ലണ്ടന്‍: മദ്യ രാജാവ് വിജയ് മല്ല്യയുള്പ്പെടെ ഇന്ത്യയ്ക്ക് വിട്ടുകിട്ടേണ്ട എല്ലാ കുറ്റവാളികള്‍ക്കും ഇന്ത്യയിലെ ജയിലുകളില്‍ തുല്യ പരിചരണം ലഭിക്കുമെന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ അറിയിച്ചു.
യുറോപ്യന്‍ രാജ്യങ്ങളിലെ ജയിലുകളിലുളള സൗകര്യങ്ങള്‍ ഇന്ത്യന്‍ ജയിലുകളിലുമുണ്ടെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹര്‍ഷി ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പാറ്റ്സി വില്‍ക്കിന്‍സണിനെ അറിയിച്ചു.
ഇംഗ്ലണ്ടില്‍ നിന്ന് വിട്ടുകിട്ടുന്ന എല്ലാ കുറ്റവാളികളെയും യൂറോപ്യന്‍ ജയിലുകള്‍ക്ക് സമാനമായ സൗകര്യങ്ങളുള്ള ജയിലുകളില്‍ പാര്‍പ്പിക്കുമെന്ന് രാജീവ് കഴിഞ്ഞയാഴ്ച ലണ്ടനില്‍ നടന്ന ചര്‍ച്ചയില്‍ പാറ്റ്സിയെ ധരിപ്പിച്ചു.
ഇന്ത്യന്‍ ജയിലുകള്‍ക്ക് നിലവാരമില്ലെന്നാരോപിച്ചാണ്, ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന സര്‍ക്കാരിന്റെ ആവശ്യം ചോദ്യം ചെയ്ത് വിജയ് മല്ല്യ ലണ്ടനിലെ കോടതിയെ സമീപിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ജയിലുകള്‍ യൂറോപ്പിലേതിനെക്കാള്‍ വലുതാണ്. എല്ലാ ജയിലുകളിലും ആശുപത്രികളുമുണ്ട്. മല്ല്യയെ വിട്ടുകിട്ടിയാല്‍ പാര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്ന ആര്‍തര്‍ റോഡ് ജയിലിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
9000 കോടി വായ്പയെടുത്ത് ബാങ്കുകളെ കബളിപ്പിച്ച കേസിലെ പ്രതിയായ വിജയ് മല്ല്യ 2016 മാര്‍ച്ച് മുതല്‍ ഇംഗ്ലണ്ടിലാണ് താമസിക്കുന്നത്. മല്ല്യയെ വിട്ടുകിട്ടാന്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: