തിരുവനന്തപുരം: ഉത്തരേന്ത്യയിലുണ്ടായ വൈദ്യുതി പ്രതിസന്ധി കേരളത്തെയും ബാധിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ അപ്രഖ്യാപിത ലോഡ്ഷെഡിങ് തുടങ്ങി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അര മണിക്കൂര്‍ വീതം അപ്രഖ്യാപിത ലോഡ് ഷെഡിങ് തുടങ്ങി.
കേന്ദ്രവിഹിതത്തില്‍ മൂന്നിലൊന്ന് കുറവുണ്ടാകുന്നതോടെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും. കേന്ദ്രപൂളില്‍ നിന്ന് കേരളത്തിന് 685 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് ഇന്നുണ്ടാവുക. മണ്‍സൂണ്‍ മഴയിലെ കുറവ് മൂലം ജല ലഭ്യത കുറഞ്ഞതിനാല്‍ സംസ്ഥാനത്തെ വൈദ്യുതഉല്പാദനം പ്രതിസന്ധിയിലായതിന് പിന്നാലെയാണ് പുതിയ പ്രശ്നവും.
3200 മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിന് ആകെ വേണ്ടത്. കേന്ദ്രത്തില്‍ നിന്നുള്ള വിഹിതം കുറയുന്നതോടെ ഇത് 2000 മെഗാവാട്ടായി ചുരുങ്ങും. സംസ്ഥാനത്തിന് ഇന്ന് ലഭിക്കാനുള്ള 685 മെഗാവാട്ട് വൈദ്യുതിയാണ് കുറയുക. പവര്‍ഗ്രിഡ് തകരാറിനെത്തുടര്‍ന്ന് ഉത്തരേന്ത്യയില്‍ ഉടലെടുത്ത വൈദ്യുത പ്രതിസന്ധി കേരളത്തെയും ബാധിക്കുമെന്നു കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി. വേണുഗോപാല്‍ അറിയിച്ചു.
കേരളത്തിലേക്കു വൈദ്യുതി വിതരണം ചെയ്യുന്ന താല്‍ച്ചര്‍ നിലയത്തിലെ തകരാര്‍ ആദ്യം പരിഹരിക്കാന്‍ എന്‍ടിപിസിക്കു നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. 450 മെഗാവാട്ട് വൈദ്യുതിയാണു താല്‍ച്ചറില്‍ നിന്നു കേരളത്തിനു ലഭിക്കുന്നത്. ഇന്നലെ വടക്കന്‍ ഗ്രിഡിലുണ്ടായ പ്രശ്നം പെട്ടെന്നു പരിഹരിക്കാനായി. ഇതു സംസ്ഥാനത്തെ ബാധിക്കുമായിരുന്നില്ല. എന്നാല്‍ ഇന്നു വടക്കു കിഴക്കന്‍ ഗ്രിഡിലുണ്ടായ പ്രശ്നം ഗുരുതര പ്രത്യാഘാതമുണ്ടാകും.
എന്നാല്‍ പ്രശ്ന പരിഹാരത്തിനു യുദ്ധകാലാടിസ്ഥാനത്തില്‍ ശ്രമം തുടരുകയാണ്. തെക്കന്‍, പടിഞ്ഞാറന്‍ ഗ്രിഡുകളില്‍ നിന്നുള്ള വിതരണം ആരംഭിച്ചു. ഒരു മണിക്കൂറിനകം അവശ്യ സര്‍വീസുകള്‍ പുനഃസ്ഥാപിക്കാനാകും. പ്രശ്നത്തെ ഗൗരവത്തോടെയാണു മന്ത്രാലയം കാണുന്നത്. യഥാര്‍ഥ കാരണം പരിശോധനയിലൂടെ കണ്ടെത്തി ആവശ്യമായ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: