കുന്നത്തൂര്‍:’ഭരണിക്കാവ് ജങ്ഷനിലെ അടൂര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന സപ്ലൈക്കോ ഔട്ട്ലെറ്റില് മോഷണശ്രമം.
കടയുടെ പുറകുവശത്തെ പൂട്ട് തകര്‍ത്താണ് മോഷണസംഘം അകത്ത് കടന്നത്. പണം സൂക്ഷിച്ചിരുന്ന ലോക്കറിന്റെ പൂട്ട് പൊളിയ്ക്കാന്‍ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. ഷോപ്പിലെ വിറ്റുവരവായ ഒന്നര ലക്ഷത്തോളം രൂപ ഈ ലോക്കറിലാണ് സൂക്ഷിച്ചിരുന്നത്. മേശയില്‍ സൂക്ഷിച്ചിരുന്ന രണ്ടായിരംരൂപ നഷ്ടമായി. കമ്പിയും സ്ക്രൂഡ്രൈവറും ഉപയോഗിച്ചാണ് ലോക്കറിന്റെ പൂട്ട് തുറക്കാന്‍ ശ്രമിച്ചത്. പൂട്ട് പൊളിക്കാനുപയോഗിച്ച കമ്പിയും മറ്റും കടയില്‍ തന്നെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തെളിവ് നശിപ്പിക്കുന്നതിനായി ഷോപ്പില്‍ നിന്ന് തന്നെയുള്ള മുളകുപൊടിയും ലോഷനും അവിടവിടെ വിതറിയിരുന്നു. സാധനങ്ങള്‍ നഷ്ടപ്പെട്ടോ എന്ന വിവരം സ്റ്റോക്ക് കണക്കെടുപ്പ് നടത്തിയാലെ അറിയാന്‍ സാധിക്കൂവെന്ന് അധികൃതര്‍ പറഞ്ഞു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
ശാസ്താംകോട്ട ബിവറേജസ് ഔട്ട്ലെറ്റില് നടന്ന മോഷണവുമായി ഇതിന് സാമ്യമുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. പോലീസ്നായ മണം പിടിച്ച് സമീപത്തെ ട്യൂട്ടോറിയല്‍ കോളേജ് പരിസരം വരെ എത്തിനിന്നു. ശാസ്താംകോട്ട പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: