രാജപാതയുടെ അരികുപറ്റി വായുപുത്രന് നടന്നു. പാതയ്ക്കിരുവശവും വജ്രനിര്‍മിതമായ ശ്രീഗൃഹങ്ങള്. തലയുയര്‍ത്തി നില്ക്കുന്ന വെണ്മാളികകള്. ധനധാന്യസമൃദ്ധമായ കച്ചവട മന്ദിരങ്ങള്‍. അകലെ, നിശാചരന്മാരുടെ ആലയങ്ങള്‍; അവയില്‍നിന്ന് ചിലമ്പൊലിയും അരഞ്ഞാണ്‍ കിലുക്കവും കേള്‍ക്കാം.
‘അസുരശ്രേഷ്ഠരുടെ മങ്കമാര്‍ നാദശീലുകള്ക്കൊത്ത് നൃത്തച്ചുവടുകള്‍ വെയ്ക്കുകയാവും’- മുത്തശ്ശി ആത്മഗതം കൊണ്ടു.
‘അപൂര്‍വ്വം ദാനവ നിലയങ്ങളില്‍നിന്ന് വേദമന്ത്രധ്വനികള്‍ മുഴങ്ങിക്കേട്ടു’- മുത്തശ്ശന് പറഞ്ഞു.
‘വിഭീഷണന്റെ ആലയത്തില്‍ നിന്നാവും; അല്ലേ?’
‘ആവാം’ മുത്തശ്ശന് തുടര്‍ന്നു: ‘വീഥിയില്‍ തിരക്കുണ്ടായിരുന്നു. ദീക്ഷ വളര്‍ത്തിയവര്‍. തലമുണ്ഡനം ചെയ്തവര്‍. ജടാഭാരമുള്ളവര്. ആയുധധാരികള്‍ ഒറ്റയ്ക്കും കൂട്ടായും അവിടവിടെയുണ്ട്. വില്ലെടുത്തവരും ഖഡ്ഗധാരികളുമുണ്ട്. ആഞ്ജനേയന്റെ ദൃഷ്ടി എല്ലായിടത്തും പാറിനടന്നു; ഒന്നിലും ഉറച്ചുനിന്നില്ല. ദൃശ്യത്തിനൊത്തുള്ള വികാരങ്ങള്‍ മനസ്സില്‍ രൂപംകൊണ്ടില്ല. അവിടെ ഒരൊറ്റ വിചാരം മാത്രം: ദേവിയെ കണ്ടെത്തണം.
ദേവിയെ ഇതുവരെ കണ്ടിട്ടില്ല; ആ രൂപം സങ്കല്പ്പത്തിലേയുള്ളൂ. ജീവിതപന്ഥാവില്‍ ഒരിക്കലും ധര്മച്യുതിയേല്ക്കാത്തവള്. തന്റെ സ്വാമിയായ ശ്രീരാമചന്ദ്രനെ കാണാന്‍ അത്യാഗ്രഹത്തോടെ വസിക്കുന്നവള്‍. ഭര്ത്തൃവിരഹത്തിന്റെ പീഡനമേല്ക്കുന്നവള്. ഉത്തമസ്ത്രീകളില് അഗ്രഗണ്യയായവള്-ആ ദേവി എവിടെയാണ്? തൂണിലും തുരുമ്പിലും തിരഞ്ഞു. ഏതെങ്കിലും മന്ദിരത്തില്‍ ദേവിയെ അടച്ചിട്ടിരിക്കയാവുമോ?
നിരനിരയായുള്ള മന്ദിരങ്ങള്‍. എല്ലാ മന്ദിരങ്ങളിലും നോക്കണം. ചുറ്റി നടന്നു. ചില മന്ദിരങ്ങളില്‍നിന്നു പൊട്ടിച്ചിരികള്‍ കേട്ടു- അവിടെ ദേവിയുണ്ടാവില്ല എന്നു മനസ്സു പറഞ്ഞു. ചിലയിടങ്ങളില്‍ കാമിനീകാമുകന്മാരുടെ മധുരഭാഷണങ്ങള്‍. അതിനു കാതോര്‍ത്തു. അക്കൂട്ടത്തില്‍ ദേവിയുണ്ടാവാനിടയില്ല. പക്ഷേ-ദേവിയ്ക്കു കാവലിരിക്കുന്നവരായിക്കൂടേ അവര്‍? അവരെ ശ്രദ്ധിച്ചു. ആരേയും ഒഴിവാക്കിയില്ല. നിദ്ര ചെയ്യുന്ന സ്ത്രീകളുണ്ട്. അവരെ നോക്കി. അവരുടെ ഓരോ അംഗത്തിലും ദൃഷ്ടി ചെന്നു.
മുത്തശ്ശി ആത്മഗതംകൊണ്ടു: നിത്യബ്രഹ്മചാരിക്കു യോജിച്ച പണി തന്നെ!
‘അല്ലാതെന്തു ചെയ്യും? മുത്തശ്ശന് ഗൗരവം പൂണ്ടു:’ സ്ത്രീകളെ ശ്രദ്ധിക്കാതെ സീതയെ കണ്ടെത്താനാവുമോ? അവയവങ്ങളില്‍ ശ്രദ്ധിക്കാതെ ആളെ തിരിച്ചറിയാന്‍ പറ്റുമോ? ഒരാളെ ശ്രദ്ധിക്കാതെ വിട്ടാല്‍, ആ ആള് ദേവിയായിക്കൂടാ എന്നില്ലല്ലോ’
മുത്തശ്ശിയില്‍ അനുകമ്പ വളര്‍ന്നു: ‘ശരിയാണ്. ഇത്രമാത്രം യാതനയേറ്റ് ദൗത്യനിര്‍വഹണം നടത്തേണ്ട ബദ്ധപ്പാട് ഒരു ചരിത്രപുരുഷനും ഉണ്ടായിക്കാണില്ല’
വായുപുത്രന് നേരെ രാജസ്ഥാനത്തിലേക്കുപോയി. അമാത്യരുടെ ഭവനങ്ങള്‍. മന്ത്രി പ്രവരന്മാരുടെ ഭവനങ്ങള്‍. ആശ്രിതരുടെ വാസസ്ഥലങ്ങള്‍. ഓരോമുറിയും അരിച്ചുപെറുക്കി നോക്കണം. എവിടെയെങ്കിലും ദേവിയെ ഒളിവില്‍ പാര്പ്പിച്ചിട്ടുണ്ടെങ്കിലോ? പ്രഹസ്തന്റെ ഭവനത്തില്‍ പോയി. മഹാപാര്‍ശ്വന്റെ ഭവനത്തില്‍. വിരൂപാക്ഷന്, വിദ്യുന്മാലി, ഇന്ദ്രജിത്ത്, ധ്രൂമാക്ഷന്‍…. ദശാനനന്റെ വിശ്വസ്തരുടെ ഭവനങ്ങളിലെല്ലാം ആഞ്ജനേയന് തിരഞ്ഞു. ഒരിടത്തും ദേവിയില്ല. അവസാനം, ദശാനനന്റെ അരമനയിലെത്തി. കാവല്‍ നില്ക്കുന്നവരുടെ കണ്ണുവെട്ടിച്ചാണ് യാത്ര. മഷിയിട്ടുനോക്കുമ്പോലെ ശ്രദ്ധ നട്ടു. എത്രയെത്ര മുറികളാണ്. അലങ്കരിച്ച കിടപ്പറകള്‍…
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: