ശിവപെരുമാള്‍ മനസില്കാണുന്നത് ഗണേശന് നന്നായിതിരിച്ചറിയാം. അഛന് മകനെയും മകന് അഛനെയും വ്യക്തമായി അറിയാമെന്ന് രാവണനെ കബളിപ്പിച്ച ഗണേശതന്ത്രത്തില് കൂടുതല്‍ പ്രകടമായതാണ്. പരശുരാമന്റെ ആസുരികതക്ക് ശിക്ഷകൊടുക്കേണ്ട സമയമായിരിക്കുന്നു. എന്നാല്‍ തന്റെ ശിഷ്യനായതിനാല്‍ പരശുരാമനെ ശിവന് നേരിട്ട് ശിക്ഷിക്കാനാവില്ല.
വല്‍സല ശിഷ്യനല്ലെ, അവതാരവിഷ്ണുവുമല്ലെ. എന്നാല്‍ കാര്‍ത്തവീര്യനെയും പുത്രന്മാരെയും അവരര്ഹിക്കുന്നവിധത്തില് ശിക്ഷകൊടുത്തയാളുമാണ് പരശുരാമന്. വേണ്ടതെന്തെന്ന് തിരിച്ചറിഞ്ഞ് ഗണേശന് വേണ്ടതു ചെയ്തുകൊള്ളും എന്ന് ശിവഭഗവാന് നിശ്ചയിച്ചു.
ഗുരുനാഥനായ ശിവനെകൊണ്ട് അനുഗ്രഹംവാങ്ങി വേണം ഒരു ദീര്‍ഘയാത്രക്കു പുറപ്പെടാനെന്ന നിശ്ചയത്തോടെയാണ് പരശുരാമന് ശ്രീകൈലാസത്തിലേക്കു ചെന്നത്. പതിവുപോലെ അകത്തേക്കു കടക്കാന്‍ ശ്രമിച്ച പരശുരാമനെ ഗണേശന് തടഞ്ഞുനിര്‍ത്തി.
”അച്ഛനും അമ്മയും അകത്ത് വിശ്രമത്തിലാണ്. അവരുടെ സ്വകാര്യവിശ്രമസ്ഥാനത്തേക്ക് അസമയത്തു കടന്നുചെല്ലുന്നത് മാന്യതയാണോ? അതുകൊണ്ട് അവര്‍ വരുന്നതുവരെ ഇവിടെ വിശ്രമിച്ചാലും.”
ഗണേശന് സ്നേഹപൂര്‍വം എന്നാല്‍ ഉപദേശഭാവത്തില്‍ പരശുരാമനെ പിടിച്ചുനിര്‍ത്തി. എന്നാല്ക്ഷോഭമടങ്ങാതെ കടന്നുവന്ന പരശുരാമനെ സംബന്ധിച്ചിടത്തോളം അതൊരു അവഹേളനം പോലെയാണ് തോന്നിയത്. ഉത്തമശിഷ്യന് ഗുരുവിനെ കാണുന്നതിന് ദേശവും കാലവുമൊന്നും നോക്കേണ്ട ആവശ്യമൊന്നുമില്ലാ എന്നാണ് പരശുരാമന്റെ ന്യായം.
ആ വാദം ഒരു വശം മാത്രമാണെന്നാണ് ഗണേശന് പറയാനുള്ളത്. ഗുരുവിനെ കാണാനുള്ള ഈ ന്യായം പോലും അംഗീകരിക്കത്തക്കതല്ല. പിന്നെ ഇവിടെ ഗുരുമാത്രമല്ല, ഗുരുപത്നിയുമുണ്ട്. ഗുരുപത്നിയിരിക്കുന്ന സ്ഥാനത്തുചെല്ലാന് ഈ ന്യായവും അനുവദിക്കുന്നില്ല. ഗുരുവും ഗുരുപത്നിയും സ്വകാര്യ വിശ്രമത്തിലാണ്. ആ നിലക്ക് ആ സ്ഥാനത്തേക്ക് ആരും തന്നെ കടന്നു ചെല്ലുന്നത് ഉചിതമല്ല. പ്രത്യേകിച്ചും അഛന് നിയോഗിച്ചത് അനുസരിക്കേണ്ടത് തന്റെ ചുമതലയാണ് എന്നതുപോലെതന്നെ ഗുരുനിയോഗം അറിഞ്ഞു പ്രവര്‍ത്തിക്കുകയെന്നത് ശിഷ്യന്റെയും ചുമതലയാണ്.
പരശുരാമന് പറയുന്നത് അവകാശത്തെക്കുറിച്ചു മാത്രമാണ്. അവകാശങ്ങള്ക്കുമാത്രമായുള്ള വാദം ഒരിക്കലും അംഗീകരിക്കാന്‍ പാടില്ല. അവകാശങ്ങളേക്കാള്‍ ചുമതലക്ക് പ്രാധാന്യമുണ്ട്. ചുമതല മറന്ന് അവകാശം പറയുന്ന വ്യക്തി ഒരു നല്ല പൗരനാണെന്ന് പോലും സമ്മതിക്കാനാവില്ല. അത് ഏതുദേശത്തേയും നശിപ്പിക്കാന്‍ മാത്രമേ ഉതകൂ.
ഗണേശന് ഇതെല്ലാം വിലയിരുത്തിക്കൊണ്ടിരിക്കുമ്പോഴാണ് പരശുരാമന് ബലമായി ഗണേശന്റെ കൈകള്‍ തട്ടിമാറ്റി അകത്തേക്കു കടക്കാന്‍ ശ്രമിച്ചത്. ശ്രീഗണേശന് പരശുരാമനെ പിടിച്ചുയര്‍ത്തി ആകാശത്തില്‍ കറക്കി താഴെനിര്‍ത്തി.
രംഗം കൂടുതല്‍ കൊഴുത്തുകൊണ്ടിരിക്കുന്നു. പ്രശ്നം സങ്കീര്‍ണമായി മാറുന്നു. എല്ലാവരിലും അങ്കലാപ്പു കാണാം. പരശുരാമന് ഗണേശന്റെ മുന്നില്‍ നിസാരനായി മാറുന്നു. ഇതിന്റെ പ്രത്യാഘാതമെന്തായിരിക്കും? അപമാനഭാരത്തില്‍ ഇനി പരശുരാമന് എങ്ങിനെയാണ് പ്രതികരിക്കുക. ന്യായം ശ്രീഗണേശന്റെ ഭാഗത്താണ്. പരശുരാമന്റേത് കുയുക്തിമാത്രമാണ്. വിഷയത്തില്‍ ഇടപെടുന്നതെങ്ങിനെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: