ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്ക്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തിനുള്ളില്‍ തത് സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ദല്‍ഹി ഹൈക്കോടതി.
സുനന്ദ പുഷ്കര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം തൃപ്തികരമല്ലെന്നുകാട്ടി സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഉത്തരവ്. ബിജെപി എംപി സുബ്രഹ്മണ്യന് സ്വാമി അന്വേഷണത്തിലെ മെല്ലെപ്പോക്കിനെതിരെ കോടതിയെ സമീപിച്ചിരുന്നത്.
നീതിന്യായ മേഖലയിലെ മെല്ലെപ്പോക്കിന്റെ ഉത്തമ ഉദാഹരണമായി സുനന്ദ കേസ് മാറുകയാണെന്നും കോടതികളില്‍ നിന്നും ഉദാസീന സമീപനം ഉണ്ടാകുന്നതായും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ദല്‍ഹി പോലീസിനെയും കേന്ദ്രആഭ്യന്തര മന്ത്രാലയത്തെയും സിബിഐയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടാണ് ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. കോടതിയുടെ നിരീക്ഷണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കേസന്വേഷണം നടത്തണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.
2014 ജനുവരി 17നാണ് തെക്കന്‍ ദല്‍ഹിയിലെ സ്വകാര്യ ഹോട്ടലില്‍ ശശി തരൂരിന്റെ ഭാര്യ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് മൂന്നര വര്‍ഷം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കേസില്‍ ഹൈക്കോടതിയുടെ നിലപാട് നിര്‍ണ്ണായകമായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: