കോട്ടയം: ദക്ഷിണ അയോദ്ധ്യ വെന്നിമല ശ്രീരാമലക്ഷ്മണ സ്വാമി ക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലിക്ക് ഒരുക്കം പൂര്‍ത്തിയായി. 23ന് പുലര്‍ച്ചെ നാല് മുതല്‍ ശ്രീരാമ തീര്‍ത്ഥഘട്ടത്തില്‍ പിതൃതര്‍പ്പണവും 4.30 മുതല്‍ ക്ഷേത്ര ദര്‍ശനവും തുടങ്ങും. ശ്രീരാമതീര്‍ത്ഥ ഘട്ടത്തില്‍ ഭക്തജനങ്ങള്‍ക്ക് പിതൃതര്‍പ്പണത്തിനും ക്ഷേത്ര ദര്‍ശനത്തിനും വിപുലമായ സൗകര്യങ്ങള്‍ ദേവസ്വം ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.
പുരാതനകാലം മുതല്ക്കേ കര്ക്കടകവാവുബലിയ്ക്ക് ഈ ക്ഷേത്രം പ്രസിദ്ധമാണ്. ഇവിടുത്തേ ശ്രീരാമപാദത്തില്‍ നിന്ന് ഉത്ഭവിക്കുന്ന തീര്‍ത്ഥജലം കൊണ്ട് പവിത്രമായ ശ്രീരാമതീര്ത്ഥക്കുളവും പ്രസിദ്ധമാണ്.ചേരമാന്‍ പെരുമാള്‍ പണികഴിപ്പിച്ച ക്ഷേത്രം, ഒരു നടയില്‍ രണ്ട് കൊടിമരം, ക്ഷേത്രനാലമ്പലത്തില്‍ തന്നെ കൂത്തമ്പലം തുടങ്ങിയ പ്രത്യേകതകളും ഈ ക്ഷേത്രത്തിനുണ്ട്.
ദര്‍ശനശേഷം ഭക്തജനങ്ങള്‍ക്ക് അന്നദാനം ഉണ്ടായിരിക്കും. രാവിലെ 6 മുതല്‍ പുതുപ്പള്ളി, പാമ്പാടി എന്നിവടങ്ങളില്‍ നിന്ന് കെ എസ് ആര് ടി സി 15 മിനിട്ട് ഇടവിട്ട് സ്പെഷ്യല്‍ സര്‍വീസ് ക്ഷേത്രത്തിലേക്ക് ഉണ്ടായിരിക്കും. ഭക്തജനങ്ങള്‍ക്ക് സഹായവുമായി സേവാഭാരതി, വിഎച്ച്പി , സ്ഥാനീയ സമിതി പ്രവര്‍ത്തകരും ക്ഷേത്ര പരിസരത്തുണ്ടാകും. നിവേദ്യ പ്രസാദകങ്ങളായ അരവണ, അപ്പം, തൃമധുരം എന്നിവ വിതരണത്തിനും ക്രമീകരണം ഏര്‍പ്പെടുത്തി. പിതൃപ്രീതിയ്ക്കായി അന്നേ ദിവസം പിതൃമണ്ഡപത്തില്‍ തിലഹോമം, പിതൃപൂജ, നമസ്കാരം മുതലായ വഴിപാടുകള്‍ നടത്താമെന്നും ഭാരവാഹികള്‍ പറഞ്ഞു.
പത്ര സമ്മേളനത്തില്‍ വിഎച്ച്പി ജില്ലാ വൈസ് പ്രസിഡന്റ് പിഎന്‍എസ് നമ്പൂതിരി, ജോ.സെക്രട്ടറി കെ.മുരളീധരന്, കെ.ജി.ലക്ഷ്മണന്, ക്ഷേത്ര ക്ഷേമ സമിതി പ്രസിഡന്റ് എം.ജി.ശശിധരന്, ജോ.സെക്രട്ടറിഅനില്കുമാര് എന്നിവര്‍ പങ്കെടുത്തു.
കോട്ടയം: കോടിമത ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും ആഭിമുഖ്യത്തില്‍ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനു സമീപമുള്ള കോടിമത കടവില്‍ 23ന് രാവിലെ 5 മുതല്‍ പിതൃതര്‍പ്പണം നടത്തും. പി.ആര്. ദീപക്, അയ്മനം മുഖ്യകാര്‍മ്മികത്വം വഹിക്കും.
കടുത്തുരുത്തി: തിരുവാമ്പാടി എസ്എന്‍ഡിപി ശാഖയുടെ നേത്യത്വത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ 5 മുതല്‍ ബലിതര്‍പ്പണം നടത്തും. വൈക്കം സുരേഷ് ശാന്തി മുഖ്യകാര്‍മ്മികത്വം വഹിക്കും.
കൊടുങ്ങൂര്‍: മേജര്‍ കൊടുങ്ങൂര്‍ ദേവീക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലിക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി .പുലര്‍ച്ചെ നാലു മുതല്‍ പിതൃതര്‍പ്പണം ആരംഭിക്കും. ക്ഷേത്രച്ചിറയില്‍ പ്രത്യേകം തയ്യാറാക്കിയ ‘സ്റ്റാനഘട്ടി’ ലാണ് പിതൃതര്‍പ്പണം നടക്കുക. ചടങ്ങുകള്‍ക്ക് തൊടിയൂര്‍ ചെറുവള്ളി ഇല്ലം ഉണ്ണികൃഷ്ണന് നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും. വാവുബലിയോട് അനുബന്ധിച്ച് ക്ഷേത്രത്തില്‍ പ്രത്യേകം പൂജകളും നടക്കും.
കോട്ടയം: തിരുനക്കര പുതിയ തൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ പിതൃതര്‍പ്പണത്തിന് ഒരുക്കങ്ങളായി. ഞായറാഴ്ച വെളുപ്പിന് 4ന് ബലി കര്‍മ്മങ്ങള്‍ ആരംഭിക്കും. രാവിലെ ഭക്തജനങ്ങള്‍ക്കായി പ്രഭാതഭക്ഷണവും വാവുബലി ഊട്ടും ഉണ്ടായിരിക്കും. ഉണക്കചോറ്, ഇഞ്ചതൈര്, കോവയ്ക്ക മെഴുക്കുവരട്ടി, പച്ചപുളുശേരി, ഗോതമ്പ് പായസം എന്നിവയോടെയാണ് വാവുബലി ഊട്ട് നടക്കുന്നത് .5,000 പേര്‍ക്കാണ് വാവ് ബലി ഊട്ട് ഒരുക്കുന്നത്.
മഹാതിലഹോമം, സുകൃത ഹോമം, സായൂജ്യപൂജ, കാല്‍കഴുകിച്ചൂട്ട് എന്നീ ചടങ്ങുകളും നടക്കും. മാലം താമരശേരി ഇല്ലത്ത് മനോജ് കുമാര്‍ നാരായണശര്‍മ്മയുടെ നേതൃത്വത്തല്‍ 12 പേരാണ് ബലി തര്പ്പണക്കിന് കാര്മ്മികരാകുന്നത്. തിരുനക്കര മഹാദേവക്ഷേത്ര മൈതാനം, സ്വാമിയാര് മഠം , ചിറയില്‍ പാടം എന്നിവടങ്ങളില്‍ വാഹന പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിട്ടുണ്ട്.
കോട്ടയം: വേദഗിരി ദക്ഷിണകാശി ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ 23ന് നടക്കുന്ന കര്‍ക്കടക വാവുബലിയ്ക്ക് ഒരുക്കം പൂര്‍ത്തിയായി. പഞ്ചപാണ്ഡവന്മാര് വനവാസ കാലത്ത് ബലിതര്‍പ്പണം നടത്തിയ ക്ഷേത്രമാണെന്നാണ് വിശ്വാസം. 22ന് വൈകിട്ട് 6.30ന് പ്രൊഫ വി.എസ്.സുനില്കുമാറി്ന്റെ പ്രഭാഷണം, 7.30ന് ഭാഗവതപാരായണം എന്നിവ ഉണ്ടാകും.
23ന് വെളുപ്പിന് 3 മുതല്‍ തീര്‍ത്ഥച്ചിറയില്‍ വാവ്ബലി തുടങ്ങും. 5.30ന് മഹാഗണപതി ഹോമം, 6.30ന് മഹാപ്രസാദഊട്ടിന്റെ ഉദ്ഘാടനം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നിര്‍വഹിക്കും. 7ന് തിലഹവന മഹാപിതൃയജ്ഞം, 7.30ന് സ്വാമി ആനന്ദ തീര്‍ത്ഥപാദരുടെ പ്രഭാഷണം, 12.30ന് മംഗളാരതി എന്നിവ ഉണ്ടാകുമെന്ന് ക്ഷേത്രം അഡ്മിനിസ്ട്രേറ്റര്‍ മനോജ് ചെമ്മുണ്ടവളളില് പത്ര സമ്മേളനത്തില്‍ അറിയിച്ചു.
കോട്ടയം: ചേര്‍ത്തല മരുത്തോര്‍വട്ടം ശ്രീധന്വന്തരി ക്ഷേത്രത്തിലെ കര്‍ക്കടക വാവിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ക്ഷേത്രം ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. പിതൃപ്രീതിയ്ക്കുളള നമസ്കാര വഴിപാടും രോഗവിമുക്തിക്കുള്ള താള്‍ക്കറി, മുക്കുടി, കര്‍ക്കടക മരുന്ന് കഞ്ഞി തുടങ്ങിയ വഴിപാടുകള്‍ നടത്താം. ഇത്തവണ 500 പറ ഉണക്കലരിയുടെ നമസ്കാരച്ചോറും 40,000 ലിറ്റര്‍ താള്കറിയുമാണ് തയ്യാറാക്കുന്നത്. വാവുദിനത്തില്‍ പ്രത്യേക കൗണ്ടറുകള്‍ ഉണ്ടാകും. ചേര്‍ത്തല ഡിപ്പോയില്‍ നിന്ന് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തും.
പത്ര സമ്മേളനത്തില്‍ ജി.സജികുമാര്‍, ജി.അജികുമാര്‍, ഡി.രാമചന്ദ്രന് നായര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: