മുക്കം: മുക്കത്ത് മൂന്നര ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ഹാന്‍സ് ഉള്‍പ്പെടെയുള്ള 7500 പായ്ക്ക് ലഹരി വസ്തുക്കളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി കാരാട്ട്കുന്ന് റിയാസ് (32)നെ പോലീസ് പിടികൂടി. വിപണിയില്‍ മൂന്നര ലക്ഷം രൂപ വില വരുന്ന ഉല്‍പ്പന്നങ്ങളാണിത്. ഒരു നാനോ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. താമരശ്ശേരി ഡിവൈഎസ്പി കെ. അഷ്റഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊടുവള്ളി സിഐ എന്‍. ബിശ്വാസ്, മുക്കം എസ്ഐ അഭിലാഷ്, സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ രാജീവ് ബാബു, എഎസ്ഐ ബിജു, ഹരിദാസ്, ഷിബില്‍ ജോസഫ്, ബേബി മാത്യു, സാജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് സിറ്റി മുതല്‍ മലപ്പുറം ജില്ല അതിര്‍ത്തി വരെ നീളുന്ന സ്ഥലങ്ങളില്‍ മൊത്ത വില്‍പ്പന നടത്തുന്നയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.
മുക്കം ഹൈസ്കൂള്‍ പരിസരങ്ങളില്‍ ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തുന്നതായി പ്രധാനാധ്യാപിക കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ സ്കൂളിനടുത്ത് നിന്ന് റിയാസ് പിടിയിലായത്. ചോദ്യംചെയ്യലില്‍ അരീക്കോട് പോലീസ് സ്റ്റേഷന് പരിധിയില്‍ പെട്ട കൂറ്റൂളിയിലാണ് ഗോഡൗണ്‍ എന്ന് ഇയാള്‍ സമ്മതിച്ചു. ഇവിടെ സൂക്ഷിച്ച പുകയില ഉല്‍പ്പന്നങ്ങളാണ് പോലീസ് പിടിച്ചെടുത്തത്. ഒരു ദിവസം തന്നെ 50000 രൂപയോളമാണ് പ്രതിയുടെ വരുമാനമെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: