രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ പിന്താങ്ങിയ സ്ഥാനാര്‍ത്ഥി ചരിത്ര വിജയം കൈവരിച്ചതില്‍ നാടിന് അഭിമാനിക്കാം. സാധാരണ ദളിത് കുടുംബത്തില്‍ ജനിച്ച് ജീവിത ദുരിതങ്ങളെ അതിജീവിച്ച് കാണ്‍പൂരില്‍നിന്ന് ദല്‍ഹിയിലെ രാഷ്ട്രപതി ഭവനിലെത്തിയ രാംനാഥ് കോവിന്ദിന്റെ യാത്ര മഹനീയവും പുതുതലമുറയ്ക്ക് സാധനാപാഠമാകേണ്ടതുമാണ്.
ആര്‍എസ്എസ് വാര്‍ത്തെടുത്ത ഒരു കര്‍മ്മയോഗി രാഷ്ട്രപതി ഭവനിലെത്തുന്നത് ഇതാദ്യം. രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിനുവേണ്ടി അഹോരാത്രം പണിപ്പെടുന്ന ഒരു മഹാപ്രസ്ഥാനത്തില്‍പ്പെട്ടവര്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നീ ഉന്നത പദവികളില്‍ എത്തിപ്പെടുന്നു എന്നുള്ളത് ദേശസ്നേഹികള്‍ക്ക് അഭിമാനിക്കാം. ആഗസ്റ്റ് നാലിന് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകൂടി പൂര്‍ത്തിയാകുന്നതോടെ ഭരണഘടനപ്രകാരം ഏറ്റവും ഉയര്‍ന്ന മൂന്ന് സ്ഥാനങ്ങളും സംഘ സംസ്കാരമുള്ള കൈകളിലെത്തിപ്പെടുകയാണ്. രാം നാഥ് കോവിന്ദിന്റെയും നരേന്ദ്രമോദിയുടെയും വെങ്കയ്യനായിഡുവിന്റെയും ജീവിത പശ്ചാത്തലം ഗ്രാമീണമാണ്.
ഭരണഘടന സാമൂഹ്യ ഉച്ചനീചത്വങ്ങളെ അതിജീവിച്ച് രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ക്ഷേമം ഉറപ്പുവരുത്താന്‍ പ്രതിജ്ഞാബദ്ധമാണ്. രാഷ്ട്രീയ സ്വാതന്ത്ര്യംകൊണ്ട് മാത്രം സാമൂഹ്യ ഉച്ചനീചത്വത്തിന് ഇരയായി അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം കരഗതമാകുമെന്ന് ഉറപ്പിക്കാനാവില്ലെന്ന് ഡോ. ബി.ആര്. അംബേദ്കര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ക്രാന്തദര്‍ശിയായ ഗാന്ധിജി തന്റെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ കോണ്‍ഗ്രസ് മുന്നിട്ടിറങ്ങണമെന്ന് ആഹ്വാനം ചെയ്തിരുന്നു. ഇതിനായുള്ള പ്രായോഗിക പദ്ധതികള്‍ക്കും അദ്ദേഹം രൂപംനല്കി. ഇത് പ്രാവര്‍ത്തികമാക്കാന്‍ മറ്റ് ഭരണ സംവിധാനങ്ങള്‍ പരാജയപ്പെട്ടിടത്ത് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ വിജയിച്ചിരിക്കുന്നു എന്നതിന്റെ മികച്ച തെളിവാണ് ബിജെപിയിലൂടെ ദേശീയ നേതാവായ രാംനാഥ് കോവിന്ദിന്റെ രാഷ്ട്രപതി സ്ഥാനാരോഹണം.
അത്യന്തികമായി രാഷ്ട്രത്തിന്റെ പരമാധികാരവും സ്വാതന്ത്ര്യവും തുല്യനീതിയും ക്ഷേമരാഷ്ട്ര സങ്കല്പ്പവുമൊക്കെ ഭരണഘടന ഉറപ്പിച്ചും തറപ്പിച്ചും പറയുന്നുണ്ടെങ്കിലും അടിത്തട്ടിലെ ജനങ്ങളിലേക്ക് അവയൊന്നും വേണ്ടവിധം എത്തിപ്പെട്ടിട്ടില്ല എന്ന ദുഃഖസത്യത്തിനുനേരെ ആര്‍ക്കും കണ്ണടയ്ക്കാനാവില്ല. സ്വതന്ത്ര ഇന്ത്യ നേരിടുന്ന ഈ പോരായ്മക്കറുതി വരുത്തണമെന്ന് ആത്മാര്‍ത്ഥമായി അഭിലഷിക്കുകയും അതിനായി സ്വജീവിതം സമര്‍പ്പിക്കുകയും ചെയ്തയാളാണ് പുതിയ രാഷ്ട്രപതി രാംനാഥ് കോവിന്ദ്.
സഹജീവികള്‍ക്കായുള്ള സഹനത്തിന്റെ നേര്‍ചിത്രമാണ് അദ്ദേഹത്തിന്റെ പൊതുജീവിതം. സമൂഹത്തിന്റെ അടിത്തട്ടില്‍ ആണ്ടുപോയവര്‍ക്ക് സാമൂഹ്യനീതി ലഭിക്കാന്‍ അഹോരാത്രം അദ്ദേഹം പൊരുതി. രാഷ്ട്രപതിയെന്ന നിലയില്‍ എല്ലാവര്ക്കും തുല്യനീതി നല്കാന് യത്നിക്കുമ്പോഴും അധഃസ്ഥിതര്‍ക്കുവേണ്ടിയുള്ള സമര്‍പ്പണം കോവിന്ദിലൂടെ തുടരുമെന്നുറപ്പിക്കാം. 65.65 ശതമാനം വോട്ട് നേടിയതുതന്നെ അദ്ദേഹത്തിലുള്ള വിശ്വാസം വിളിച്ചോതുന്നതാണ്. ഗുജറാത്തിലും ഗോവയിലുമുള്ള ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍പോലും കോവിന്ദിനാണ് വോട്ടു ചെയ്തത്.
അഭിഭാഷകനായി ദല്‍ഹി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രാക്ടീസ് ചെയ്ത കോവിന്ദ് മികച്ച നിയമജ്ഞനായി അറിയപ്പെട്ടു. 1997 ല്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ ജീവനക്കാര്‍ക്കെതിരെ അന്നത്തെ കോണ്‍ഗസ്-ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന സര്‍ക്കാര്‍ ഉത്തരവുകളെ റദ്ദ് ചെയ്യിക്കാന്‍ അദ്ദേഹത്തിലെ ജനനായകനും അഭിഭാഷകനും കഴിഞ്ഞിരുന്നു.
രണ്ട് തവണ പാര്‍ലമെന്റംഗമായിരുന്ന രാംനാഥ് കോവിന്ദിന് വികസനരംഗത്തും വിദ്യാഭ്യാസരംഗത്തും അടിസ്ഥാന ആന്തരിക ഘടന സൃഷ്ടിക്കാന്‍ ശ്രമിച്ചു വിജയിച്ച വ്യക്തിത്വത്തിനുടമയാണ്. ഭരണഘടനാ വിദഗ്ധനായ കോവിന്ദ് ഭാരതത്തിന്റെ തനിമയിലും ഗരിമയിലും അഭിമാനിക്കുന്നു. ബിഹാര്‍ ഗവര്‍ണര്‍ എന്ന നിലയില്‍ തന്റെ നിയമനത്തെ എതിര്‍ത്ത ബിഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാറിന്റെ വിശ്വാസംപോലും നേടിയെടുക്കുകവഴി രാഷ്ട്രീയരംഗത്തെ വിസ്മയമായി അദ്ദേഹം മാറി. ഐക്യരാഷ്ട്ര സഭയെപ്പോലും അഭിസംബോധന ചെയ്തിട്ടുള്ള നേതാവാണ് കോവിന്ദ്.
രാഷ്ട്രം ഒന്നാണെന്നും രാഷ്ട്രീയവും മതവുമൊക്കെ രണ്ടാമത്തേതാണെന്നും ഉദ്ബോധിപ്പിച്ച പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയുടെ പിന്തുടര്ച്ചക്കാരനായ ജനനായകനാണ് കോവിന്ദ്. ഈ നൂറ്റാണ്ട് ഭാരതത്തിന്റെ നൂറ്റാണ്ടാക്കി വിജയത്തിന്റെ വെന്നിക്കൊടി പാറിക്കാനായി പുറപ്പെടുന്ന യാത്രാസംഘത്തിന് രാംനാഥ് കോവിന്ദും നരേന്ദ്രമോദിയും നേതൃത്വം നല്‍കുന്നതിനെ അഭിമാനപൂര്‍വ്വം സ്വീകരിക്കാം. രാജ്യം ഒറ്റക്കെട്ടായി പുതിയ രാഷ്ട്രപതിയോടൊപ്പം അണിനിരക്കുമെന്ന് പ്രത്യാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: