കൊച്ചി: മെഡിക്കല്‍ കോളേജ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഏതന്വേഷണവും നേരിടാന്‍ തയ്യാറാെണന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. ആരോപണവുമായി വിദൂര ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ പോലും പൊതുപ്രവര്‍ത്തനം നിര്‍ത്തുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ എവിടെയെങ്കിലും മെഡിക്കല്‍ കോളേജിന് അനുമതി കിട്ടാന്‍ താന്‍ പണം ആവശ്യപ്പെടുകയോ വാങ്ങുകയോ ചെയ്തിട്ടില്ല. മെഡിക്കല്‍ കോളേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ആരും പണം വാഗ്ദാനം ചെയ്തിട്ടില്ല. മെഡിക്കല്‍ കോളേജ് പോയിട്ട് ഒരു നഴ്സറി സ്കൂള്‍ പോലും വാങ്ങിച്ചുകൊടുക്കാന്‍ കഴിയാത്ത ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് ജില്ലയിലെ ഒരു മെഡിക്കല്‍ കോളേജ് ഉടമ ഒന്നരമാസം മുമ്പ് തന്നെ വന്നു കണ്ടിരുന്നു. മെഡിക്കല്‍ കോളേജിന് അനുവാദം കിട്ടാത്ത പ്രശ്നമുണ്ട്. അതിനാല്‍ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം വന്നു കണ്ടത്. എന്നാല്‍ അദ്ദേഹത്തോട് ഇടപെടാന്‍ കഴിയില്ലന്ന് വ്യക്തമായി പറഞ്ഞു മനസിലാക്കി വിടുകയാണുണ്ടായതെന്നും രമേശ് പറഞ്ഞു.
അതിനു ശേഷം അദ്ദേഹത്തെ കണ്ടിട്ടില്ല. അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജ് ഉടമയുടെ പേരുപോലും അറിയില്ല. അദ്ദേഹത്തെ വ്യക്തിപരമായി അറിയുകയില്ലെന്നും നേരിട്ട് കണ്ടിട്ടിെല്ലന്നും രമേശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: