ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ പരൗങ്ക് ഗ്രാമം ആഘോഷത്തിലാണ്. ഇന്നലെ രാവിലെ മുതല്‍ ഗ്രാമീണര്‍ ടെലിവിഷന്‍ സെറ്റുകള്‍ക്കു മുന്നിലായിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ഫലം എല്ലാവര്ക്കും ഉറപ്പായിരുന്നെങ്കിലും അവരുടെ പ്രിയപ്പെട്ട രാംനാഥ് കോവിന്ദ് വിജയിക്കുന്നത് ഔദ്യോഗികമായി അറിയാനുള്ള ആകാംക്ഷയായിരുന്നു എല്ലാവര്ക്കും.
കാണ്‍പൂരില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയാണ് രാംനാഥിന്റെ ജന്മഗ്രാമമായ പരൗങ്ക്. ഒന്‍പതിനായിരത്തോളം വരുന്ന ഇവിടുത്തെ ഗ്രാമീണര്‍ കുറച്ചു ദിവസമായി ആഹ്ലാദത്തിലായിരുന്നു. കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ അവര്‍ക്ക് ഉറപ്പായിരുന്നു, വിജയം.
ഗ്രാമത്തില്‍ ഇന്നലെ രാവിലെ മുതല്‍ പ്രത്യേക പൂജകള്‍ തുടരുകയായിരുന്നു. കോവിന്ദിന്റെ സഹോദരന് പരേതനായ ശിവബാലകിന്റെ ഭാര്യ വിദ്യാവതി ഇപ്പോള്‍ അടുത്തു തന്നെയുള്ള മറ്റൊരു ഗ്രാമത്തിലാണ് താമസം. വിദ്യാവതി ഇന്നലെ, സഹോദരന്റെ വിജയത്തിനായി ഉപവാസത്തിലായിരുന്നു.
കോവിന്ദിന്റെ വിജയം ഉറപ്പായപ്പോള്‍ ഗ്രാമീണര്‍ പറഞ്ഞു, ഇന്നത്തെ പകല്‍ ഞങ്ങള്‍ ഹോളി ആഘോഷിക്കും, രാത്രി ദിവാൡയാക്കും. ഭംഗര ബാന്‍ഡ് എന്ന വാദ്യം മുഴക്കി ഗ്രാമീണര്‍ ഗ്രാമപാതകളില്‍ നിറഞ്ഞു.
പത്രീ ദേവി ക്ഷേത്രം കേന്ദ്രീകരിച്ചായിരുന്നു പൂജകളും വഴിപാടുകളും.
കോവിന്ദിന്റെ മറ്റൊരു സഹോദരന് പ്യാരേലാലിന്റെ വീടിനു മുന്നില്‍ പന്തലിട്ടിരിക്കുകയാണ്. അഭിനന്ദനം അറിയിക്കാന്‍ വരുന്നവരെ മധുരം നല്കി സ്വീകരിക്കുന്നു. ഈ ഗ്രാമത്തിലെ തന്റെ വീടാണ് ഗ്രാമീണര്‍ക്കുള്ള കമ്യൂണിറ്റി സെന്ററാക്കി കോവിന്ദ് മാറ്റിയത്. ബീഹാര്‍ ഗവര്‍ണറായി ചുമതലയേറ്റ ഘട്ടത്തില്‍ കോവിന്ദ് ഈ ഗ്രാമത്തില്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: