കുറ്റിയാടി: വേളം, കുറ്റിയാടി മേഖലകളില്‍ മഴയില്‍ വ്യാപക നാശം. മഴയോടൊപ്പം ആഞ്ഞു വീശിയ കാറ്റിലാണ് മരങ്ങള്‍ കടപുഴകി വീണും കാര്‍ഷികവിളകള്‍ നശിച്ചും വന്‍നാശമുണ്ടായത്. പുമുഖം ഗുളികപ്പുഴ റോഡില്‍ ചേരാപുരം ആയുര്‍വേദാശുപത്രിക്ക് സമീപം ത്രിഫേസ് ലൈനിന്റെ പോസ്റ്റ് തകര്‍ന്ന് വീണതിനെതുടര്‍ന്ന് വാഹനഗതാഗതം തടസ്സപ്പെട്ടു. മേഖലയിലെ വൈദ്യുതി ബന്ധവും താറുമാറായി. തീക്കുനിയില്‍ മൊടേന് മാരുത്തുള്ളതില് ചന്ദ്രന്റെ വീടിനു മുകളില്‍ മരം വീണ് വീട് പൂര്‍ണ്ണമായും തകര്‍ന്നു. വീട്ടില്‍ ആളില്ലാത്ത സമയമായതിനാല്‍ ദുരന്തം ഒഴിവായി. രണ്ടരലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
പുമുഖം വരപ്പുറത്ത് സുരേഷിന്റെ വീട്ടുപറമ്പിലെ മരങ്ങള്‍ കടപുഴകി വീണു. വരപ്പുറത്ത് നാരായണന് നമ്പ്യാരുടെ വീട്ടിലെ റബ്ബര്‍ മരങ്ങള്‍, വാഴ, കവുങ്ങ്, തെങ്ങ് എന്നിവ കാറ്റില്‍ കടപുഴകി വീണു. തീക്കുനി കുഞ്ഞിക്കണ്ടി ഇബ്രാഹിമിന്റെ വീടിനോട് ചേര്‍ന്ന പശുത്തൊഴുത്ത് മരം വീണു തകര്‍ന്നു. തീക്കുനി അരിക്കുളത്ത് മൊയ്തുവിന്റെയും, കെ.പി. നാസറിന്റെയും വീട്ടുപറമ്പിലെ കവുങ്ങ്, തെങ്ങ്, വാഴ എന്നിവ നശിച്ചു. തീക്കുനിയിലെ നീലിയോട്ട് കുഞ്ഞിരാമന്റെ വീട് മരം വീണ് ഭാഗികമായി തകര്‍ന്നു. പുമുഖത്തെ ആര്.പി. വിനോദന്റെ മേല്‍ക്കൂരയിലെ ഷീറ്റ് കാറ്റില്‍ തകര്‍ന്നു. തീക്കുനി പാണത്തോടി മുഹമ്മദാജിയുടെ വീടിനു മുകളില്‍ മരണം വീണ് വീട് ഭാഗീകമായി തകര്‍ന്നു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് മേഖലയില്‍ ഉണ്ടായത്.
പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അബ്ദുള്ള മെമ്പര്‍മാരായ ബഷീര്‍ മാണിക്കോത്ത് ബിന്ദു പുറത്തൂട്ടയില് എന്നിവര്‍ സന്ദര്‍ശിച്ചു. കുറ്റിയാടി ഊരത്ത് ബാപ്പറ്റതാഴ വൈദ്യുതിലൈനിന് മുകളില്‍ തേക്ക് മരം കടപുഴകിവീണ് വൈദ്യുതി ബന്ധം തകര്‍ന്നു. കാവിലുംപാറ ഹൈസ്കൂളിന് സമീപത്തുള്ള കടത്തലക്കുന്നുമ്മല് ദേവസ്യയുടെ കടയുടെ മുകളില്‍ മരംവീണു. വൈദ്യതി ലൈന്‍ തകരുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ചേലക്കാട്ട് നിന്ന് അഗ്നിശമനസേനസംഘമെത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: