കാസര്‍കോട്: ഡിസിസി ജനറല്‍ സെക്രട്ടറി വ്യാജ രേഖകള്‍ ഹാജരാക്കി കുമ്പള സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും എട്ട് ലക്ഷം രൂപ ഭാര്യയുടെ പേരില്‍ തട്ടിയെടുത്തതായി പരാതി. ഡിസിസി ജനറല്‍ സെക്രട്ടറി കേശവ പ്രസാദ് നാണിത്തിലുവിന്റെ ഭാര്യ അശ്വിനി നാണിത്തിലുവിനെതിരെയാണ് പരാതി നല്‍കിയത്.
2009ല്‍ വീട് നിര്‍മ്മാണത്തിന് വേണ്ടിയാണ് അശ്വിനി എട്ട് ലക്ഷം രൂപ വായ്പയെടുത്തത്. എന്നാല്‍ ഇതുവരെയായും വായ്പ തിരിച്ചടച്ചില്ല. പണം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ കേശവ പ്രസാദിന്റെ വീട്ടില്‍ നിരവധി തവണ പോയിരുന്നു.
വായ്പ തിരിച്ചടക്കണമെന്നും അല്ലാത്ത പക്ഷം നടപടി വേണ്ടി വരുമെന്നും അറിയിച്ചു. ഇതിനിടെ കേശവ പ്രസാദിന്റെ പിതാവ് ബാങ്കിലെത്തി വീട് അശ്വിനിയുടേതല്ലെന്നും തന്റെതാണ് വീടാണെന്നും വെളിപ്പെടുത്തി. ഇതേത്തുടര്‍ന്ന് ബാങ്ക് ഭരണ സമിതി കുമ്പള പഞ്ചായത്തില്‍ അന്വേഷിച്ചപ്പോള്‍ ഈ വീട് ഐത്തപ്പ പൂജാരി എന്നയാളുടേതാണെന്ന് വ്യക്തമായി. ഈ വീടിന്റെ വ്യാജ ഉടമസ്ഥാവകാശ സാക്ഷ്യപത്രം സമര്‍പ്പിച്ച് ബാങ്കിനെ വഞ്ചിക്കുകയായിരുന്നുവെന്ന് ബാങ്ക് ഭരണ സമിതി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. വീടിന്റെ വ്യാജ കംപ്ലീഷന്‍ പ്ലാന്‍ ഉള്‍പ്പെടെ ബാങ്കില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ സമയങ്ങളില്‍ കുമ്പല പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്നു കേശവ പ്രസാദ്. പഞ്ചായത്ത് അംഗമായിരിക്കെ അശ്വിനി എസ്.സി വിഭാഗത്തിന് അനുവദിച്ച വീട് ജനറല്‍ വിഭാഗത്തിന് നല്‍കിയത സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നേരിടുകയാണ്.
കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയായ കേശവ പ്രസാദ് നാണിത്തിലു കര്‍ണാടക ജാനപദ പരിഷത്ത് കേരള വിഭാഗത്തിന്റെ അധ്യക്ഷന്‍ കൂടിയാണ്. ഭാര്യയുടെ വഞ്ചനയ്ക്ക് കേശവപ്രസാദ് കൂട്ടു നില്‍ക്കുകയായിരുന്നുവെന്നും വായ്പയെടുത്ത കാലയളവില്‍ ബാങ്ക് സെക്രട്ടറിയായിരുന്ന ജഗദീഷ് റൈക്ക് ഇതില്‍ പങ്കാളിത്തമുണ്ടെന്ന് സംശയിക്കുന്നുവെന്നും ഭരണ സമിതി വ്യക്തമാക്കി. വിശ്വനാഥ ആള്‍വയായിരുന്നു വായ്പാ തട്ടിപ്പ് സമയത്തെ ബാങ്ക് പ്രസിഡണ്ട്. അശ്വിനി നടത്തിയ തട്ടിപ്പിന് അന്നത്തെ ബാങ്ക് ഭരണാധികാരികള്‍ ഒത്താശ ചെയ്തിട്ടുണ്ടോയെന്നത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
കുമ്പള സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറിയായ കെ.സുരേഖ ഇത് സംബന്ധിച്ച് കുമ്പള സിഐക്ക് പരാതി നല്കി. വാര്‍ത്താ സമ്മേളനത്തില്‍ കുമ്പള സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ.ശങ്കര ആള്‍വ, വൈസ് പ്രസിഡണ്ട് പ്രണവ് കുമാര്‍ ആള്‍വ, സെക്രട്ടറി കെ.സുരേഖ, ഭരണ സമിതി അംഗങ്ങളായ യു.കൃഷ്ണ ഷെട്ടി, കമലാക്ഷ ആരിക്കാടി, മുരളീധര യാദവ്, വസന്തകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: