മരുന്നു വിപണന, ചികിത്സാ രംഗത്ത് നടക്കുന്ന കൊള്ളയടിക്കും ചൂഷണത്തിനുമെതിരെ ഈ ലേഖകന്‍ ഒന്നിലേറെ തവണ ‘ജന്മഭൂമി’യിലൂടെ പ്രതികരിച്ചിട്ടുണ്ട്. സമാന ചിന്താഗതിക്കാര്‍ ഒട്ടേറെ ഉണ്ടെന്നതാണ് വസ്തുത. നിര്‍ദ്ദിഷ്ട സംയുക്ത ചികിത്സാ പദ്ധതിയെ സംബന്ധിച്ച ആരോഗ്യപരവും സൃഷ്ടിപരവുമായ സംവാദങ്ങള്‍ ഉണ്ടാകട്ടെ എന്ന് പ്രതീക്ഷിക്കുന്നു.
അലോപ്പതി ഡോക്ടര്‍മാര്‍ ഇന്റഗ്രേറ്റഡ് ഡിഗ്രിക്കെതിരാണ്.
ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ‘ആയുഷി’ന്റെ കീഴില്‍ വരുന്ന ആയുര്‍വേദമുള്‍പ്പെടെയുള്ള ചികിത്സാരീതികള്‍ ‘അശാസ്ത്രീയ’മാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. അതുകൊണ്ട് അലോപ്പതി ഡോക്ടര്‍മാരുടെ സമ്മതത്തോടെ ചികിത്സാ രംഗത്ത് ഇന്റഗ്രേഷനും സമന്വയവും ഒന്നും നടക്കില്ല. ആയുര്‍വേദ-ഹോമിയോ ബിരുദ കോഴ്സുകളുടെ അവസാനവര്‍ഷമെങ്കിലും അവര്‍ക്ക് സര്‍ജറിയിലും ഗൈനക്കോളജിയിലും സാമാന്യ അവബോധം നല്‍കുന്നതിനുള്ള ക്ലാസുകള്‍ നല്‍കണമെന്ന സര്‍ക്കാര്‍ തീരുമാനത്തെ ഹൈക്കോടതിയില്‍ ചോദ്യംചെയ്ത അലോപ്പതി ഡോക്ടര്‍മാരോട് സമന്വയത്തെക്കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ല.
ഇത്തരുണത്തില്‍ ചൈന സന്ദര്‍ശിച്ച്, ആ രാജ്യത്തെ ആരോഗ്യമേഖലയെക്കുറിച്ച് പഠിച്ച മുതിര്‍ന്ന ഡോക്ടറായ പ്രൊഫ. സി.കെ. രാമചന്ദ്രന് (എഫ്ആര്‍സിഎസ്, വൈദ്യകലാനിധി) പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ ഏവരും മനസിലാക്കേണ്ടതാണ്. ചൈനീസ് പാരമ്പര്യ വൈദ്യവും ആധുനിക വൈദ്യശാസ്ത്രവും സമന്വയിപ്പിച്ചുകൊണ്ടുള്ള ചികിത്സാരീതി അദ്ദേഹത്തെ ആകര്‍ഷിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു. ഈ സമന്വയ ചികിത്സാരീതികളെ ലോകാരോഗ്യ സംഘടനയിലെ വിദഗ്ധര്‍ പോലും ശ്ലാഘിച്ചിട്ടുണ്ടത്രേ. ചൈനയുടെ ഗ്രാമഗ്രാമാന്തരങ്ങളില്‍ ചൈനീസ് പാരമ്പര്യവൈദ്യം പ്രചരിപ്പിക്കുന്നതില്‍ മാവോ സെ തൂങ് മുഖ്യപങ്ക് വഹിച്ചു. ലക്ഷക്കണക്കിന് ‘നഗ്നപാദചികിത്സകര്‍’ ചൈനയില്‍ രോഗചികിത്സയും ആരോഗ്യ ബോധവല്‍ക്കരണവും നടത്തുന്നു. ജനങ്ങള്‍ക്ക് ഒരു കുടക്കീഴില്‍ത്തന്നെ പാരമ്പര്യ ചികിത്സയും ആധുനിക ചികിത്സയും ലഭ്യം. പരസ്പര സംയോജനച്ചുമതല ബീജിങ്ങിലെ ചൈനീസ് മെഡിക്കല്‍ റിസര്‍ച്ച് അക്കാദമിക്ക് നല്കി മാവോ ഉത്തരവിടുകയായിരുന്നു.
ചൈനീസ് പാരമ്പര്യ ചികിത്സ വഴി അതിശയകരമായ രോഗശാന്തി ലഭിച്ച ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. ചൈനയിലേതുപോലെ ഇച്ഛാശക്തിയും ആജ്ഞാശക്തിയുമുള്ള ഒരു സര്‍ക്കാര്‍ നമ്മുടെ രാജ്യത്തുണ്ടെങ്കില്‍ ഇവിടെയും ഇന്റഗ്രേറ്റഡ് അഥവാ സംയുക്ത ചികിത്സാരീതി സാധ്യമാക്കാവുന്നതാണെന്ന് ഡോ. സി.കെ. രാമചന്ദ്രന് അഭിപ്രായപ്പെട്ടിട്ടുണ്ട്.
തലസ്ഥാനത്തെ ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടിനെ ആഗോളപ്രശസ്തിയിലെത്തിച്ച തലമുതിര്‍ന്ന വൈദ്യശാസ്ത്ര വിദഗ്ധന്‍ ഡോ. എം.എസ്. വല്യത്താന് ആയുര്‍വേദത്തെ ആരോധനയോടെയാണ് വീക്ഷിച്ചത്. ഐഎംഎ അശാസ്ത്രീയമെന്ന് പരിഹസിച്ച ആയുര്‍വേദം പഠിക്കാന്‍ ഡോ. വല്യത്താന് പോയത് ചാലക്കുടിയിലേക്ക്; വൈദ്യഭൂഷണം രാഘവന് തിരുമുല്‍പ്പാടിന്റെ സവിധത്തില്‍. ചരകസുശ്രുത വാക്ഭടന്മാരെക്കുറിച്ച് പഠിക്കുക മാത്രമല്ല, മൂന്നു ഗ്രന്ഥങ്ങളും രചിച്ചു ആ ത്രിമൂര്‍ത്തികളെക്കുറിച്ച്. ആയുര്‍വേദാചാര്യനെങ്കിലും ഗാന്ധിജിയുടെ ആരാധകനായിരുന്നു യശശ്ശരീരനായ രാഘവന് തിരുമുല്‍പ്പാട്. ഗാന്ധിജിക്കിഷ്ടപ്പെട്ട പ്രകൃതിചികിത്സയെക്കുറിച്ചും തിരുമുല്‍പ്പാടിന്റെ വക ഒരു ഗ്രന്ഥമുണ്ട്.
തങ്ങള്‍ പഠിച്ചതിനപ്പുറം ഇതര ചികിത്സാരീതികളുടെ മാഹാത്മ്യം കണ്ടറിഞ്ഞ കേരളത്തിലെതന്നെ മേല്‍പ്പറഞ്ഞ മൂന്ന് മഹാരഥന്മാരെപ്പോലെ ചിന്തിക്കുന്ന ഒട്ടേറെപ്പേര്‍ ഈ നാട്ടിലുണ്ടാകും എന്നത് തീര്‍ച്ച. എന്നാല്‍ മള്‍ട്ടിനാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളും കോര്‍പ്പറേറ്റ് ആശുപത്രികളും മഹാഭൂരിപക്ഷം വരുന്ന ധനമോഹികളായ ഡോക്ടര്‍മാരും ചേര്‍ന്ന് മരുന്നു വിപണന-ചികിത്സാ രംഗത്തെ ഒരു വമ്പന്‍ വ്യവസായമാക്കി മാറ്റിയിരിക്കുന്നു. ലക്ഷ്യം ലാഭം, ലാഭം മാത്രം! പ്രസ്തുത േലാബി ഭ്രമണപഥത്തിലെത്തി ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞു. അതിനെ ജനപക്ഷത്താക്കാന്‍, താഴെയെത്തിക്കാന്‍ എളുപ്പമല്ല.
ഒരു രോഗം കണ്ടെത്തിക്കഴിഞ്ഞാല്‍ അതു ഭേദമാക്കാന്‍ ഏത് ചികിത്സാരീതി സ്വീകരിക്കണമെന്നു ചോദിച്ചാല്‍ മഹാഭൂരിപക്ഷം ചൈനക്കാരും ചൈനീസ് പാരമ്പര്യ ചികിത്സ മതി എന്നേ പറയൂ. മഹാഭൂരിപക്ഷം ഇന്ത്യക്കാരും പക്ഷേ പറയുക അലോപ്പതി ചികിത്സ മതിയെന്നാവും. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ആറരക്കോടി ഭാരതീയര്‍ ചികിത്സിച്ച് പാപ്പരായി എന്ന നാഷണല്‍ സാമ്പിള്‍ സര്‍വ്വേ ഓര്‍ഗനൈസേഷന്റെ പഠന റിപ്പോര്‍ട്ടും ഇതുമായി ചേര്‍ത്തുവായിക്കുക. ചികിത്സാരംഗം ജനപക്ഷത്താവണമെങ്കില്‍, ജനക്ഷേമകരമാകണമെങ്കില്‍ അലോപ്പതിയുടെ അപ്രമാദിത്വം അവസാനിപ്പിച്ചേ മതിയാവൂ.
ചികിത്സാരംഗത്ത് സമന്വയത്തിന്റെ പാത വെട്ടിത്തുറക്കാനും ചെലവു കുറഞ്ഞതും ഫലപ്രദവുമായ ചികിത്സ സാമാന്യജനങ്ങളിലെത്തിക്കാനും മുന്‍കൈ എടുക്കേണ്ടത് ‘ആയുഷ്’ വകുപ്പാണ്. ‘ആയുഷ്’ വകുപ്പ് ഇന്നും ആരോഗ്യ (അലോപ്പതി) വകുപ്പിന്റെ വാലായി പ്രവര്‍ത്തിക്കുന്നു. ഈ ദുസ്ഥിതി മാറണമെങ്കില്‍ ഇന്റഗ്രേറ്റഡ് അഥവാ സംയുക്ത ചികിത്സാരീതി പ്രാവര്‍ത്തികമാക്കാന്‍ ആയുഷ് വകുപ്പ് പ്രത്യേക മന്ത്രിയുടെ ചുമതലയിലാക്കണം. അല്ലെങ്കില്‍ മുഖ്യമന്ത്രിമാര്‍തന്നെ ആയുഷ് വകുപ്പ് ഏറ്റെടുക്കണം.
ചികിത്സാരംഗത്ത് അമേരിക്കന്‍ മോഡലിന്റെ പിന്നാലേ പായാതെ, ചൈനീസ് മോഡല്‍ സ്വീകരിക്കുകയാവും അഭികാമ്യം. കേന്ദ്രത്തില്‍ ആയുഷ് വകുപ്പിന് പ്രത്യേകമായി മന്ത്രിയും മന്ത്രാലയവും ഉണ്ട്. ആവശ്യാനുസരണം ഫണ്ടും ലഭ്യമാക്കുന്നു. ആയുര്‍വേദത്തിന്റെ ഈറ്റില്ലമായി കേരളത്തിലെ ആയുഷ് വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണം. അതായിരിക്കട്ടെ സംയുക്ത ചികിത്സയിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: