രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട രാംനാഥ് കോവിന്ദിന് പുതിയൊരു മേല്‍വിലാസം ലഭിച്ചിരിക്കുകയാണ്- രണ്ട് ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ പരന്നു കിടക്കുന്ന, 300 മുറികളുള്ള റെയ്സാനക്കുന്നിലെ രാഷ്ട്രപതിഭവന്. മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്ന മണ്കുടിലില് ബാല്യകാലം കഴിച്ചുകൂട്ടിയിരുന്നയാളാണ് ഈ മനുഷ്യനെന്ന് ഇന്ന് പലര്‍ക്കും സങ്കല്‍പ്പിക്കാനാവില്ല.
രാജ്യത്തെ പ്രഥമ പൗരനായതിന്റെ സന്തോഷം പങ്കുവച്ചതിനുശേഷം രാംനാഥിന്റെ മനസ്സ് പാഞ്ഞത് തന്റെ കുട്ടിക്കാലത്തെ ഈ ഓര്‍മ്മകളിലേക്കായിരുന്നു.
രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണിയ ദിവസം രാവിലെ ദല്‍ഹിയില്‍ മഴയായിരുന്നു. ഇതാണ് രാംനാഥിനെ കുട്ടിക്കാലത്തെ ഓര്‍മകള്‍ മാടിവിളിക്കാന്‍ കാരണം. ” മഴ മാറിക്കിട്ടാന്‍ ഞാനും സഹോദരങ്ങളും മണ്‍വീടിന്റെ ഒരു മൂലയില്‍ കാത്തു നില്ക്കുമായിരുന്നു” രാംനാഥ് ഓര്‍ക്കുന്നു. ഇക്കാലത്തും തന്നെപ്പോലുള്ള നിരവധി കോവിന്ദുമാര്‍ ഒരുനേരത്തെ ഭക്ഷണത്തിനായി മഴനനഞ്ഞ് പാടത്തും മറ്റും പണിയെടുക്കുകയാണെന്ന് അദ്ദേഹം പറയുന്നു. ”ഇവരുടെ പ്രതിനിധിയായാണ് ഞാന്‍ രാഷ്ട്രപതി ഭവനിലേക്ക് പോവുകയെന്ന് പറയാന്‍ ആഗ്രഹിക്കുന്നു.”
ഭാരതത്തിന്റെ പരമോന്നത പദവിയിലേക്കുള്ള തന്റെ നിയമനം സത്യസന്ധമായി കടമകള്‍ നിര്‍വഹിക്കുന്നവര്‍ക്കുള്ള സന്ദേശമാണെന്ന അഭിപ്രായമാണ് ബിഹാര്‍ മുന്‍ ഗവര്‍ണര്‍കൂടിയായ കോവിന്ദിനുള്ളത്. രാഷ്ട്രപതിയാവുക ഒരിക്കലും തന്റെ സ്വപ്നമായിരുന്നില്ലെന്ന് തുറന്നു പറയുന്ന അദ്ദേഹം, രാജ്യത്തോടുള്ള ആരാധനയാണ് തന്നെ ഇവിടെവരെ എത്തിച്ചിരിക്കുന്നതെന്ന് വിശ്വസിക്കുന്നു. പുതിയ പദവി വലിയ ഉത്തരവാദിത്വമാണെന്ന് ഓര്‍ക്കാനും രാംനാഥ് കോവിന്ദ് മറക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: