വാമിത്രന് കൂട്ടിക്കൊണ്ടുപോയി. താടകാവധവും യാഗരക്ഷയും. അതുകഴിഞ്ഞ് വിശ്വാമിത്രനില്‍ നിന്ന് വിശിഷ്ടായുധങ്ങള്‍ സമ്മാനമായി നേടി. മഹര്‍ഷിയോടൊപ്പം മിഥിലാപുരിയിലെത്തി ശൈവചാപം ഖണ്ഡിച്ച് സീതയെ പാണിഗ്രഹണം ചെയ്തു. അതായത് ബ്രഹ്മചര്യം അവസാനിപ്പിച്ച് ഗാര്‍ഹസ്ഥ്യം സ്വീകരിച്ചു. അതിനു തടസ്സമുണ്ടാക്കാന്‍ വഴിതടഞ്ഞ പരശുരാമന്റെ ദര്‍പ്പം ശമിപ്പിച്ച് അദ്ദേഹത്തിന്റെ തപശ്ശക്തിമുഴുവന് തന്നിലേക്കുപകര്ന്നു.
അയോദ്ധ്യയില്‍ മടങ്ങിയെത്തി പന്ത്രണ്ടുവര്‍ഷം സാധാരണ മനുഷ്യനായി ഗാര്‍ഹസ്ഥ്യം അനുഷ്ഠിച്ചു. അതിനുശേഷമാണ് സംഭവബഹുലമായ ജീവിതം ആരംഭിക്കുന്നത്.
പിതാവായ ദശരഥനെ രാജ്യഭരണത്തില്‍ സഹായിച്ചുകൊണ്ടാണ് രാമന് ജനസേവനം ആരംഭിക്കുന്നത്. ക്രമേണ രാജ്യകാര്യങ്ങളെല്ലാം രാമന്റെ ചുമതലയിലായി. അപ്പോഴാണ് പ്രജകള്‍ക്ക് പ്രിയങ്കരനായ രാമനെ രാജാവായി അഭിഷേകം ചെയ്യണമെന്ന് ദശരഥന് തീരുമാനിക്കുന്നത്. കൈകേയീപുത്രന് രാജ്യാവകാശം നല്‍കാമെന്ന് വിവാഹസമയത്തുവാക്കുകൊടുത്തിരുന്നു.
അതുകൊണ്ട് രഹസ്യമായിട്ടാണ് അഭിഷേകം പെട്ടെന്നു തീരുമാനിച്ചത്. രാമന് അനുകൂലിച്ചോ പ്രതികൂലിച്ചോ ഒന്നും പറഞ്ഞില്ല. കാരണം തന്റെ ജന്മോദ്ദേശ്യം എന്താണെന്ന് രാമനറിയാമായിരുന്നു. രാവണനെ വധിക്കുക. അതിന് രാവണനെക്കൊണ്ട് അപരാധം ചെയ്യിക്കണം. സീതാപഹരണമെന്ന അപരാധം ചെയ്യിക്കണമെങ്കില് രാമനും സീതയും വനത്തില്‍ പോകണം. അതുകൊണ്ട് കൈകേയി അഭിഷേകം മുടക്കിയപ്പോള്‍ രാമന് ദുഃഖിച്ചില്ല. പിതാവിന്റെ സത്യം പാലിക്കേണ്ടത് ഉത്തമപുത്രന്റെ കടമയാണെന്ന മനുഷ്യധര്‍മ്മം ഓര്‍മ്മിപ്പിച്ചിട്ട് രാജ്യം ത്യജിച്ച് വനത്തിലേക്കുപോകാന്‍ തയ്യാറായി. രാമന് ഈശ്വരനായിരുന്നെങ്കില്‍ ഇതൊക്കെ തടയാമായിരുന്നില്ലേ? പുത്രദുഃഖത്താലുള്ള പിതാവിന്റെ മരണം തടയാമായിരുന്നില്ലേ? അപ്പോള്‍ രാമന് മനുഷ്യനോ ഈശ്വരനോ?
സാധാരണക്കാരുടെ മനസ്സിലുയരുന്ന ചോദ്യങ്ങളാണ് ഇവിടെ ഉന്നയിച്ചത്. രാമന് മനുഷ്യനല്ല പരമാത്മാവാണ് എന്നു വ്യക്തമാക്കുന്നത് അദ്ധ്യാത്മരാമായണത്തിലാണ്. ശ്രീപാര്‍വ്വതി ശ്രീപരമേശ്വരനോടു ചോദിക്കുന്ന ഒരു സംശയത്തില്‍ നിന്നാണ് ഈ വാദത്തിനു തുടക്കം കുറിക്കുന്നത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: