മണ്ണുത്തി: മൂര്‍ക്കനിക്കര തിരുമാനാംകുന്നില് കനത്ത കാറ്റിലും മഴയിലും കെട്ടിടം തകര്‍ന്നു വീണ് മധ്യവയസ്കന് ദാരുണാന്ത്യം.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ മൃതദേഹം കണ്ടെടുത്തത് 12 മണിക്കൂറുകള്‍ക്കു ശേഷം.
ചൊവ്വാഴ്ച വൈകീട്ട് വീശിയ കാറ്റിലും ശക്തമായ മഴയിലും മൂര്‍ക്കനിക്കര ദേശം അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങി. ആരും ഗൗനിക്കാതിരുന്ന മൂര്‍ക്കനിക്കര ദേശത്തെ പഴകിയ കെട്ടിടത്തിന്റെ പതനം ഒരു മണത്തിലേക്ക് നയിച്ചുവെന്ന വാര്‍ത്ത ഒരു രാത്രി പുലരുവോളം ആരുമറിഞ്ഞില്ല.
തിരുമാനാംകുന്ന് ക്ഷേത്രത്തിനുസമീപത്ത് വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന രണ്ടു മുറികളോടു കൂടിയ പഴയ കെട്ടിടമാണ് കഴിഞ്ഞ രാത്രിയിലെ ശക്തമായ കാറ്റിലും മഴയിലും നിലംപൊത്തിയത്.
കെട്ടിടത്തിന്റെ വരാന്തയില്‍ ഇരിക്കുകയായിരുന്ന തിരുമാനാംകുന്ന് പാറക്കാട്ടുവളപ്പില് സദാനന്ദനാണ് (52)അപകടത്തില്‍ മരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പടിഞ്ഞാറേതലയ്ക്കല്‍ അജയനെ പരിക്കുകളോടെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
കെട്ടിടം തകര്‍ന്നു വീഴുന്ന ശബ്ദം കേട്ടെത്തിയ യൂണിയന് തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് അബോധാവസ്ഥയിലായിരുന്ന അജയനെയാണ് ആദ്യം ആശുപത്രിയിലെത്തിച്ചത്.
എന്നാല്‍ ഈ സമയം കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ അകപെട്ട് അനങ്ങാനോ നിലവിളിക്കാനോ ആകാതെ കിടന്ന സദാനന്ദനെ രക്ഷാപ്രവര്‍ത്തനം നടത്തിയ ആര്‍ക്കും കാണാനായില്ല. വെളിച്ചകുറവും മഴയും കാരണം രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ച് മടങ്ങിയ യൂണിയന് തൊഴിലാളികളടക്കമുള്ളവര്‍ ബുധനാഴ്ച രാവിലെ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ സദാനന്ദന്റെ മൃതദേഹം കണ്ടെത്തിയത്.
ഒരു രാത്രി പുലരുവോളം ജീവനുവേണ്ടി പിടഞ്ഞ സദാനന്ദനെ അപകട സമയത്തു കണ്ടെത്താന്‍ കഴിയാതെ വന്നതിലെ നിരാശയിലാണിപ്പോള്‍ സമീപവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: