പത്തനാപുരം: റംബൂട്ടാന് ഇനി പുളിക്കും. ജന്മം കൊണ്ട് വിദേശിയാണെങ്കിലും കേരളീയന്റെ പ്രിയപ്പെട്ടതായി മാറിയ റംബൂട്ടാന് വടക്കന്‍ജില്ലകളില്‍ വില അഞ്ഞൂറ് രൂപ വരെ. കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഏറ്റവുമധികം വിളയുന്ന റംബൂട്ടാന് മറ്റ് ജില്ലകളിലെത്തുമ്പോള്‍ വിലയില്‍ വലിയ വര്‍ദ്ധനവാണുള്ളത്. ഇവിടെ എണ്‍പത് മുതല്‍ നൂറ്റന്പത് രൂപ വരെയാണ് വില.
വഴിയോരങ്ങളിലെ കച്ചടവകേന്ദ്രങ്ങളിലും പഴകടകളില്‍ റംബുട്ടാന്(മുള്ളന്‍പഴം) ഏറെ ആവശ്യക്കാരാണുള്ളത്. നൂറുകണക്കിന് ആളുകളാണ് ഇവ വാങ്ങാന്‍ എത്തുന്നത്. വിദേശപഴങ്ങളില്‍ ഏറ്റവും പ്രിയമേറിയ പഴമായി റംബൂട്ടാന് മാറി കഴിഞ്ഞു. വിപണികളില്‍ കിലോകണക്കിന് റംബൂട്ടാനാണ് ദിവസവും വിറ്റഴിയുന്നത്.
ജൂണ്‍ മാസം മുതല്‍ ആഗസ്റ്റ് മാസം വരെയാണ് റംബൂട്ടാന്റെ വിളവെടുപ്പ്. റംബുട്ടാന് കിംഗ്, മലേഷ്യന്‍ റെഡ്, നാടന്‍ എന്നീ മൂന്ന് ഇനങ്ങളാണ് പ്രധാനമായും വിപണിയില്‍ സജീവം. മഞ്ഞകളറിലുള്ള റംബൂട്ടാന് കിംഗും, മലേഷ്യന്‍ റെഡിനുമാണ് പ്രിയം ഏറെയും. കുരുവില്ലാത്ത റംബൂട്ടാന് മധുരം കൂടുതലായതിനാല്‍ ഇവ വിപണിയില്‍ വേഗം വിറ്റഴിക്കപ്പെടുന്നു. മറ്റ് പഴങ്ങളെ അപേക്ഷിച്ച് കീടനാശിനികള്‍ ഉപയോഗിക്കാതെ തന്നെ കേടുകൂടാതെ ഇരിക്കുന്നതും ഔഷധഗുണവും റംബുട്ടാന് പഴത്തിന്റെ ഡിമാന്റ് കൂട്ടുന്നു.
റംബുട്ടാന് മരങ്ങള്‍ മുന്‍കൂര്‍ കരാറെടുത്ത് ഇവ വലയില്‍ പൊതിഞ്ഞാണ് കച്ചവടക്കാര്‍ സൂക്ഷിക്കുക. പഴം പാകമാകുമ്പോള്‍ ഇവ പറിച്ച് വിപണിയില്‍ എത്തിക്കുന്നു. വീടുകളിലെ പറമ്പുകളില്‍ ഇവ വച്ചുപിടിപ്പിച്ച് വര്‍ഷംതോറും നല്ല വരുമാനം ഉണ്ടാക്കുന്നവര്‍ നിരവധിയാണ്. മലേഷ്യ, ഇന്ത്യോനേഷ്യ, ഫിലിപ്പന്‍സ് തുടങ്ങി തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലാണ് ഇവ ഏറെയുള്ളത്. കേരളത്തില്‍ നന്നായി വളരുകയും കായ്ഫലം തരുകയും ചെയ്യുന്നു. മലായ് ദ്വീപാണ് റമ്പൂട്ടാന്റെ ജന്മസ്ഥലം. ഇന്ന് വിവിധ തരം തൈകള്‍ കേരളത്തില്‍ ഉത്പാദിപ്പിച്ച് എടുക്കുന്നുണ്ട്. ഇതിന്റെ നേഴ്സറികളും സുലഭമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: