ചിറയിന്‍കീഴ് : കുടിവെള്ള പ്രശ്നത്തില്‍ അഞ്ചുതെങ്ങിന്റെ സ്വപ്ന പദ്ധതിയായ വാക്കംകുളം നവീകരണവും ശുദ്ധജല പദ്ധതിയും അനിശ്ചിതത്വത്തിലേക്ക്. കരാറുകാരന് നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ടാങ്ക് നിര്‍മ്മാണവും പമ്പ്ഹൗസ് നിര്‍മ്മാണവും പ്രായോഗികമല്ലെന്നാണ് മണ്ണ് പരിശോധനാ ഫലം. അഞ്ചുതെങ്ങ് ആറാം വാര്‍ഡായ പുത്തന്‍നടയിലെ പുരാതനമായ ഈ ശുദ്ധജല സംഭരണി അര നൂറ്റാണ്ടോളം അഞ്ചുതെങ്ങ് പ്രദേശക്കാരുടെ കുടിനീരുറവയായിരുന്നു. ആറ്റിങ്ങല്‍ കുടിവെളള പദ്ധതിയാണ് അഞ്ചുതെങ്ങിലും വിതരണം ചെയ്യുന്നത്. പൈപ്പുവെളള വരുന്നതിനുമുമ്പ് പ്രദേശവാസികള്‍ കുടിക്കാനും മറ്റെല്ലാ ആവശ്യങ്ങള്‍ക്കും വാക്കംകുളത്തിലെ ജലമാണ് ഉപയോഗിച്ചു വന്നിരുന്നത്. പിന്നീട് കുളത്തിലെ ജലം ഉപയോഗിക്കാതായതോടെ ചുറ്റുമുള്ള പ്രദേശങ്ങള്‍ കാടുകയറാന്‍ തുടങ്ങി. ജലത്തിന് ചലനമില്ലാതെ കൊതുകും കൂത്താടിയുടേയും പ്രജനനകേന്ദ്രം മാത്രമായി. 2005 ല്‍ നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് കുളത്തിനു ചുറ്റും കരിങ്കല്‍കെട്ടി സംരക്ഷണം തീര്‍ത്തു. വര്‍ഷങ്ങള്‍ക്കുള്ളില്‍ കരിങ്കല്‍കെട്ട് പലയിടത്തും പൊളിഞ്ഞു.മലിനജലം കുളത്തിലേയ്ക്ക് ഊര്‍ന്നിറങ്ങാന്‍ തുടങ്ങി. വര്‍ക്കലയില്‍ നിന്നും കടയ്ക്കാവൂരില്‍ നിന്നും പണം കൊടുത്താണ് അഞ്ചുതെങ്ങുകാര്‍ കുടിവെളളം വാങ്ങിയിരുന്നത്.
ലോകബാങ്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് വാക്കംകുളംനവീകരണത്തിനും ശുദ്ധജലവിതരണ പദ്ധതിക്കും രൂപരേഖയുണ്ടാക്കി. ഇതനുസരിച്ച് 1.25 കോടി രൂപക്ക് നിര്‍മ്മാണ പ്രവര്‍ത്തനം കരാര്‍ നല്കി. കുളം നവീകരിച്ച് കുളത്തിനുള്ളില്‍ തന്നെ പില്ലര്‍ വാര്‍ത്ത് അതിന് മുകളില്‍ ടാങ്കും പമ്പും ഹൗസും വരുന്ന രീതിയിലാണ് പദ്ധതി. ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൈപ്പ് ലൈനിംഗും ഉള്‍പ്പെടെയുള്ള ജോലികള്‍ക്കാണ് 1.25 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയത്. എന്നാല്‍ കുളത്തിലെ ചെളി നീക്കം ചെയ്ത് തുടങ്ങിയതോടെ നാലുചുറ്റുമുള്ള കരിങ്കല്‍ കെട്ടുകള്‍ കുളത്തിലേക്ക് തകര്‍ന്ന് വീണു. അടുത്തുള്ള വീടുകളുടെ നിലനില്‍പ്പും ഭീഷണിയിലായി. ഇതോടെ കുളത്തിന് ചുറ്റുവട്ടം പാറയടുക്കി ബലപ്പെടുത്തുവാനും അതിന് മുകളില്‍ കോണ്‍ക്രീറ്റ് ചെയ്യുവാനും തീരുമാനിച്ചു. ഇതനുസരിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും മൂന്ന് വശം കോണ്‍ക്രീറ്റ് ചെയ്യുകയും ചെയ്തു. പഞ്ചായത്ത് ബില്ലുകള്‍ മാറി നല്കാതാത്തതിനാല് കരാറുകാരന് പണി നിര്‍ത്തിവെച്ചു. നിലവില്‍ നിര്‍മ്മാണകരാര്‍ ഉപേക്ഷിച്ച അവസ്ഥയിലാണ്. ശുദ്ധജല പദ്ധതിക്കായുള്ള പമ്പ് ഹൗസ് സംഭരണി എന്നിവക്ക് ഭൂമി കണ്ടെത്തുകയും നിര്‍മ്മാണത്തിന് പുതുതായി തുക ലഭ്യമാക്കുകയും ചെയ്താല്‍ മാത്രമേ ശുദ്ധജല പദ്ധതി യാഥാര്‍ത്ഥ്യമാകൂ. ഇതോടെ അഞ്ചുതെങ്ങിന്റെ സ്വപ്ന പദ്ധതിയാണ് അനിശ്ചിതത്വത്തിലാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: