ലക്നൗ: സമാജ്വാദി പാർട്ടി ഭരണകാലത്ത് നടത്തിയ നിയമനങ്ങൾ എല്ലാം അന്വേഷിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. സിബിഐ ആയിരിക്കും ഈ നിയമനങ്ങളെപ്പറ്റി അന്വേഷിക്കുകയെന്നും അദ്ദേഹം പറഞ്ഞു. നിയമനങ്ങളിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് വ്യക്തമാക്കുകയാണ് ഇതിനു പിന്നിലുള്ള ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ആയിരക്കണക്കിന് നിയമനങ്ങളാണ് സംസ്ഥാനത്ത് നടന്നത്. ഇതിൽ എത്രമാത്രം ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് അറിവില്ല. ഏതെങ്കിലും തരത്തിൽ നിയമന ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ അത് പുറത്ത് കൊണ്ടു വരും. ഇതിനു പിന്നിൽ ആരു പ്രവർത്തിച്ചാലും അവരെ നിയമത്തിനു മുന്നിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജാതിയുടേയും കുടുംബത്തിന്റെയും പിന്തുണയോടെയാണ് മുൻ സർക്കാരുകൾ കഴിഞ്ഞ കുറെ വർഷങ്ങൾ യുപിയെ അടക്കി ഭരിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തന്റെ സർക്കാരിന്റെ പ്രവർത്തനങ്ങളെ വിമർശിക്കുന്നവർക്ക് ഉചിതമായ മറുപടി നൽകുവാനും അദ്ദേഹം മറന്നില്ല. വിമർശനമുന്നയിക്കുന്നവരുടെ വീടുകൾ പരിശോധിച്ചാൽ അവർ ഏറെ വിഷമാവസ്ഥയിലാകുമെന്നും യോഗി പറഞ്ഞു. സംസ്ഥാനത്ത് നടക്കുന്ന ഭൂമാഫിയക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാല് മാസത്തിനിടെ ഒന്നര ലക്ഷത്തോളം ഭൂമാഫിയ കേസുകൾ പുറത്തു കൊണ്ടുവരാൻ സർക്കാരിന് കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുപിയിലെ വ്യാജമദ്യക്കച്ചവട മാഫിയകളെ ഉന്മൂലനം ചെയ്യാനും സർക്കാരിനായി. വർഷം തോറും 60 പേർ വീതമാണ് വ്യാജമദ്യം കുടിച്ച് മരിച്ചിരുന്നത്. ഈ സാഹചര്യത്തിൽ വ്യാജമദ്യം നിർമ്മിക്കുന്നവരെയും തന്റെ സർക്കാർ വെറുതെ വിടാൻ ഉദ്ദേശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: