കോട്ടയം: പുസ്തകം തേടിയെത്തുന്നവരെ കബളിപ്പിക്കാന്‍ സാഹിത്യ പ്രവര്‍ത്തക സഹകരണസംഘവും. എസ്പിസിഎസ് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളാണെന്ന് വരുത്തി സ്വകാര്യ പ്രസാധകന്റെ ലോഗോയും സംഘത്തിന്റെ ഔദ്യോഗിക ലോഗോയും പുറംചട്ടയില്‍ പ്രിന്റ് ചെയ്ത് സംഘത്തിന്റെ ഉടമസ്ഥതയിലുള്ള നാഷണല്‍ ബുക്ക് സ്റ്റാള്‍ വഴി വില്പന നടത്തുന്നു.
സ്വകാര്യ പ്രസാധകരുടെ ചൂഷണത്തില്‍ നിന്ന് എഴുത്തുകാരെയും പുസ്തകം വാങ്ങുന്നവരെയും സംരക്ഷിക്കാന്‍ കോട്ടയത്ത് 1945ല്‍ രൂപംകൊണ്ട സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിലാണ് വഴിവിട്ട പ്രവര്‍ത്തനങ്ങള്‍.
മൂന്ന് തരത്തിലാണ് സംഘം പുസ്തകങ്ങള്‍ വില്‍ക്കുന്നത്. ആദ്യത്തേത് സംഘം നേരിട്ട് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍. ഇതില്‍ സംഘത്തിന്റെ ഔദ്യോഗിക മുദ്രയുണ്ടാകും. അടുത്തത് വിതരണത്തിന് എടുക്കുന്ന പുസ്തകങ്ങളാണ്. പ്രസാധകന് പുസ്തകം അച്ചടിപ്പിച്ച് മുഴുവന്‍ കോപ്പികളും സംഘത്തിന് കൈമാറണം. ഇതിന്റെ ആദ്യ പേജില്‍ വിതരണക്കാര്‍ സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം എന്ന് കാണിച്ചിരിക്കും. വില്പന വരുമാനം 60 ശതമാനം പ്രസാധകനും 40 ശതമാനം സംഘത്തിനുമാണ്. മൂന്നാമത്തേത് വില്പനക്ക് വയ്ക്കുന്ന ബുക്കുകളാണ്. ഇവ സംഘത്തിന് പുറത്തുള്ള മറ്റ് പുസ്തകശാലകള്‍ക്കും നല്‍കാം.
എന്നാല്‍ മുമ്പില്ലാത്ത രീതിയാണ് ഇപ്പോള്‍ അവലംബിച്ചത്. പ്രസാധകന് അച്ചടിച്ച് നല്കുന്ന ബുക്കുകളുടെ പുറംചട്ടകളില്‍ സംഘത്തിന്റെ ഔദ്യോഗിക എംബ്ലത്തിനുള്ളിലെ താറാവ് രൂപം പോലെ തോന്നിക്കുന്ന എന്‍ബിഎസ് എന്ന ഇംഗ്ലീഷ് പദം മാത്രം എടുത്ത് ചെറിയ ലോഗോ പ്രിന്റ് ചെയ്യാനുള്ള അനുമതിയാണ് നല്‍കിയത്. ഇത് സംഘത്തിന്റെ പുസ്തകം വാങ്ങാനെത്തുന്നവരെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് പുസ്തക പ്രേമികള്‍ ചൂണ്ടിക്കാട്ടുന്നു.
സ്വകാര്യ പ്രസാധകന്റെ ലോഗോയും സംഘത്തിന്റെ ലോഗോയും ഒരേപോലെ ആദ്യപേജില്‍ അച്ചടിച്ച പുസ്തകങ്ങളും എന്ബിഎസിലുണ്ട്. ഇവ ഒറ്റനോട്ടത്തില്‍ സംഘത്തിന്റെ പുസ്തകമായേ വായനക്കാര്‍ക്ക് തോന്നൂ. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധീകരിക്കാന്‍ വിമുഖത കാട്ടുന്ന കൃതികളാണ് വളഞ്ഞവഴിയിലൂടെ സ്വകാര്യപ്രസാധകന് വഴി അച്ചടിച്ച് എസ്പിസിഎസ്സിന്റെ തന്നെ പുസ്തകശാലകളിലൂടെ വിതരണം ചെയ്യുന്നത്. തുച്ഛമായ സംഖ്യ എഴുത്തുകാര്‍ക്ക് നല്‍കിയാണ് ഇത്തരം രചനകള്‍ കൈവശപ്പെടുത്തുന്നത്. പിന്നീടിത് എസ്പിസിഎസുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ അച്ചടിക്കും. ഇതുവഴി സ്വകാര്യപ്രസാധകനുണ്ടാകുന്ന സാമ്പത്തികനേട്ടം ചെറുതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: