കുന്നത്തൂര്‍: കുന്നത്തൂര്‍ താലൂക്കിലൂടെ കടന്നുപോകുന്ന കൊല്ലം-തേനി ദേശീയപാത യാത്രക്കാരുടെ പേടിസ്വപ്നമായി മാറുകയാണ്.
നിര്‍മാണം പൂര്‍ത്തിയായി ഒന്നര വര്‍ഷത്തിനുള്ളില്‍ കടപുഴ മുതല്‍ താലൂക്ക് അതിര്‍ത്തിയായ വയ്യാങ്കര വരെയുള്ള ഭാഗങ്ങളില്‍ ചെറുതും വലുതുമായ 30 അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്.
ഈ അപകടങ്ങളിലായി പത്തോളം പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കൂടുതലും ഇരുചക്രവാഹനയാത്രക്കാരാണ് അപകടത്തില്‍പെടുന്നത്.
പഴയ റോഡിനെ ദേശീയപാത നിലവാരത്തിലുള്ള ടാറിങ് മാത്രമാണ് ഇവിടെ ചെയ്തിരിക്കുന്നത്. കുത്തനെയുള്ള കയറ്റിറക്കങ്ങളും കൊടുംവളവുകളും അതേപടി നിലനിര്‍ത്തിയാണ് റോഡ് നിര്‍മാണം നടത്തിയത്. അശാത്രീയമായ റോഡ് നിര്‍മാണമാണ് അപകടങ്ങള്‍ പെരുകാന്‍ കാരണം. റോഡിന്റെ വീതി കൂട്ടാതെ തന്നെ ടാറിങ് ഉന്നത നിലവാരത്തിലാക്കുകയും റോഡിലെ വേഗനിയന്ത്രണസംവിധാനങ്ങള്‍ മാറ്റുകയും ചെയ്തു. മിനുസമായ റബ്ബറൈസ്ഡ് റോഡായതിനാല്‍ വാഹനങ്ങള്‍ അമിതവേഗതയില്‍ പായുന്നത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. കൊടുംവളവുകള്‍ ഡ്രൈവര്‍മാരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുകയും വേഗം നിയന്ത്രിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നു. ഇതെല്ലാം അപകടത്തില്‍ കലാശിക്കും.
റോഡില്‍ മതിയായ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതും അപകടനിരക്ക് കൂടാന്‍ ഇടയാക്കുന്നു. പാതയില്‍ ക്യാമറകള്‍ സ്ഥാപിച്ച് വേഗത നിയന്ത്രിക്കേണ്ടതും ഹൈവേ പോലീസിന്റെ പട്രോളിങും ശക്തമാക്കേണ്ടതുമുണ്ട്. കഴിഞ്ഞദിവസം പുന്നമൂട് ജങ്ഷനു സമീപം ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട പെട്ടിഓട്ടോ ഇടിച്ചുകയറി അമ്മയും മകളും മരിച്ച സംഭവമാണ് ഏറ്റവും ഒടുവിലത്തേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: