പാലാ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ പാലായില്‍ വിവിധ പ്രദേശങ്ങളില്‍ കൃഷി നശിക്കുകയും മരങ്ങള്‍ ഒടിഞ്ഞുവീഴുകയും ചെയ്തു. കവീക്കുന്ന്, ഇളംന്തോട്ടം, അളനാട്, കരൂര്‍ പ്രദേശങ്ങളിലാണ് കാറ്റ് നാശം വിതച്ചത്. കവീക്കുന്ന ചീരാംകുഴി ജോളി ജോണ്‍, ചീരാംകുഴി സിറിയക് തോമസ്, പൊരുന്നോലില്‍ സേവി, വെട്ടുകാട്ടില്‍ തോമസ് എന്നിവരുടെ റബര്‍ മരങ്ങളും തേക്കും കാറ്റില്‍ നിലംപൊത്തി. ആഞ്ഞിലി മരങ്ങളും ജാതിയും കാറ്റില്‍ കടപുഴകി. പാലാ- മരിയസദനം-പ്രവിത്താനം റോഡില്‍ മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെട്ടെങ്കിലും നാട്ടുകാര്‍ വെട്ടിമാറ്റി. പാലാ മരിയസദനത്തിന്റെ ഡോര്‍മെറ്ററിയുടെ മുകളിലേക്ക് തേക്കുമരം ഒടിഞ്ഞുവീണ് മേല്‍ക്കൂര തകര്‍ന്നിട്ടുണ്ട്.
രാമപുരം: ശക്തമായ കാറ്റില്‍ രാമപുരത്തും പരിസര പ്രദേശങ്ങളിലും വ്യാപക നാശനഷ്ടമുണ്ടായി. നീറന്താനത്ത് അള്ളുംങ്കല് ദേവസ്യാച്ചന്റെ വീടിന്റെ മുകളിലേയ്ക്ക് തേക്ക് മരം പിടന്നു വീണ് വീട് ഭാഗീകമായി തകര്‍ന്നു. നെല്ലിയാനിക്കുന്നേല്‍ പുത്തന്‍പുരയ്ക്കല്‍ സോമന്റെ പ്ലാവ് ഒടിഞ്ഞ് കൃഷികള്‍ നശിച്ചു. നീറന്താനത്ത് മുതുവല്ലൂര്കുന്നേല് ഉണ്ണിയുടെ ദേഹത്ത് തേക്ക് ഒടിഞ്ഞുവീണ് സാരമായി പരിക്കുപറ്റി ആശുപത്രിയില്‍ ചികിത്സ തേടി. സ്കൂള്‍ വിട്ട സമയത്താണ് ശക്തമായ കാറ്റും മഴയും ഉണ്ടായത്. നിരവധി ആളുകളുടെ കൃഷികള്‍ നശിച്ചു. വെട്ടിപ്ലാക്കല്‍ ടോമിയുടെ തേക്ക്മരം ഒടിഞ്ഞുവീണ് നീറന്താനം റൂട്ടില്‍ ഗതാഗതം ഭാഗീകമായി തടസ്സപ്പെട്ടു.
ഈരാറ്റുപേട്ട: പനയ്ക്കപ്പാലത്ത് പീറ്റര്‍ പന്തലാനിയുടെ ഉടമസ്ഥതയിലുള്ള പന്തലാനിയ്ക്കല്‍ കാര്‍ഷിക നഴ്സറിയിലേയ്ക്ക് തേക്ക്മരം ഒടിഞ്ഞുവീണ് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. പാലാ കിഴതടിയൂര്‍ സഹകരണ ബാങ്കിനുവേണ്ടി വളര്‍ത്തിയിരുന്ന ഏഴായിരത്തോളം പ്ലാവിന് തൈകള്‍ നശിച്ചു. നഴ്സറിയിലെ മറ്റ് തൈകള്‍ക്കും നാശനഷ്ടുണ്ടായി. അഞ്ചു ലക്ഷത്തിലെറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: