ന്യൂദല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ രാഷ്ട്രപതി ഭവനിലേക്ക് ഉജ്വലമായ, തിളക്കമാര്‍ന്ന പുതിയപാത. മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ബീഹാര്‍ ഗവര്‍ണ്ണറുമായ രാംനാഥ് കോവിന്ദ് ഇനി രാജ്യത്തിന്റെ പ്രഥമപൗരന്.
കോവിന്ദിനെ പതിനാലാമത് രാഷ്ട്രപതിയായി തെരഞ്ഞെടുത്തു. ആകെ വോട്ടുകളുടെ 65.65% നേടിയാണ് രാംനാഥ് കോവിന്ദ് പ്രഥമ പൗരന്റെ പദത്തിലെത്തിയത്. വൈകാരിക നിമിഷമാണ് ഇതെന്നും വലിയ ഉത്തരവാദിത്വമാണ് ഏറ്റെടുക്കുന്നതെന്നും അദ്ദേഹം വിജയത്തോട് പ്രതികരിച്ചു.
ആകെയുള്ള 10,69,358വോട്ടുകളില്‍ 7,02,044 എണ്ണം കോവിന്ദിന് ലഭിച്ചപ്പോള്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ മുന്‍ ലോക്സഭാ സ്പീക്കര്‍ മീരാകുമാറിന് 3,67,314 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 20,942 വോട്ടുകളുടെ മൂല്യമുള്ള 77 ജനപ്രതിനിധികളുടെ വോട്ടുകള്‍ അസാധുവായി. ആകെ 4,851 പേരാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത്.
ബിജെപി-ആര്‍എസ്എസ് പാരമ്പര്യത്തില്‍ നിന്ന് രാഷ്ട്രപതിഭവനിലെത്തുന്ന ആദ്യ നേതാവാണ് എഴുപത്തൊന്നുകാരനായ രാംനാഥ് കോവിന്ദ്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ നിര്‍ധന ദളിത് കുടുംബത്തില്‍ നിന്നുയര്‍ന്നുവന്ന രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി പദവിയിലേക്ക് നയിക്കാന്‍ കഴിഞ്ഞത് ബിജെപിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും രാഷ്ട്രീയ വിജയം കൂടിയായി.
പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന ബിജെപി നേതാക്കള്‍, കേന്ദ്രമന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍ എന്നിവരെല്ലാം രാംനാഥ് കോവിന്ദിനെ അഭിനന്ദനമറിയിച്ചു. ലോക്സഭാംഗങ്ങളും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാംഗങ്ങളും രാംനാഥ് കോവിന്ദിന് നല്കിയ വിശാലമായ പിന്തുണയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി അറിയിച്ചു.
രാംനാഥ് കോവിന്ദിന്റെ വസതിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. നാല്‍പ്പതോളം രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് രാംനാഥ് കോവിന്ദ് രാഷ്ട്രപതി പദത്തിലെത്തിയത്. 25ന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ. എസ് കെഹാര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയുടെ കാലാവധി ജുലൈ 24ന് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: