മലയാളികള്‍ ഇന്ത്യയില്‍ ഏറ്റവും അഭ്യസ്തവിദ്യരും സംസ്കൃതചിത്തരും എല്ലാമാണ്. അല്ലെങ്കില്‍ ആയിരുന്നു. ഇപ്പോഴോ? ഇന്ന് നാം പത്രം നിവര്‍ത്തി വായിച്ചാല്‍, അല്ലെങ്കില്‍ ടിവി ഓണ്‍ ചെയ്താല്‍ അറിയുന്നത് ഒരു കുടുംബത്തില്‍ മകന് അച്ഛനെയും അമ്മയെയും ഇളയമ്മയെയും കുത്തിക്കൊന്നു എന്നതുപോലുള്ള വാര്‍ത്തകളാണ്. ഒരു പിതാവ് തന്റെ രണ്ട് കുഞ്ഞുങ്ങളെ കുത്തിക്കൊന്നശേഷം റെയില്‍വേട്രാക്കില്‍ ആത്മഹത്യ ചെയ്തത് അയാളുടെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടതിനാലായിരുന്നുവത്രെ! ഇന്ന് കുടുംബങ്ങളില്‍ മക്കള്‍ക്ക് വൃദ്ധരായ മാതാപിതാക്കളെ, പ്രത്യേകിച്ച് അമ്മാരെ വേണ്ട. അവര്‍ വൃദ്ധസദനങ്ങളിലും ഗുരുവായൂര്‍ അമ്പലത്തിലും മറ്റും ഉപേക്ഷിക്കപ്പെടുന്നു. എല്ലാ ദിവസവും ടിവി തുറക്കുമ്പോള്‍ ഏതെങ്കിലും ഒരമ്മ പുഴുത്തരിച്ച് കിടക്കുന്നതോ, ആഹാരം കിട്ടാതെ കിടക്കുന്നതോ ആയ ദൃശ്യങ്ങളാണ്.മലയാളി സമൂഹത്തിന് എന്തു പറ്റി? ഇവിടെ സ്ത്രീപീഡനം തുടര്‍ക്കഥയാണ്.
പ്രണയം നിരസിച്ചതിനാല്‍ മുഖത്ത് ആസിഡ് ഒഴിക്കുക, മണ്ണെണ്ണയോ പെട്രോളോ ഒഴിച്ച് തീകൊളുത്തുക മുതലായവയും നിത്യസംഭവങ്ങളാണ്. മനുഷ്യാവകാശമോ ഫണ്ടമെന്റല്‍ അവകാശങ്ങളോ സംരക്ഷിക്കപ്പെടുന്നില്ല. ”ഇന്ന് എല്ലാം പണത്തിനുവേണ്ടിയാണ്. കോഴ മലയാളിയുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നുകഴിഞ്ഞു. ഒരു ബില്‍ ഒപ്പിടാനുംകൂടി എക്സിക്യൂട്ടീവ് എഞ്ചിനീയറും ചീഫ് എഞ്ചിനീയറും മറ്റും ചോദിക്കുന്നത് 10 ലക്ഷവും മറ്റുമാണ്,” ജസ്റ്റിസ് ശ്രീദേവി പറയുന്നു.പണത്തോടുള്ള ആര്‍ത്തിയാണ് മലയാളി യുവത്വത്തിന്റെ അടിസ്ഥാന സ്വഭാവം. ജീവിതചെലവ് വര്‍ധിക്കുമ്പോള്‍, അമ്മയും അച്ഛനും ജോലിക്ക് പോകുമ്പോള്‍ കുട്ടികള്‍ക്ക് ഒട്ടും സമയംകിട്ടാതെ, അവര്‍ മദ്യത്തിനും കഞ്ചാവിനും മയക്കുമരുന്നിനും അടിമകളാകുന്നു. പണത്തിനുവേണ്ടി അവനും കുറ്റകൃത്യത്തിലേക്ക് തിരിയുനനു.
പുണ്യം, പാപം എന്നൊക്കെയുള്ള സങ്കല്‍പ്പങ്ങള്‍ പോലും സമൂഹത്തില്‍നിന്ന് അപ്രത്യക്ഷമാവുന്നു.കുടുംബത്തിലെ ദമ്പതികളില്‍ സംശയരോഗവും വര്‍ധിക്കുന്നു. ‘ഇത് തന്റെ കുട്ടിയാണോ’ എന്ന് സംശയിക്കുന്ന പുരുഷന്മാര് ധാരാളമുണ്ട്. അത് അവരെ മദ്യത്തിലേക്ക് നയിക്കുന്നു. വിവാഹമോചന കേസുകള്‍ കുടുംബകോടതികളില് കുന്നുകൂടുകയാണ്. ഇടുക്കി ഇന്ന് വിവാഹമോചന ജില്ലയായി മാറുന്നതുപോലും അവരുടെ മദ്യ-മയക്കുമരുന്ന് സേവകൊണ്ടാണ്. ഇടുക്കി ജില്ലയില്‍ ആറു മാസത്തില്‍ 287 വിവാഹമോചനങ്ങളാണ് നടന്നത്. 2016 ല്‍ 506 വിവാഹമോചനക്കേസുകള് നടന്നു. ഈ ദുരവസ്ഥക്ക് കാരണം മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗമാണത്രെ.ഗാര്‍ഹിക പീഡനം, വസ്തു ഭാഗംവയ്ക്കല്‍ വഴക്കുകള്‍ എല്ലാം ഇന്ന് സമൂഹത്തിലെ പതിവ് കാഴ്ചയാണ്. ഇന്ത്യയില്‍ ഏറ്റവുമധികം വിവാഹമോചനം നടക്കുന്നത് കേരളത്തിലാണ്. ക്രിസ്ത്യന്‍ സമൂഹത്തില്‍ പണ്ട് വിവാഹമോചനം സാധ്യമായിരുന്നില്ല. പ്രസിദ്ധമായ മേരി റോയ് കേസില്‍ ഇന്ദിരാ ജയ്സിങ്കേസ് വാദിച്ചാണ് ക്രിസ്ത്യന്‍ സമൂഹത്തിന് വിവാഹമോചനം സാധ്യമാക്കിയത്.
കേരളത്തില്‍ മാതൃദായക്രമമാണ് നിലനില്‍ക്കുന്നത്. ഹൈന്ദവര്‍ക്ക് അതുകൊണ്ടുതന്നെ വിവാഹമോചനം ഭ്രഷ്ടല്ല. മുസ്ലിം സമുദായത്തില്‍ മുത്തലാക്ക് നിലനില്‍ക്കുന്നതിനാല്‍ പുരുഷന്മാര്ക്ക് ഫോണില്ക്കൂടിപ്പോലും വിവാഹമോചനം നേടാം.പണ്ട് കേരളത്തില്‍ കൂട്ടുകുടുംബ വ്യവസ്ഥിതി ഉണ്ടായിരുന്ന കാലത്ത് വീട്ടില്‍ സ്നേഹവും ലാളനയുമെല്ലാം ലഭ്യമായിരുന്നു. ഇന്ന് കൂട്ടുകുടുംബ വ്യവസ്ഥിതി അപ്രത്യക്ഷമായപ്പോള്‍ വൃദ്ധര്‍ അനാഥരായി. കുട്ടികള്‍ക്ക് വാത്സല്യം ലഭിക്കാതെ അവരും വഴിപിഴച്ചു പോകുന്നു. കുട്ടികള്‍ക്ക് സ്നേഹം കൊടുക്കുന്നതിനുപകരം പോക്കറ്റ് മണി കൊടുത്ത് അവര്‍ അതുപയോഗിച്ച് കഞ്ചാവും മറ്റും അടിച്ച് വഴിപിഴച്ചുപോകുന്നു.പ്രണയം ഇന്ന് ഒരു ഭ്രമമാണ്. പ്രണയനൈരാശ്യംകൊണ്ട് ഞരമ്പു മുറിച്ചും മറ്റും ആത്മഹത്യ ചെയ്യുന്നത് സാധാരണമാണ്. വെറുതെ തോന്നുന്ന വികാരം പോലും പ്രണയമായി വ്യാഖ്യാനിച്ച് കമിതാവിനോടുകൂടി നാടുവിടുന്ന യുവതികള്‍ വേശ്യാലയങ്ങളിലും എത്തിപ്പെടുന്നു. സംശയരോഗികളായ ഭാര്യാ-ഭര്ത്താക്കന്മാര് പരസ്പരം വിശ്വസിക്കാതെ, വീട്ടില്‍ കലഹം പതിവാകുമ്പോഴും അതിന്റെ വൈകാരിക തീവ്രത വലയ്ക്കുന്നത് കുട്ടികളെയാണ്.കേരളത്തിലെ മറ്റൊരു പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണ്.
കേരളത്തില്‍ ജോലി ചെയ്യാന്‍ ഇഷ്ടമില്ലാതെ യുവാക്കള്‍ മറുനാട്ടില്‍ ജോലി തേടി പോകുമ്പോള്‍ ഇവിടുത്തെ തൊഴില്‍ ചെയ്യുന്നത് തമിഴരും ബംഗാളികളും മറ്റുമാണ്. ഇന്ന് കേരളത്തിലെ തോട്ടങ്ങളിലും അറക്കമില്ലിലുമെല്ലാം ജോലിചെയ്യുന്നത് തമിഴരും ബംഗാളികളും മറ്റുമാണ്.മലയാൡക്ക് മറുനാടന്‍ ജോലി ഗ്ലാമറാണ്. അയാളുടെ കുടുംബത്തിന് ഒഴിവുകാലത്ത് നാട്ടില്‍ വരുന്ന മറുനാടന്‍ മലയാളി വിഐപിയാണ്. മക്കള്‍ ദുബായിയിലും കുവൈറ്റിലും മറ്റുമാണ് എന്നു പറയുന്നത് അഭിമാനമാണ്. പക്ഷേ നാട്ടില്‍ മെയ്യനങ്ങി ജോലിചെയ്യാന്‍ മടിക്കുന്ന മലയാളി യുവാക്കള്‍ മരുഭൂമിയില്‍ കൊടുംവെയിലത്ത് പണിയെടുക്കുന്നത് കാണുമ്പോള്‍ കാണുന്നവരുടെ നെഞ്ച് തകരും.പക്ഷേ മലയാളികള്‍ ഷോ-ഓഫ്സ് ആണ്. അവര്‍ വീട്ടിലേക്കയക്കുന്ന പണംകൊണ്ട് വലിയ സൗധങ്ങള്‍ പണിയുന്നു. വീട് ഒരു ഇന്‍വെസ്റ്റ്മെന്റ് അല്ല. മറിച്ച് അത് ബിസിനസ്സിലും മറ്റും മുടക്കിയാല്‍ കൃത്യമായ വരുമാനം കിട്ടും. ഇത്തരം പ്രായോഗിക ബുദ്ധി മലയാളിക്കില്ല.വിദ്യാഭ്യാസം വെറും ഡിഗ്രി കിട്ടുന്നതില്‍ ഒതുക്കരുത്.
അത് ബുദ്ധിവികാസത്തിലേക്കുള്ള ഒരു വഴി മാത്രമാണ്. ഇന്ന് ധനികര്‍ വമ്പിച്ച കോഴ കൊടുത്ത് മക്കളെ മെഡിക്കല്‍-എഞ്ചിനീയറിങ് കോളജില്‍ അയയ്ക്കുന്നു. അവിടെയും റാഗിങ് എന്ന ക്രൂരത നമ്മുടെ അടിസ്ഥാന സ്വഭാവമാണ്.ആദ്യം കോളജില്‍ വരുന്ന കുട്ടിയെ സ്നേഹം കൊടുത്ത് പഠിത്തത്തിലേക്ക് ആനയിക്കുന്നതിന് പകരം എഞ്ചിനീയറിംഗ്/മെഡിക്കല്‍ കോളജുകളില്‍ റാഗിങ് മൂലം ആത്മഹത്യവരെ നടക്കുന്നു. റാഗിങ് ഇന്ത്യയുടെയോ മലയാളിയുടെയോ സംസ്കാരത്തിന്റെ ഭാഗമല്ല. അത് കൊളോണിയലിസത്തിന്റെ സന്തതിയാണ്.അച്ഛനമ്മമാര്‍ പണിപ്പെട്ട് സമ്പാദിച്ച് വലിയ പ്രതീക്ഷകളോടെ കോളേജിലയയ്ക്കുന്ന കുട്ടികള്‍ റാഗിങ് മൂലം ആത്മഹത്യയിലെത്തുമ്പോള്‍ തകരുന്നത് ആ കുടുംബത്തിന്റെ പ്രതീക്ഷകളാണ്.
മലയാളിക്കില്ലാത്തത് സഹാനുഭൂതിയാണ്. അയാള്‍ അന്തര്‍മുഖനാണ്. ചുറ്റുപാടും നടക്കുന്ന സംഭവങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊള്ളുകയല്ല, അതും അയാളെ തെറ്റായ വഴിയിലൂടെ സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്നു. ഇന്ന് അമ്മമാര്‍ ജോലിക്ക് പോയി തിരിച്ച് വീട്ടിലെത്തിയാല്‍ ആദ്യം ചെയ്യുന്നത് ടിവി ഓണ്‍ ചെയ്ത് സീരിയല്‍ കാണുകയാണ്. മക്കള്‍ പഠിക്കുന്നുണ്ടോ. സ്കൂളില്‍ പോകുന്നുണ്ടോ ഗൃഹപാഠം ചെയ്യുന്നുണ്ടോ എന്നൊന്നും അമ്മമാര്‍ നോക്കാറില്ല.ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ വരുമ്പോള്‍ കാണുന്നത് സീരിയല്‍ മുഗ്ധയായ ഭാര്യയെയാണ്. ഇവര്‍ക്ക് എവിടെ സുഖകരമായ ദാമ്പത്യം? ഭര്‍ത്താവ് കൂട്ടുകാരോടൊത്ത് മദ്യപിക്കാനും ചീട്ടുകളിക്കാനും പോകുന്നു. ഗാര്‍ഹിക സമാധാനം നഷ്ടമാകുമ്പോള്‍ കുടുംബങ്ങള്‍ സ്വാഭാവികമായും തകര്‍ച്ചയിലേക്ക് നീങ്ങും.കേരളത്തിലെ പുരുഷന്മാരുടെ മദ്യപാനമാണ് കുടുംബതകര്ച്ചക്ക് ഒരു പ്രധാന കാരണം. മദ്യത്തിനെതിരായ സമരത്തില്‍ മനസ്സ് മടുത്തുവെന്ന് സുഗതകുമാരി പറയുന്നു. ”സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം സ്ത്രീസമൂഹത്തിനെതിരെയാണ്. നിലനിന്നിരുന്ന മദ്യനയം തിരുത്തിയതോടെ കേരളത്തിലെ സ്ത്രീകളോട് കടുത്ത ദ്രോഹമാണ് ഇടതുസര്‍ക്കാര്‍ ചെയ്യുന്നത്.
സ്ത്രീകള്‍ അധികവും പീഡനം അനുഭവിക്കുന്നത് മദ്യപിച്ചെത്തിയ പുരുഷന്മാരില്നിന്നാണ്” എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.കേരളത്തിലെ കുടുംബങ്ങളുടെ തകര്‍ച്ചയ്ക്കും സ്ത്രീപീഡനങ്ങള്‍ക്കും എല്ലാം പ്രധാന കാരണം മദ്യംതന്നെയാണെന്ന് പറയുമ്പോഴും മലയാളിയുടെ മൂല്യങ്ങള്‍ അപ്രത്യക്ഷമാകുകയല്ലേ? ഒരു ജനപ്രിയ നടന് ‘365’ ആയത് മൂല്യച്യുതിയുടെ ദൃഷ്ടാന്തമല്ലേ? മനുഷ്യഹൃദയങ്ങളില്‍ മാതൃകയാകുന്ന സ്ത്രീപുരുഷന്മാര് പുനര്‍ചിന്തനം നടത്തി സമൂഹത്തെ എങ്ങനെ രക്ഷപ്പെടുത്താമെന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചില്ലേ?എന്നും സ്ത്രീപീഡന വാര്‍ത്ത കേള്‍ക്കുന്നതും വായിക്കുന്നതും മലയാളിക്ക് അഡിക്ഷന് ഉണ്ടാക്കുകയാണോ? ക്ഷണിക സുഖത്തിനുവേണ്ടി മൂല്യങ്ങള്‍ നഷ്ടപ്പെടുത്തി സമൂഹംപോലും നാമാവശേഷമാകുന്നത് കണ്ടിരിക്കാന്‍ അഭ്യസ്തവിദ്യരെന്നഭിമാനിക്കുന്ന, സംസ്കൃതചിത്തരെന്ന് വീമ്പടിക്കുന്ന മലയാളിക്ക് എങ്ങനെ സാധിക്കുന്നു? ഈ നിര്മമതയല്ലേ കേരള സമൂഹത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം? ഇന്ന് കേരളത്തില്‍ എന്ത് സംഭവിക്കുന്നു എന്ന് ചോദിച്ചാല്‍ ഒറ്റവാക്കില്‍ ഉത്തരം പറയാം- ‘സമരം.’ സമരങ്ങളില്‍നിന്നും സമരങ്ങളിലേക്ക് നീങ്ങുമ്പോള്‍ സമൂഹം തകര്‍ച്ചയിലേക്ക് നീങ്ങുന്നു.
മറ്റൊരു വസ്തുത ഇന്ന് മലയാളി 3 -ജി ഫോണില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സ്വയം മറക്കുന്നു. ചുറ്റുപാടുകള്‍ മറക്കുന്നു. പ്രഭാതഭക്ഷണത്തിന് പ്ലേറ്റിന് മുമ്പ് വരുന്നത് 3 -ജി. സംസാരം എല്ലാം 3-ജി മെസേജ് വഴി. ഓഫീസില്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യുന്നതിന് മുന്‍പ് 3-ജി ‘ഹലോ’ എല്ലാം ഫോണ്‍ വഴി. ഇന്ന് മലയാളിയോട് എന്ത് വിശേഷം എന്ന് ചോദിച്ചാലും 3-ജി നോക്കി മറ്റെന്തെങ്കിലുമാകാം മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: