പാലാ: വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൗകര്യം നല്കാന് അനുവദിക്കാത്ത സ്വകാര്യ ബസുകള്‍ക്കെതിരെ പോലീസ് നടപടിയാരംഭിച്ചു. കൊട്ടാരമറ്റം സ്റ്റാന്‍ഡില്‍ പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വിദ്യാര്‍ത്ഥികളെ കയറ്റാന്‍ സമ്മതിക്കാത്ത മൂന്ന് ബസുകള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. പാലാ-രാമപുരം-കൂത്താട്ടുകുളം, പാലാ-ഈരാറ്റുപേട്ട, എറണാകുളം-കട്ടപ്പന റൂട്ടുകളിലോടുന്ന മൂന്ന് സ്വകാര്യ ബസുകള്‍ക്കെതിരെയാണ് നടപടിയെടുത്തത്.
വൈകിട്ട് കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെടുന്ന ബസുകളാണ് സ്കൂള്‍ കുട്ടികളെ കയറാന്‍ അനുവദിക്കാത്തത്. സമീപത്തുള്ള കോളേജുകളില്‍ നിന്നും പ്രഫഷണല്‍ കോളേജുകളില്‍ നിന്നും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് കൊട്ടാരമറ്റം സ്റ്റാന്‍ഡിലെത്തുന്നത്.
സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥികള്‍ കയറാതിരിക്കാന്‍ ബസുകള്‍ നിര്‍ത്തിയിടാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ ഇടാതിരിക്കുന്നതും കുട്ടികള്‍ ഓടിയെത്തുന്നത് കണ്ടാല്‍ വേഗത്തില്‍ ഓടിച്ചുകൊണ്ടുപോകുന്നതും പതിവാണ്. സ്കൂള്‍ തുറന്നതിന് ശേഷം സ്കൂള്‍ സമയത്ത് പുറപ്പെടുന്ന ബസുകള്‍ പത്ത് മിനിട്ട് മുമ്പ് സ്റ്റാന്‍ഡുകളില്‍ നിന്ന് പുറപ്പെടുന്നതായും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: