കര്‍ക്കടക സന്ധ്യകള്ക്കുമീതെ രാമായണ ശീലുകള്‍ കേട്ടു തുടങ്ങി. കര്‍ക്കടകത്തെ ശുദ്ധം ചെയ്തുകൊണ്ട് കൂടെ നിര്‍ത്തുന്ന കിളിമകളുടെ ഈണ ശബ്ദത്താല്‍ അകവും പുറവും നിറയുകയാണ്. പട്ടിണിയും പരിവട്ടവുമായി ദുരിതം നിറയുന്ന നാളുകളെന്നു പാരമ്പര്യമായി വായിച്ചെടുത്ത കര്‍ക്കടകത്തിന്റെ ജ്യേഷ്ഠയെ അകറ്റി നിര്‍ത്തി കുടുംബത്തിനും നാടിനും ഐശ്വര്യവും നന്മയും ഉണ്ടാകുന്ന രാമായണംവായന എവിടേയും കേള്‍ക്കുന്നു. രാമായണം വായനയിലൂടെ സത്യധര്മ വിശ്വാസത്തിലേക്കും ആത്മവീര്യത്തിലേക്കും മനുഷ്യമനസ് ആവര്‍ത്തിച്ചു പുനര്‍ജനിക്കും.
രാമായണം രാമന്റെ അയനമാണ്. ലോകത്തിന്റെ മര്യാദാപുരുഷേത്തമനായി കടന്നുപോയ രാമന്റെ അയനം. എന്നാല്‍ രാമന്റെ അയനം മാത്രമല്ല രാമായണം. അതു സീതയുടേതുകൂടിയായ അയനമാണ്. ലോകത്തിന്റെ മാതൃകാ സ്ത്രീയും ഭാര്യയും അമ്മയുമായ സീതയുടെ കഥയുംകൂടി ചേര്‍ന്നാലേ രാമായണം പൂര്‍ത്തിയാകൂ. സീതയുടെ കാര്‍ക്കശ്യമായ വ്രതശുദ്ധിയും ഭൂമിയോളം പോന്ന ക്ഷമയുമൊക്കെ വീണ്ടും ഓര്‍ക്കാനും പഠിക്കാനുമൊക്കെ രാമായണ നാളുകള്‍ നമ്മെ സഹായിക്കും.
ഭാരതീയ സ്ത്രീത്വത്തിന്റെ ധര്‍മ്മ സത്യ പ്രതിനിധിയായി ഇന്നും ജ്വലിച്ചു നില്‍ക്കുകയാണ് സീത. അങ്ങനെ രാമ-സീതമാരുടെ മഹത്തായ ജീവിതം ചൊല്ലികടന്നുപോകുന്ന നാളുകളുടെ നിത്യ വിശുദ്ധിയും കര്‍മകുശലതയും കര്‍ക്കടകമാസത്തില്‍ മാത്രമല്ല അതിനുശേഷമുള്ള വരുംകാലങ്ങളിലും നിലനില്‍ക്കുമെന്നാണ് വിശ്വാസം. കൊടും പ്രതിസന്ധികളില്‍പ്പോലും പതറാതെ നിന്ന രാമന്റെ നിശ്ചയങ്ങളും ഭക്തിയും അതില്‍നിന്നുമുണ്ടായ ശക്തിയുമൊക്കെ കര്‍ക്കടകം മനുഷ്യനെ ചുറ്റിക്കുന്ന ദൂഷിതങ്ങളില്നിന്നും രക്ഷിക്കും.
രാമായണവായനയും പരിസരവൃത്തിയും വ്രതശുദ്ധിയുമൊക്കെ പണ്ടത്തെപോലെ തന്നെയാണ് ആളുകള്‍ ഇന്നും പിന്തുടരുന്നത്. ദേവസന്നിധിയിലിരുന്നുള്ള വായന നീണ്ടുനിന്നു പോരുന്നൊരു വലിയ പാരമ്പര്യത്തിന്റെ ചേര്‍ച്ചയാണ്.
പറഞ്ഞു വരുമ്പോള്‍ ദുരിതമാസം മാത്രമല്ല കര്‍ക്കടകം. നവങ്ങളായ ചില നല്ല ഒരുക്കങ്ങളുടേയുംകൂടി ഉണര്ച്ചക്കാലം കൂടിയാണത്. മനുഷ്യശരീരം എളുതാകുന്ന ഇക്കാലത്ത് നന്നായി തിന്നാല്‍ ശരീരത്തില്‍ കാണുമെന്നു പഴയകാലം മുതലേ പറയുന്നു. സുഖചികിത്സയുടെ നാളുകളാണ് കര്‍ക്കടകം. കര്‍ക്കടക കഞ്ഞി ഇക്കാര്യത്തില്‍ പ്രസിദ്ധമാണ്. ഇലക്കറികളും പയറുവര്‍ഗങ്ങളും ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് ആരോഗ്യപ്രദമാണ്. ശരിയായി സ്വയം നോക്കിയാല്‍ കര്‍ക്കടകം അവസാനിക്കുമ്പോള്‍ മനുഷ്യന്റെ ശരീരം മാത്രമല്ല മനസുംമാറിപ്പോയിരിക്കും. മനുഷ്യനെ പുതുക്കുന്നതാണ് കര്‍ക്കടകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: