രാജ്യസഭാംഗത്വം രാജിവെച്ചതിലൂടെ ബിഎസ്പി അദ്ധ്യക്ഷ മായാവതി തന്റെ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് തുടക്കംകുറിച്ചിരിക്കുകയാണ്. രാജ്യസഭയില്‍ തനിക്ക് സംസാരിക്കാന്‍ അവസരം തരുന്നില്ലെന്ന് പരാതിപ്പെട്ടുകൊണ്ടാണ് അവര്‍ രാജി പ്രഖ്യാപനം നാടകീയമായി സഭയില്‍ നടത്തിയത്. യുപിയിലെ സഹാരന്‍പൂരില്‍ ദളിതരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് ആരോപിച്ചുകൊണ്ടാണ് രാജ്യസഭയില്‍ മായാവതി പ്രസംഗം തുടങ്ങിയത്. എന്നാല്‍ അനുവദിച്ച സമയം കഴിഞ്ഞപ്പോള്‍ ചട്ടമനുസരിച്ച് രാജ്യസഭ ഉപാദ്ധ്യക്ഷനായ പി.ജെ. കുര്യന് പ്രസംഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് മായാവതി തന്റെ തന്ത്രം പുറത്തെടുത്തത്.
അംഗബലമനുസരിച്ച് രാജ്യസഭയില്‍ മായാവതിക്ക് പ്രസംഗിക്കാന്‍ അനുവദിച്ച സമയം അവസാനിച്ചെന്ന അദ്ധ്യക്ഷന്റെ വിശദീകരണം കേള്‍ക്കാന്‍ പോലും അവര്‍ക്ക് ക്ഷമയുണ്ടായിരുന്നില്ല. വിഷയം ചര്‍ച്ച ചെയ്യുന്നതിന് തടസ്സമില്ലെന്നും സബ്മിഷന് സമയത്തെ പ്രസംഗത്തിലുള്ള സമയം കഴിഞ്ഞുവെന്നും മാത്രമാണ് മര്യാദപൂര്‍വം പി.ജെ. കുര്യന് ഓര്‍മ്മിപ്പിച്ചത്. ചട്ടം 267 പ്രകാരം മുന്‍കൂര്‍ നോട്ടീസ് നല്കിയാല് വിഷയം സഭാനടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാന്‍ ആവശ്യപ്പെടാമെന്നും കുര്യന് ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ഈ വിശദീകരണങ്ങള്‍ ശ്രദ്ധിക്കാതെയും പരിഗണിക്കാതെയും മായാവതി രാജിപ്രഖ്യാപനം നടത്തുകയായിരുന്നു. പല തവണ ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയായ മായാവതിക്ക് സഭാ നടപടിചട്ടങ്ങള്‍ അറിയാത്തതുമായിരിക്കില്ല.
നാടകീയ രംഗം സൃഷ്ടിച്ച് രാജ്യസഭില്‍നിന്ന് രക്തസാക്ഷിപരിവേഷവുമായി ഇറങ്ങിപ്പോകണമെന്ന തിരക്കഥ തന്നെയാണ് മായാവതി നടപ്പാക്കിയത്. 2018 ഏപ്രില്‍ മാസത്തില്‍ കാലാവധി കഴിഞ്ഞ് രാജ്യ സഭയില്‍നിന്ന് ഇറങ്ങിപ്പോകേണ്ടിവരുമെന്ന് മായാവതിക്കറിയാം. ഉത്തര്‍പ്രദേശ് നിയമസഭയില്‍ ബിഎസ്പിയുടെ 19 സീറ്റുകള്‍വച്ച് അവര്‍ക്ക് തിരിച്ചുവരാനാവുകയുമില്ല. അധികാരം നഷ്ടപ്പെട്ട പാര്‍ട്ടിയുടെ അറിയപ്പെടാത്ത നേതാവായി, ഒരുകാലത്ത് യുപിയിലെ രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിന്ന ഇവര്‍ക്ക് ഒതുങ്ങിക്കഴിയാനാവില്ല. ദളിതരുടെ വിമോചകയായി അറിയപ്പെടണമെങ്കില്‍ എന്തെങ്കിലും പൊടിക്കൈകള്‍ കാണിക്കുകയേ തനിക്ക് രക്ഷയുള്ളൂവെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു.
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാവുകയും ദല്‍ഹിയില്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ഭരണം നടത്തുകയും ചെയ്യുമ്പോള്‍ തന്റെ കയ്യിലുള്ള ദളിത് കാര്‍ഡ് യുപിയില്‍ പോലും വിലപ്പോവില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് തെരഞ്ഞെടുക്കപ്പെടുന്നതോടെ ദേശീയ രാഷ്ട്രീയത്തില്‍ മാറി വരുന്ന സമീപനങ്ങള്‍ എന്തായിരിക്കുമെന്നും അവര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. ഈ പരിണാമങ്ങളുടെ പരിസമാപ്തി ബിഎസ്പിയുടെ അദ്ധ്യക്ഷ മനസ്സിലാക്കുന്നുണ്ട്.
ഇതാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് ഭാരതത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് യാത്രയാരംഭിച്ച പഴയ പോരാളിയുടെ മനസ്സില്‍ നിരാശയും മോഹഭംഗങ്ങളും സൃഷ്ടിക്കുന്നത്. ഈ ക്രോധത്തില്‍നിന്നാണ് രാജ്യസഭയിലെ നാടകങ്ങള്‍ക്ക് അരങ്ങൊരുങ്ങിയത്. എന്നാല്‍ ഇപ്പോഴത്തെ രാജിപ്രഖ്യാപനത്തിലൂടെ ദളിതുകളുടെ മിശിഹയായി മാറാമെന്ന മോഹവും തകര്‍ന്നുപോയിരിക്കുന്നു. തന്റെ പ്രഖ്യാപനത്തിലെ കാപട്യവും രാഷ്ട്രീയ തന്ത്രങ്ങളും ദേശീയ മാധ്യമങ്ങള്‍ വിശദമായി ചര്‍ച്ചചെയ്തതോടെ രാജി പ്രഖ്യാപനംകൊണ്ട് നേട്ടമുണ്ടായില്ലെന്നു മാത്രമല്ല, അത് തിരിച്ചടികൂടിയായി മാറിയിരിക്കുകയാണ്.
പിന്നാക്ക, ദളിത്, ന്യൂനപക്ഷ, പ്രാദേശിക വികാരങ്ങള്‍ അഴിച്ചുവിട്ട് രാഷ്ട്രീയത്തില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാമെന്ന ചിലരുടെ വ്യാമോഹത്തിന് അറുതിവന്നിരിക്കുന്നു എന്നാണ് ദേശീയ രാഷ്ട്രീയത്തിലെ പുതിയ സംഭവങ്ങള്‍ നല്കുന്ന വ്യക്തമായ സൂചന. രാജ്യത്ത് നിലനില്‍ക്കുന്ന വൈവിധ്യങ്ങളെ വൈരുദ്ധ്യങ്ങളാക്കി മാറ്റി, വിദ്വേഷ രാഷ്ട്രീയത്തിന്റെ വിളവെടുപ്പ് നടത്താമെന്ന വ്യാമോഹമാണ് തകര്‍ന്നുപോയിരിക്കുന്നത്. വൈവിധ്യങ്ങളെ സ്വാംശീകരിച്ച് ദേശീയതയുടെ വിശാലമായ പരിപ്രേക്ഷ്യത്തില്‍ വിവിധ വിഭാഗങ്ങളെ ഒരുമിപ്പിക്കുന്ന ഭാവാത്മക രാഷ്ട്രീയത്തിന്റെ വിജയമാണ് ഭാരതം ദര്‍ശിക്കുന്നത്.
206 നിയമസഭാംഗങ്ങള്‍ ഉണ്ടായിരുന്ന ഉത്തര്‍പ്രദേശില്‍ ബിഎസ്പിക്ക് 19 അംഗങ്ങളായി ചുരുങ്ങേണ്ടിവന്നിരിക്കുന്നുവെന്നത് ജാതി രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ്. ഇത് തിരിച്ചറിയാന്‍ കഴിയാത്ത രാഷ്ട്രീയ പാര്‍ട്ടി നേതാക്കളാണ് രാഷ്ട്രീയ നാടകങ്ങളിലൂടെ തിരിച്ചുവരാമെന്ന മനഃപായസമുണ്ണുന്നത്. എന്നാല്‍ പുതിയ ഇന്ത്യ ഇത്തരം കപട നാടകങ്ങളെ മനസ്സിലാക്കാനുള്ള രാഷ്ട്രീയ അവബോധം ആര്‍ജ്ജിച്ചുവെന്ന് ഈ നേതൃത്വങ്ങള്‍ തിരിച്ചറിയാന്‍ വൈകിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: